അപസ്മാരത്തെ തോൽപ്പിച്ച് മോഡലായ പെൺകുട്ടി; ഈ ചിത്രങ്ങൾക്കു പിന്നിലുണ്ട്, ആദികയുടെ ജീവിതപോരാട്ടം
Mail This Article
തൃശൂർ ∙ ആദിക സംസാരിക്കില്ല. വേദനകൾ തിരിച്ചറിയാൻ ആദികയുടെ ശരീരത്തിനു സാധിക്കുകയുമില്ല. എന്നിട്ടും ഈ പതിനൊന്നുകാരി തോൽക്കാൻ തയാറല്ല. കഴിഞ്ഞ 3 വർഷമായി മോഡലിങ് രംഗത്തു സജീവമായ ആദികയെ 18 പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടത് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൽനിന്നു ലഭിച്ച ഉജ്വല ബാല്യം പുരസ്കാരം.
കുന്നംകുളം അകതിയൂർ പൊന്നരാശേരി മധുസൂദനൻ–നിമ ദമ്പതികളുടെ മകളാണ് ആദിക. 9 മാസം പ്രായമുള്ളപ്പോഴാണ് ആദികയ്ക്ക് അപസ്മാരം പിടിപെട്ടത്. രോഗം മൂർഛിച്ചതോടെ കുട്ടി ഒരേ കിടപ്പായി. കമിഴ്ന്നു വീഴാനോ നീന്താനോ കഴിയാതായി. ഒന്നര വർഷം നീണ്ട ചികിത്സയ്ക്കൊടുവിലാണ് തനിയെ എഴുന്നേറ്റു നിൽക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്ന അവസ്ഥയിലേക്കു മെച്ചപ്പെടാനായത്.
പക്ഷേ, ഇതിനകം സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ശരീരം വേദനകളോടു പ്രതികരിക്കാത്ത വിധം മാറുകയും ചെയ്തു. ചുറ്റുമുള്ളവരെല്ലാം തളർന്നു പോയെങ്കിലും ആദികയുടെ അമ്മൂമ്മ ഷീല തോൽക്കാൻ തയാറായില്ല. ആദികയ്ക്ക് 7 വയസ്സുള്ളപ്പോഴാണ് മോഡലിങ്ങിലെ താൽപര്യം അമ്മൂമ്മ തിരിച്ചറിയുന്നത്.
നന്നായി ഒരുങ്ങാനും ഭംഗിയുള്ള വസ്ത്രങ്ങളണിഞ്ഞു മറ്റുള്ളവരെ കാണിക്കാനുമൊക്കെ കുട്ടി തിടുക്കം കൂട്ടുന്നതു കണ്ടപ്പോൾ അമ്മൂമ്മ പതിയെ മോഡലിങ്ങിലേക്കു വഴിതിരിച്ചുവിട്ടു. പെരുമ്പിലാവ് അൻസാർ സ്കൂളിൽ നടന്ന മലയാളിമങ്ക മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയായിരുന്നു തുടക്കം. പിന്നീടിതു വരെ 18 ഫാഷൻഷോകളിൽ പുരസ്കാരം നേടി. മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആദികയുടെ ഇഷ്ടം.
Content Summary : Inspirational Life Story Of Adika