ADVERTISEMENT

സയൻസിന് അഡ്മിഷൻ കിട്ടിയ മകനെ അധ്യാപകനോടുള്ള വിശ്വാസത്തിന്റെ പേരിൽ കൊമേഴ്സിലേക്ക് വഴിതിരിച്ച് വിട്ട ഒരച്ഛൻ. അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ആ അച്ഛനെയും അദ്ദേഹത്തിന്റെ മകനെയും കുറിച്ചുള്ള ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് കൊല്ലം ഒറ്റക്കൽഗവൺമെന്റ് എച്ച് എസ് എസിലെ അധ്യാപകനായ ജി അഞ്ജിത്.

 

നാളേറെ ആയിട്ടില്ല. ഫെസ്ബുക്ക് മെസഞ്ചറിൽ ഒരാൾ, സാർ എന്നെ അറിയുമോ. വിനയ് സാറിന്റെ വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ എസ്ബിഐയിൽ ഓഫീസർ .അടുത്തയാഴ്ച ആർ ബി ഐ ഇൻറർവ്യൂ കാത്തിരിക്കുന്നു.പേര് പറഞ്ഞപ്പോഴേ അധികമൊന്നും പരേതേണ്ടി വന്നില്ല.ആ പേരിൽ ഞാൻ പഠിപ്പിച്ച  കുട്ടികളേറെയൊന്നുമില്ല.

 

ലോറി ഡ്രൈവറുടെ മകൻ. ആ അച്ഛൻ എന്റെ സഹപാഠിയും. പെട്ടെന്ന്  വർഷങ്ങൾക്കു മുമ്പ് മകന്റെ അഡ്മിഷന് അച്ഛൻ വന്നപ്പോഴുള്ള ദിവസം എനിക്കോർമ്മ വന്നു. പത്താംക്ലാസിൽ മികച്ച മാർക്ക് നേടിയ കുട്ടി. പ്ലസ് വൺ  അലോട്ട്മെന്റ് സയൻസിന് അഡ്മിഷൻ കിട്ടിയിരിക്കുന്നു. അദ്ദേഹം ചോദിച്ചു. സാറെന്താണ് പഠിപ്പിക്കുന്നത് ?.ഞാൻ പറഞ്ഞു എക്കണോമിക്സ്. കൊമേഴ്സിനും ഹ്യൂമാനിറ്റിസിനും പഠിപ്പിക്കുന്നു.

 

ഉടനെ മറുപടി വന്നു. എങ്കിൽ ഇവന് കോമേഴ്സ് മതി. നീ ഇവിടെ ഉണ്ടല്ലോ എന്നു പറയുകയും എന്റെ കൈകളിൽ ചേർത്തു പിടിക്കുകയും ഒപ്പമായിരുന്നു. ഞാനൊന്നമ്പരന്നു. സയൻസിന് അഡ്മിഷൻ കിട്ടിയിരിക്കുകയാണ്.

അതിനി മാറ്റണോ ? വീണ്ടും ആ അച്ഛൻ പറഞ്ഞു. വേണം, നീ ഇവിടെ ഉണ്ടല്ലോ, അവൻ കൊമേഴ്സ് പഠിച്ചാൽ മതി.

എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അധ്യാപകനിലുള്ള വിശ്വാസത്താൽ ഒരു രക്ഷകർത്താവ് തന്റെ മകന് പഠിക്കാനുള്ള വിഷയം തെരെഞ്ഞെടുക്കുക. അന്നാണ് അധ്യാപകനായ ഞാനൊരു പാഠം പഠിച്ചത്. എത്രത്തോളമാണ് രക്ഷിതാക്കൾ തങ്ങളുടെ അധ്യാപകരെ വിശ്വസിക്കുന്നതെന്ന് .ആ തിരിച്ചറിവിന്റെ പാഠം ഉൾക്കൊണ്ടായിരുന്നു എന്റെ പിന്നീടുള്ള  അധ്യാപന ജീവിതം. ഒന്നല്ല, രണ്ടുവർഷവും.

എനിക്ക് ഏറെയൊന്നും വിനയനോട് പറയേണ്ടിവന്നില്ല. എന്റെ കണ്ണുകളിലൂടെ എനിക്ക് പറയാനുള്ളതും അവന്റെ കണ്ണുകളിലൂടെ അവനു പറയാനുള്ളതും വ്യക്തമായിരുന്നു - ആ അച്ഛന്റെ വിശ്വാസം കാത്തുസൂക്ഷിക്കുക. ഒരേസമയം ഞങ്ങൾക്ക് രണ്ടുപേർക്കും ആ ബാധ്യതയുണ്ടായിരുന്നു. ക്ലാസ്സിൽ എല്ലാ കുട്ടികളേയും ഒരുപോലെ കാണേണ്ട ഒരു അധ്യാപകന് തന്റെ എല്ലാ കുട്ടികളും പ്രിയപ്പെട്ടവരാണെങ്കിലും  ചില പ്രത്യേകകാരണങ്ങളാൽ ചിലരോട് കൂടുതൽ സ്നേഹം തോന്നിക്കാറുണ്ടല്ലോ.

 

വിനയ് പഠിക്കാൻ മിടുക്കനായിരുന്നു. പക്ഷേ വളരെ സൈലൻറ്. ഞാൻ സംസാരിപ്പിക്കാൻ കഴിവതും നോക്കി. എങ്കിലും മൗനം. അർത്ഥം വളരെയേറെ നീളുന്ന മൗനം .പ്രായത്തിൽ കവിഞ്ഞ പക്വത. നിശബ്ദനായി പാഠം പഠിച്ചുയർന്ന കുട്ടി .മറ്റു കുട്ടികൾ ചിരിച്ചല്ലസിക്കുമ്പോൾ വിനയ് ശാന്തമായി ഒരു ചെറുപുഞ്ചിരി തൂകിയിരിക്കും.

 

രണ്ടാം വർഷ ക്രിസ്തുമസ് പിടിഎ മീറ്റിംഗ് നടക്കുന്ന ദിവസം .തിരക്കുകൾക്കിടയിലേക്ക് മൗനമായി ആ അച്ഛൻ കടന്നുവന്നു. ഞാൻ പറഞ്ഞു. മകനാണ് എല്ലാ വിഷയങ്ങൾക്കും മികച്ച മാർക്ക്. പൊതുവേ ചുവന്ന് കലങ്ങിക്കിടക്കുന്ന ആ കണ്ണുകളിൽ ഒരിറ്റ് ഈറനണിയുന്നത് ഈ അധ്യാപകൻ കണ്ടുവോ?! (ഈ സഹപാഠിയും).  ഞാനയാളുടെ തോളത്ത് രണ്ട് തട്ട് തട്ടിപ്പറഞ്ഞു. നോക്കിക്കോ.... മകൻ നാളെ ഉന്നതകളിലേക്ക് പോകും.

ഈ കുറിപ്പ് ഞാനിന്നെഴുതുമ്പോൾ ആർബിഐ ഓഫീസർ ഇന്റർവ്യൂ കഴിഞ്ഞിട്ടുണ്ടാവില്ല. എനിക്കുറപ്പാണ്. ഒരു അധ്യാപകന്റെ വിശ്വാസമാണ്. ഉരുക്കു പോലുള്ള ഉറപ്പ്. അവനു കിട്ടും. കാരണം രണ്ടാണ്.

ഒന്ന് ഒരു അച്ഛന് അധ്യാപകനിലുള്ള വിശ്വാസം, ആ വിശ്വാസം ഞങ്ങൾക്കിരുവർക്കും കാത്തുസൂക്ഷിക്കാനായത്. രണ്ട് :ഗുരുത്വം. എല്ലാത്തിലുമുപരി വിനയ് അയച്ച ഫെയ്സ്ബുക്ക് മെസഞ്ചർ ഞാനിവിടെ ഷെയർ ചെയ്യുന്നു, ഞാനെന്നും ഓർക്കുന്ന ഒരു പേര്. എക്കണോമിക്സ് എന്നെ പഠിപ്പിച്ച എന്റെ അധ്യാപകൻ.

(NB: സ്വകാര്യതയെ മാനിച്ച് കുട്ടിയുടെ പേര് മാറ്റിയിട്ടുണ്ട് )

English Summary : Schoolmuttam Column– Anjith S sharing his teaching experiece

 

പ്രിയ അധ്യാപകരേ, 

 

നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com