ADVERTISEMENT

അധ്യാപകരുടെ ജീവിതത്തിൽ ഒരോ വിദ്യാർഥിയും ഓരോ ഓർമകളാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന വിദ്യാർഥി മാത്രമാകരുത് ഒരു അധ്യാപകന്റെ പ്രിയ വിദ്യാർഥികൾ. എന്തുകൊണ്ടാണ് തന്റെ വിദ്യാർഥി പഠനത്തിൽ പുറകിലായി പോകുന്നതെന്ന് മനസിലാക്കാനും അത് തന്നാലാകും വിധം പരിഹരിക്കുകയും ചെയ്യുമ്പോഴാണ് ഒരു അധ്യാപകൻ മികച്ച അധ്യാപകനാകുന്നത്. അത്തരത്തിൽ തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിയെ കുറിച്ചുള്ള ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് എസിലെ അധ്യാപകനായ ഉന്മേഷ് ബി.

ഉന്മേഷിന്റെ കുറിപ്പ്

തൽക്കാലത്തേക്ക് അവനെ നമുക്ക് ശ്രീക്കുട്ടൻ എന്ന് വിളിക്കാം.

അല്ലെങ്കിൽത്തന്നെ അവന്റെ പേരിൽ എന്തിരിക്കുന്നു?

 

അധ്യാപക ജീവിതത്തിന്റെ അഞ്ചാമത്തെ വർഷത്തിലാണ് എനിക്ക് അവനെ കിട്ടിയത്.

പല അധ്യാപകരും ക്ലാസ് ടീച്ചർ ആയി വന്നുപോയ ക്ലാസ് ആയിരുന്നു അത്. വാർഷിക പരീക്ഷയുടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി ആയിട്ടും ഒരാൾ ഫീസ് അടയ്‌ക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അത് ആരാണെന്ന് അന്വേഷിച്ചുതുടങ്ങിയത്.

ആർക്കും; എന്തിന്‌ ക്ലാസ്സിലെ മറ്റു കുട്ടികൾക്കുപോലും അങ്ങനെ ഒരാളെ അറിയില്ല അറിയില്ല.  

 

സ്കൂൾ രേഖയിലെ വിലാസം തപ്പിയെടുത്തു അവനെ കാണാൻ തന്നെ തീരുമാനിച്ചു.

ഒരു വലിയ കുന്നും കടന്ന് അവന്റെ നാട്ടിലെത്തി. അവർ കുടുംബത്തോടെ അവിടെനിന്നും അപ്പോഴേക്കും താമസം മാറിയിരുന്നു . പലരോടും അന്വേഷിച്ച കൂട്ടത്തിൽ കഴുത്തിന് കുറുകെ ഒരു തുണിസഞ്ചിയുമിട്ട് വെറ്റില നുള്ളിക്കൊണ്ടിരുന്ന ഒരാളെ കണ്ടു .അവന്റെ അച്ഛന്റെ കൂട്ടുകാരനെ !

അയാൾ നൽകിയ വിവരം വച്ച് മറ്റൊരു വലിയ കുന്നു കയറി അവന്റെ വീട് കണ്ടു പിടിച്ചു.

 

മറ്റുള്ളവരുമായി അധികം തീരെ ബന്ധമില്ലാത്ത കുറെ ആളുകൾ മാത്രം താമസിക്കുന്ന ഒരു കോളനിയിൽ മണ്ണ് കുഴച്ചുണ്ടാക്കിയ ഒരു വീട്. വീടെന്നു പറയാൻ മാത്രം ഒന്നും ഇല്ല. നന്നായി കുനിഞ്ഞാൽ മാത്രമേ അകത്തു കയറാനാവൂ.

ഒപ്പം ഒരു മാഷിനെയും കൂട്ടിയാണ് ഞാനവിടെ പോയത്. ഞങ്ങളെ കണ്ടതും അവൻ വീട്ടിൽ നിന്ന് ഇറങ്ങി ഓടി. 

   

വീടിന്റെ പിന്നിലായി ഏകദേശം 300 മീറ്റർ ദൂരത്തായി ഒരു വലിയ റബർ തോട്ടമുണ്ട്. അതിലെ ഒരു വലിയ മരത്തിൽ കയറി ഒളിച്ചിരുന്ന അവനെ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ച് താഴെ ഇറക്കിയത്.

ആദ്യം അവനൊന്നും മിണ്ടിയില്ല. പിന്നെ പതിയെ മനസ്സ് തുറന്നു. സകല ഗർവും മാറ്റിവെച്ച് പയ്യെ ഞാൻ ചോദിച്ചു.. "ശ്രീക്കുട്ടാ മോനെ നീ എന്താണ് വരാതിരുന്നത്? "  വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടയിൽ അവൻ മറുപടി ഒന്നും പറഞ്ഞില്ല. 

വീട്ടിലെത്തി ഒരു ഗ്ലാസ് വെള്ളം അവന്റെ കയ്യിൽനിന്ന് വാങ്ങികുടിച്ചപ്പോ അവന്റെ മുഖത്തു ഒരു വെട്ടം കണ്ടു !

എനിക്ക് കൗതുകമായി.

ചോദ്യം ഞാൻ ആവർത്തിച്ചു .."മോനെ നീ എന്താണ് വരാതിരുന്നത്?" 

ഇത്തവണ അവൻ അമ്മയെ ഒന്ന് നോക്കി..ആ കണ്ണുകൾ തുളുമ്പി വീഴാൻ തയ്യാറെടുക്കുന്നു.

പിന്നെ സംസാരിച്ചത് അവന്റെ അമ്മയാണ് ..

"സാറ് അവന്റെ കയ്യിലോട്ട് ഒന്ന് നോക്ക് ..

ചെറുക്കന്റെ കയ്യിൽ ഈ കാണുന്നതൊക്കെ ചൊറിയും ചിരങ്ങും വന്നു പോയതിന്റെ  അടയാളമാ സാറേ.

മണ്ണിന്റെ ഈ തറയീ കെടക്കുന്നെന്റെ അലർജിയാ സാറേ .

കൂടെക്കൂടെ വരും . പണ്ടെങ്ങാണ്ട് ഇങ്ങനെ ചെരങ്ങും പിടിച്ചു സ്കൂളിൽ ചെന്നപ്പോ  ഏതോ പിള്ളാര് കളിയാക്കിയ കാരണം കൊണ്ടാ സാറേ ഈ ചെറക്കൻ പള്ളിക്കുടത്തി വരാതെ ഇങ്ങനെ നിക്കുന്നെ".

അവർ വെട്ടിത്തുറന്ന് പറഞ്ഞു.

"ഇനി നിന്നെ ആരും ഒന്നും പറയാതെ ഞാൻ നോക്കിക്കൊള്ളാം". കുറച്ചു ധൈര്യം കൊടുത്തു നോക്കി. ഗൾഫിൽ പോയി പണം സമ്പാദിക്കാനാണ് അവന്റെ ആഗ്രഹം എന്ന് മനസ്സിലാക്കി..

അത് എനിക്ക് ഒരു പിടിവള്ളിയായി. പരീക്ഷ പാസാവേണ്ടതിന്റെ ആവശ്യം പറഞ്ഞു മനസ്സിലാക്കി ഒടുവിൽ ഞാൻ ചോദിച്ചു, "നീ വരുന്നോ സ്കൂളിൽ ?"

അതേ എന്ന രീതിയിൽ അവൻ തലയാട്ടി. എങ്കിലും എനിക്ക് അത് അത്ര വിശ്വാസം ആയില്ല.

പിറ്റേ ദിവസം ഒരു പതിനൊന്ന് മണി സമയം ആയിക്കാണും. സാറേ ... സ്റ്റാഫ് റൂമിൽ അവൻ കുമ്പളങ്ങിയിലെ ഷമ്മിയെപ്പോലെ എത്തിനോക്കി വിളിച്ചു .  

അടുത്ത് വിളിച്ചു അക്ഷരം എഴുതിച്ചു നോക്കി, അവൻ പലതും മറന്നുപോയിരിക്കുന്നു.

ഒരു വെള്ളിടി എന്റെ നെഞ്ചിൽ വീണു .പരീക്ഷയ്‌ക്ക് ഇനി മൂന്നു മാസങ്ങൾ മാത്രം!

കതിരിന്മേൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ. "ഞാൻ പഠിച്ചോളാം സാർ" .എന്റെ മുഖം വാടിയതുകണ്ട അവൻ പറഞ്ഞു. പിന്നെ ഓരോ ദിവസവും ഞാൻ അവനെപ്പറ്റി കൂടുതലായി ചിന്തിച്ചു. പയ്യെ അവൻ പഠിച്ചു തുടങ്ങി. അക്ഷരങ്ങൾ, വാക്കുകൾ, വാചകങ്ങൾ, ഇംഗ്ലീഷ്  ഒക്കെ അവന് പറ്റുന്ന അളവിൽ, പറ്റുന്ന രീതിയിൽ പറഞ്ഞുകൊടുത്തു. 

"ഇവനൊന്നും നന്നാവൂല്ലാ സാറേ" എന്ന പതിവ് പരിഹാസം കേട്ടുകൊണ്ട് തന്നെ .. ഒടുവിലായി ഹിന്ദിയും അത്യാവശ്യമുള്ള ഗണിതവും പഠിച്ചു. എല്ലാ ദിവസവും പഠിക്കാൻ വന്നു അവൻ. നല്ല ഒരു പുഞ്ചിരിയോടെ.

 

റിസൾട്ട് വന്നപ്പോൾ അവനെക്കാളും ടെൻഷനിലായിരുന്നു ഞാൻ . 

അവൻ പാസായിരിക്കുന്നു! എ പ്ലസുകൾ ഒന്നും ഇല്ലാതെ മറ്റുള്ളവരുടെ കണ്ണിൽ ഒരു സാധാരണ വിജയം.

പക്ഷെ എനിക്ക് അതെന്റെ അധ്യാപകജീവിതത്തിലെ ഏറ്റവും വലിയ വിജയമായി.

ഉന്നതവിജയംനേടിയ കുട്ടികൾ എല്ലാവരും വന്നുപോയതിനുശേഷമാണ് അവൻ എന്നെ കാണാൻ വന്നത്.

 

സാറേ ഞാൻ ജയിച്ചു എന്ന് വീണ്ടും തല മാത്രം പുറത്തേക്കിട്ട് നിറചിരിയോടെ അവൻ പറഞ്ഞു.

എവിടെ മിട്ടായി ? എന്ന് ഞാൻ. വാങ്ങിയില്ലെന്ന് അവൻ. പോകാൻ നേരം കയ്യിലിരുന്ന മടക്കിവെച്ച ഒരു പേപ്പർ കഷണം അവൻ എന്റെ നേരെ നീട്ടി.

പേപ്പർ മടക്കി ഒരു ഗ്രീറ്റിങ് കാർഡ് പോലെ ആക്കിയത് ...

നല്ലതല്ലാത്ത മഷികൊണ്ട് അതിൽ ഇങ്ങനെ എഴുതിയിരുന്നു .. 'സാറിന് ..’

ഇന്ന് അവന് 20 വയസ് കഴിഞ്ഞിട്ടുണ്ടാവും.  

ഇടയ്‌ക്ക് അവനറിയാതെ ഒന്ന് അന്വേഷിച്ചു...

ജീവിതസാഹചര്യങ്ങൾ കൊഞ്ഞനംകാട്ടിയ പണ്ടത്തെ വീടോർമയിൽ അവൻ ഇപ്പോഴും ചിരിക്കുന്നുണ്ട് . 

കൂടുതൽ തെളിമയോടെ ..!

English Summary : Schoolmuttam column - Unmesh B shares his teaching experiece

പ്രിയ അധ്യാപകരേ, 

നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com