ADVERTISEMENT

പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക്ലാസിൽ ശ്രദ്ധിക്കാത്ത കുട്ടികൾ പൊതുവേ അധ്യാപകർക്ക് പ്രിയപ്പെട്ടവരായിരിക്കില്ല. അപ്പോൾ പഠിപ്പിക്കുന്ന സമയത്തിൽ ഏറിയപങ്കും നോട്ട്ബുക്കിൽ ചിത്രം വരച്ചിരുന്നാലോ. പ്രശ്നക്കാരൻ എന്ന പേര് കേൾക്കാൻ അധിക സമയം വേണ്ടിവരില്ല. ഇംഗ്ലണ്ടിലെ ഷ്രൂസ്ബെറിയിലുള്ള ജോ വെയ്ൽ എന്ന 10 വയസ്സുകാരന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. നോട്ട്ബുക്കുകളിൽ എഴുതുന്നതിനു പകരം തന്റെ ചിത്രകലാ പാടവം തെളിയിക്കാനായിരുന്നു ജോയിക്ക് താല്പര്യം. കണക്ക് പുസ്തകം അപ്പാടെ ഡൂഡിൽ ബുക്ക് ആക്കി മാറ്റിയതോടെ സ്കൂളിലെതന്നെ പ്രശ്നക്കാരൻ എന്ന വിളിപ്പേരും വീണു. എന്നാൽ അധ്യാപകർക്ക് തലവേദനയായി മാറിയ ഈ 10 വയസ്സുകാരൻ ഇപ്പോൾ ലോകം അറിയുന്ന ഒരു ഡൂഡിൽ ആർട്ടിസ്റ്റാണ്. 

 

അധ്യാപകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും  മകന്റെ ചിത്രരചനയിൽ ഉള്ള താല്പര്യം കാര്യമായി എടുക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. അങ്ങനെ സ്കൂളിലെ പഠനത്തിനൊപ്പം തന്നെ ചിത്രരചനാ ക്ലാസിലും ചേർത്തു. ജോയുടെ കഴിവുകണ്ട് ഏറെ താല്പര്യം തോന്നിയ ചിത്രരചനാ ക്ലാസിലെ അധ്യാപകൻ അവൻ വരച്ച ചിത്രങ്ങൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു തുടങ്ങി. കൂടുതൽ ആളുകളിലേക്ക് ചിത്രങ്ങൾ എത്തിയതോടെ ആരാധകരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ചു വന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു വമ്പൻ അവസരവും ഈ മിടുക്കനെ തേടിയെത്തി. നമ്പർ 4 എന്നു പേരുള്ള  പ്രാദേശിക റസ്റ്റോറന്റ് തങ്ങളുടെ പുതിയ കടയുടെ ചുവരുകൾ ഡൂഡിൽ വരച്ച് മനോഹരമാക്കാനുള്ള ചുമതല ജോയെ ഏൽപ്പിച്ചു. 

 

എട്ടടി ഉയരമുള്ള വലിയ ചുമരാണ് ജോയ്ക്ക് ചിത്രം വരയ്ക്കാനായി ലഭിച്ചത്. ഒരിക്കൽ വരച്ച ചിത്രങ്ങൾ പിന്നീട് വരയ്ക്കുന്ന സ്വഭാവം മകന് ഇല്ലാത്തതിനാൽ ഇത്രയും വലിയ ചുമർ എങ്ങനെ വരച്ചു നിറയ്ക്കും എന്ന ആശങ്കയിലായിരുന്നു ജോയുടെ അച്ഛനായ ഗ്രഗ്. എന്നാൽ ജോയാകട്ടെ ചിത്രം വരയ്ക്കാൻ ഇത്രയും വലിയ ഒരു സ്ഥലം കിട്ടിയതിന്റെ സന്തോഷത്തിലും. സ്കൂൾ കഴിഞ്ഞുള്ള ഒഴിവു സമയങ്ങൾ  റസ്റ്റോറന്റിലെ ഡൂഡിൽ വരയ്ക്കായി ജോ നീക്കിവച്ചു. ആകെ 12 മണിക്കൂർ സമയംകൊണ്ട് ചുവരിൽ മനോഹരമായ ഡൂഡിൽ തയ്യാറാക്കി. 

 

മകന്റെ അസാമാന്യ പ്രകടനം കണ്ട് മാതാപിതാക്കൾ തന്നെ അത്ഭുതപ്പെട്ടുപോയ നിമിഷങ്ങളായിരുന്നു അത്. അങ്ങനെ ജോയ്ക്ക് സ്വന്തമായി ഒരു വെബ്സൈറ്റും നിർമ്മിച്ചു. വരയ്ക്കുന്ന ഡൂഡിലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചതോടെ ചുരുങ്ങിയ സമയംകൊണ്ട്  ജോ പ്രശസ്തനാവുകയായിരുന്നു. ഇന്നിപ്പോൾ ഡൂഡിൽ ബോയ് എന്നാണ് സൈബർ ലോകത്ത് ജോ അറിയപ്പെടുന്നത്. വരച്ച ഡൂഡിലുകൾ ആവശ്യമെങ്കിൽ വെബ്സൈറ്റിലൂടെ വാങ്ങാനുള്ള അവസരവും ഉണ്ട്. 

 

ഇത്തരത്തിൽ ലഭിക്കുന്ന തുക മുഴുവൻ ജോയുടെ വിദ്യാഭ്യാസത്തിനായി തന്നെ ചെലവഴിക്കും എന്നാണ് മാതാപിതാക്കൾ പറയുന്നത്. അധ്യാപകർ എഴുതിത്തള്ളിയപ്പോൾ വഴക്ക് പറയാതെ മകന്റെ താൽപര്യങ്ങൾ മനസ്സിലാക്കി ഒപ്പം നിന്ന ഈ മാതാപിതാക്കൾക്ക് മറ്റുള്ളവർക്ക് നൽകാൻ ഒരു സന്ദേശവുമുണ്ട്. കുട്ടികളെക്കുറിച്ച് നമുക്കുള്ള കണക്കുകൂട്ടലുകളേക്കാൾ പ്രധാനം അവരുടെ സ്വപ്നങ്ങളും താൽപര്യങ്ങളുമാണ്. അവയ്ക്ക് പിന്നാലെ സഞ്ചരിക്കാൻ അവരെ അനുവദിച്ചാൽ നാം ഒരിക്കലും ചിന്തിക്കാത്തത്ര വലിയ അത്ഭുതങ്ങൾ ജീവിതത്തിൽ വന്നുനിറയും എന്നതാണത്.

 

English summary : Nine year old boy who kept getting in trouble for doodling in class gets job decorating d restaurant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com