ADVERTISEMENT

പതിനേഴാം വയസ്സിൽ ലോകം ചുറ്റിക്കറങ്ങി റെക്കോർഡ് ഇട്ടിരിക്കുകയാണ് ബെൽജിയംകാരനായ മാക്ക് റുഥർഫോർഡ്. സാധാരണ കുട്ടികൾ ഹയർ സെക്കൻഡറിയിലോ കോളജിലോ പഠിക്കുന്ന സമയത്താണ് റുഥർഫോർഡ് ഈ അസാധാരണ നേട്ടം കൈവരിച്ചതെന്നതാണ് ശ്രദ്ധേയം. ബെൽജിയം പൗരത്വത്തിനു പുറമേ ബ്രിട്ടിഷ് പൗരത്വവുമുള്ളയാളാണു റുഥർഫോർഡ്. 5 മാസം മുൻപ് തെക്കൻ അമേരിക്കൻ രാജ്യമായ ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലെ എയർപോർട്ടിൽ നിന്നാണു റുഥർഫോർഡ് തന്റെ യാത്ര തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 24ന് സോഫിയയിലെ എയർസ്ട്രിപ്പിൽ തന്നെയിറങ്ങി തന്റെ ലോകംചുറ്റൽ റുഥർഫോർഡ് പൂർത്തിയാക്കി.

 

ഇതോടെ രണ്ട് ഗിന്നസ് റെക്കോർഡുകൾ റുഥർഫോർഡ് സ്വന്തമാക്കി. ഭൂമിക്കു ചുറ്റും പറന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ, മൈക്രോലൈറ്റ് വിമാനത്തിൽ ലോകം ചുറ്റിയ ഏറ്റവും ചെറുപ്പക്കാരനായ വ്യക്തി എന്നീ റെക്കോർഡുകളാണ് റുഥർഫോർഡിന്റെ പേരിലായത്. മാർച്ച് 23നാണ് റുഥർഫോർഡിന്റെ യാത്ര തുടങ്ങിയത്. 5 ഭൂഖണ്ഡങ്ങളിലായി 52 രാജ്യങ്ങൾ റൂഥർഫോർഡ് സന്ദർശിച്ചു. തന്റെ നേട്ടം സ്വന്തം ലക്ഷ്യം നേടാൻ ഒട്ടേറെ ചെറുപ്പക്കാർക്ക് പ്രചോദനമേകുമെന്നാണു പ്രതീക്ഷയെന്ന് റുഥർഫോർഡ് പറഞ്ഞു. എന്താണ് പ്രായമെന്നത് പ്രശ്‌നമല്ലെന്നും സ്വന്തം ഇഷ്ടങ്ങൾ നേടാൻ മുന്നിട്ടിറങ്ങുകയാണ് വേണ്ടതെന്നും റുഥർഫോർഡ് അഭിപ്രായപ്പെടുന്നു. ബ്രിട്ടിഷുകാരനായ ട്രാവിസ് ലഡ്‌ലൗവാണ് ഇതുവരെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 18 വയസ്സുള്ളപ്പോഴാണ് ലോകത്തിനു ചുറ്റും ലഡ്‌ലൗവ് യാത്ര നടത്തിയത്. റുഥർഫോർഡിന്റെ സഹോദരിയായ സാറയും 19ാം വയസ്സിൽ ലോകം ചുറ്റിപ്പറന്നിരുന്നു.

 

2020ൽ ആണ് റുഥർഫോർഡ് പൈലറ്റ് ലൈസൻസ് നേടിയത്. 15 വയസ്സ് മാത്രമാണ് അന്ന് റുഥർഫോർഡിന് ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈമാനികൻ എന്ന റെക്കോർഡും അതോടെ റുഥർഫോർഡിനെ തേടിയെത്തി. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ സാധിക്കുന്ന ഷാർക് എന്ന തരം വിമാനത്തിലാണ് റുഥർഫോർഡ് പറന്നത്. രണ്ടു സീറ്റുള്ള വിമാനമാണ് ഇത്. പക്ഷേ റുഥർഫോർഡിന്റെ വിമാനത്തിന് പിന്നിലെ സീറ്റ് ഊരിമാറ്റി അവിടെ ഒരു അധിക ഇന്ധന ടാങ്ക് ഘടിപ്പിച്ചു. 

 

തന്റെ ലോകം ചുറ്റി യാത്ര പൂർത്തിയാക്കാൻ 3 മാസം വേണ്ടിവരുമെന്നാണ് റുഥർഫോർഡ് ആദ്യം കരുതിയത്. എന്നാൽ മൺസൂൺ മഴ, മണൽക്കാറ്റ്, കടുത്ത താപനില തുടങ്ങിയ ഒട്ടേറെ കാലാവസ്ഥാ പ്രശ്‌നങ്ങൾ ഇതിനിടയിൽ നേരിടേണ്ടി വന്നതുകൊണ്ടാണ് യാത്ര നീണ്ടത്. റുഥർഫോർഡിന് സ്‌പോൺസർഷിപ്പ് നൽകിയ സ്വകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനം ബൾഗേറിയ ആയതിനാലാണ് അവിടെ നിന്നു യാത്ര തിരിച്ചത്. പിന്നീട് ആഫ്രിക്കയിലേക്കും ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്കും റുഥർഫോർഡ് വിമാനം പായിച്ചു. അവിടെ നിന്ന് അലാസ്‌കയിലെത്തിയ റുഥർഫോർഡ് അമേരിക്കയുടെ പടിഞ്ഞാറൻ തീരം വഴി പറന്ന് മെക്‌സിക്കോയിലെത്തി. പിന്നീട് മുകളിലേക്ക് യുഎസിന്റെ കിഴക്കൻ തീരം വഴി പറന്ന റുഥർഫോർഡ് കാനഡയിലെത്തിയ ശേഷം അറ്റ്‌ലാന്‌റിക് സമുദ്രം കടന്ന് യൂറോപ്പിലേക്കു പോയി. പിന്നീട് തെക്കൻ അമേരിക്കയിലെ ബൾഗേറിയയിൽ തിരികെയെത്തി.

 

എന്നാൽ താൽക്കാലികമായി പറക്കലിൽ നിന്ന് ഒരു ബ്രേക്കെടുക്കാൻ ഒരുങ്ങുകയാണ് റുഥർഫോർഡിപ്പോൾ. ഇനി വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കാനാണു തന്റെ പദ്ധതിയെന്ന് അവൻ പറയുന്നു.

 

English Summary : Mack Rutherford, the youngest pilot

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com