കണ്ണന്റെ മുന്നിൽ മാമുണ്ട് സുദർശന; ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് അച്ഛൻ
Mail This Article
ഉണ്ണിക്കണ്ണന്റെ മുന്നിൽ ആദ്യമായി പുതിയ രുചികൾ പരിചയപ്പെടുന്ന മകളുടെ ചിത്രം പങ്കുവച്ച് നടൻ അർജുൻ സോമശേഖരൻ. അർജുന്റെയും നർത്തകിയും വ്ലോഗറുമായ സൗഭാഗ്യ വെങ്കിടേഷിന്റെയും മകളും അഭിനേത്രിയും നർത്തകിയുമായ താരാകല്യാണിന്റെ ചെറുമകളുമായ സുദർശനയുടെ ചോറൂണ് കഴിഞ്ഞ ദിവസമായിരുന്നു. ഗുരുവായൂരമ്പലത്തിലായിരുന്നു ചോറൂണ് നടത്തിയത്.
ഭഗവാന്റെ സന്നിധിയിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കുഞ്ഞു സുദർശന ആദ്യമായി പുതിയ രുചികൾ പരിചയപ്പെടുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അർജുൻ പങ്കുവച്ചിരിക്കുന്നത്. ചുവന്ന പട്ടുപാവാടയും കുഞ്ഞു ബ്ലൗസുമിട്ട് വാലിട്ടു കണ്ണെഴുതി കുഞ്ഞരിപ്പൊട്ടു തൊട്ട് ക്യൂട്ട് ലുക്കിലാണ് സുദർശന അച്ഛന്റെയും അമ്മയുടെയും അമ്മമ്മയുടെയും മറ്റു ബന്ധുക്കളുടെയും കൈയിൽനിന്ന് മാമുണ്ണുന്നത്.
ജനിച്ച് അഞ്ചുമാസത്തിനു ശേഷം കുഞ്ഞിനെ പുതിയ രുചികൾ പരിചയപ്പെടുത്താനായി ഹൈന്ദവാചാര പ്രകാരം നടത്തുന്ന ചടങ്ങാണ് ചോറൂണ്. ദേശഭേദമനുസരിച്ച് മാസക്കണക്കുകളിൽ ചെറിയ വ്യത്യാസം വരാം. ജനിച്ചത് പെൺകുഞ്ഞാണെങ്കിൽ അഞ്ചാം മാസത്തിലോ ഏഴാം മാസത്തിലോ ആണ് സാധാരണ ചോറൂണ് നടത്തുക. ആൺകുട്ടികളാണെങ്കിൽ ജനിച്ച് ആറാം മാസമോ എട്ടാം മാസമോ ചോറൂണ് നടത്തും. പ്രസവശേഷമുള്ള വാലായ്മയ്ക്കുശേഷം കുഞ്ഞിനോടൊപ്പം അമ്മ ക്ഷേത്രദർശനം നടത്തുകയും ക്ഷേത്രനടയിൽ വച്ച് തൂശനിലയിൽ വിളമ്പിയ നേദ്യച്ചോറ് (ഉണക്കലരിച്ചോറ്), തൈര്, പായസം, ഉപ്പ് എന്നിവ തൊട്ട് കുഞ്ഞിന്റെ നാക്കിൽവച്ച് കൊടുക്കുകയും ചെയ്യും. അതുവരെ ദ്രാവകരൂപത്തിൽ മാത്രം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞിന് ചോറൂണിനു ശേഷം ഖരരൂപത്തിലുള്ള ആഹാരപദാർഥങ്ങൾ നൽകിത്തുടങ്ങുകയാണ് പതിവ്. ക്ഷേത്രത്തിലും വീടുകളിലും ചോറൂണ് നടത്താറുണ്ട്.
English Summary : Sowbhagya Venkitesh share the video of daughter's choroonu at Guruvayur temple