സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സൊമാറ്റോയിൽ ജോലി ചെയ്തിരുന്ന അച്ഛൻ അപകടത്തൽപ്പെട്ടതോടെയാണ് പതിനാലുകാരനായ മകൻ അച്ഛന്റെ ജോലി ഏറ്റെടുത്തത്. രാവിലെ സ്കൂളിൽ പോവുകയും വൈകിട്ട് 6 മണിക്കു ശേഷം ബാലൻ അച്ഛന്റെ ഫോണിലെ ആപ്പിൽ വരുന്ന ഓർഡറനുസരിച്ച് ഭക്ഷണമെത്തിക്കുകയും ചെയ്യുകയായിരുന്നു.
രാഹുൽ മിത്തൽ എന്ന വ്യക്തി ട്വിറ്ററിൽ ഷെയർ ചെയ്ത് വിഡിയോ ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ ഈ വിവരമറിയിച്ചതിൽ സമൂഹമാധ്യമത്തിലുള്ളവരോടു നന്ദി അറിയിച്ചു. ബാലവേല ഉൾപ്പടെ പല വ്യവസ്ഥകളുടെയും ലംഘനമാണിതെന്നും സൊമാറ്റോ പ്രതിനിധി അറിയിച്ചു.
കുട്ടിയുടെ കുടുംബത്തിന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്തു ശക്തമായ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും സംഭവത്തിന്റെ ഗുരുതര സ്വഭാവം വീട്ടുകാരെ അറിയിച്ചെന്നും സൊമാറ്റോ വ്യക്തമാക്കി.കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുമെന്നും അറിയിച്ചു. കുട്ടിയുടെ അച്ഛൻ അപകട ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. അതുകൊണ്ടു തന്നെ ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങള്‍ ഇയാൾക്കു നൽകാൻ കമ്പനിയ്ക്കു സാധിക്കില്ല.എന്നിരുന്നാലും മാനുഷിക പരിഗണയിന്മേൽ കഴിയുന്ന സഹായം കുടുംബത്തിനു നൽകുമെന്നും സൊമാറ്റോ പറയുന്നു.
വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച വ്യക്തിയുടെ പുതിയ പോസ്റ്റുകൾ പ്രകാരം കുട്ടിയുടെ അച്ഛന്റെ അക്കൗണ്ട് മരവിപ്പിച്ചതായും ജോലിയിൽ തുടരാനാവുമ്പോൾ മാത്രം പ്രവർത്തനക്ഷമമാക്കുമെന്നും, സാമ്പത്തികമായി സൊമാറ്റോ കുടുംബത്തെ സഹായിച്ചതായും അറിയാൻ കഴിഞ്ഞു. ട്വീറ്റുകൾ ശ്രദ്ധയിൽപ്പെട്ട പലരും സഹായിക്കുന്നതിലേക്കായി കുട്ടിയുടെ വിവരങ്ങൾ അന്വേഷിക്കുകയാണ്. സൊമാറ്റോ ഈ അവസരത്തിൽ ഉചിതമായ തീരുമാനമാണ് കൈക്കൊണ്ടതെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.
English summary : Young boy turned delivery agent after father's accident