പാലമില്ലാത്ത നദി കടക്കാൻ കയറിൽ തൂങ്ങണം, സാഹസികം ഈ സ്കൂൾ യാത്ര
Mail This Article
നദി മുറിച്ചുകടന്ന് സ്‌കൂളിലെത്താൻ കയറിൽ കയറേണ്ട അവസ്ഥയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക്. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗോച്ച്‌പുര ഗ്രാമത്തിലെ വിദ്യാർത്ഥികൾ ഈ ഷോർട്ട് കട്ട് വഴിയാണ് സ്കൂളിലെത്തുന്നത്. പാലമില്ലാത്ത നദി കടക്കാനാണ് വിദ്യാർത്ഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി കയറിന്റെ സഹായത്തോടെ സ്‌കൂളിലെത്തുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ, വിദ്യാർത്ഥികൾ എളുപ്പവഴിയിലൂടെ സ്കൂളിലെത്താനാണ് കയറിൽ കയറി നദി മുറിച്ചുകടക്കുന്നത്. പ്രധാന റോഡിന്റെ അവസ്ഥ മോശമായതിനാലാണ് ഇവർ ആ സാഹസികതയ്ക്ക് മുതിരുന്നത്. ഒരു സർക്കസിലെ സ്റ്റണ്ടുകൾക്ക് സമാനമായി കുട്ടികൾ കയറിലൂെട പോകുന്ന കാഴ്ച ഭീതിപ്പെടുത്തുന്നതാണ്.
ഗ്രാമത്തിനും കൃഷിയിടങ്ങൾക്കും ഇടയിലൂടെ ഒഴുകുന്ന നദിയുടെ ഇരുകരകളിലുമായി രണ്ട് മരങ്ങളിൽ കയറുകൾ കെട്ടിയിരിക്കുന്നത് വിഡിയോയിൽ കാണാം. നദി മുറിച്ചുകടക്കാൻ ഈ കയറിൽ മുറുകെപ്പിടിച്ച് ബാലൻസ് ചെയ്ത് നടക്കുകയാണ് പെൺകുട്ടി. നദിയുടെ ആഴം ആറടിയും വീതി ഇരുപത് അടിയുമുള്ളതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
English Summary : Students forced to reach school by crossing river on ropes