ADVERTISEMENT

ഇത്തവണത്തെ ബാലദിന സ്റ്റാംപിന് സംസ്ഥാന ചൈൽഡ് വെൽഫയർ കൗൺസിൽ തിരഞ്ഞെടുത്ത സ്റ്റാംപ് തിരുവനന്തപുരം ബാലരാമപുരത്തുള്ള നസറത്ത് ഹോം ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ വി.എ.അക്ഷയ്‌യുടേതാണ്. അക്ഷയ് ഇപ്പോൾ ഐഎസ്ഇ സിലബസിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. എൽകെജി മുതൽ ഈ സ്‌കൂളിൽ തന്നെയായിരുന്നു അക്ഷയ്‌യുടെ പഠനം.

ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കുക എന്നതായിരുന്നു ഇത്തവണത്തെ ആശയം. ഈ തീമിൽ കൗൺസിൽ സംസ്ഥാനവ്യാപകമായി നടത്തിയ മത്സരത്തിൽ ലഭിച്ച 544 പെയിന്റിങ്ങുകളിൽ നിന്നാണ് അക്ഷയ്‌യുടേത് സ്റ്റാംപിനായി തിരഞ്ഞെടുത്തത്. മുൻ ലളിതകല അക്കാദമി ചെയർപഴ്‌സൻ നേമം പുഷ്പരാജായിരുന്നു ജഡ്ജ്. 

 

ബാലരാമപുരം മുരുകഭവനത്തിൽ പി.വിജയകുമാർ, ജെ.അനിത ദമ്പതികളുടെ മകനാണ് അക്ഷയ്. അനിതയുടെ അച്ഛനായ മണക്കാട് ഒന്നാംപുത്തൻതെരുവ് ജയലക്ഷ്മി നിവാസിൽ പൊന്നപ്പൻ ആചാരി സ്വർണപ്പണിക്കാരനായിരുന്നു. അദ്ദേഹത്തിന് ഹാൻഡിക്രാഫ്റ്റ്‌സ് അവാർഡ് കിട്ടിയിട്ടുണ്ട്. സ്കൂൾകുട്ടികൾ ലഹരി ഉപയോഗിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നായിരുന്നു അക്ഷയ്‌യുടെ പെയിന്റിങ് നൽകിയ സന്ദേശം.

 

രണ്ടര വയസ്സ് മുതൽ അക്ഷയ് വീട്ടിൽ കരിക്കട്ട കൊണ്ട് ചിത്രങ്ങൾ വരച്ചിരുന്നു. ചിത്രരചനയിലുള്ള അക്ഷയ്‌യുടെ പാടവം അന്നുമുതലേ തങ്ങൾക്കു മനസ്സിലായിരുന്നെന്ന് അനിത പറയുന്നു. അക്ഷയ്‌യുടെ കുട്ടിക്കാലം മുതൽ തന്നെ അമ്മാവനായ റാം അക്ഷയ്ക്കു പ്രചോദനവും പ്രോത്സാഹനവുമേകിയിരുന്നു. മൂന്നര വയസ്സുമുതൽ തന്നെ അക്ഷയ് കളറിങ് പുസ്തകത്തിൽ നിറം കൊടുക്കാൻ തുടങ്ങി. അഞ്ച് വയസ്സു മുതൽ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ചിത്രകല അഭ്യസിച്ചു. എൽകെജിയിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു പെയിന്റിങ് അക്ഷയ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയത്തിൽ വച്ച് ചിത്രപ്രദർശനവും നടത്തിയിട്ടുണ്ട്. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി ആചരണത്തിന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മൽസരത്തിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ കൈയിൽ നിന്നാണ് ആദ്യമായി സമ്മാനം ലഭിച്ചത്. 

 

2013ൽ രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നാഷനൽ ചൈൽഡ് അവാർഡ് ഫോർ എക്സപ്ഷനൽ അച്ചീവ്മെന്റ്സിൽ രജതപുരസ്‌കാരം ലഭിച്ചു. അതുപോലെ തന്നെ കേരളസർക്കാർ, കേന്ദ്ര ഭൂഗർഭജല വകുപ്പ് തുടങ്ങിയവർ നടത്തിയ മത്സരങ്ങളിലും അക്ഷയ്‌യ്ക്കു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 5 ദേശീയ പുരസ്കാരവും 63 സംസ്ഥാന അവാർഡുകളും അക്ഷയ്ക്കു ലഭിച്ചു. ഭൂഗർഭജല വകുപ്പ് 2018ൽ നടത്തിയ മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ദേശീയതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. രാജ്യാന്തര തലത്തിൽ ക്ലിന്റ് മെമ്മോറിയൽ വേൾഡ് പെയിന്റിങ് കോംപറ്റീഷനിൽ സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു. 2016ൽ പെട്രോളിയം ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ട പിസിആർഎ (പെട്രോളിയം കൺസർവേഷൻ റിസർച് അസോസിയേഷൻ) ദേശീയതലത്തിൽ നടത്തിയ മത്സരത്തിലും സമ്മാനം ലഭിച്ചു. കൂടാതെ അറുന്നൂറിലധികം ജില്ലാ തല പുരസ്കാരങ്ങളും അക്ഷയ്‌യെ തേടിയെത്തി. 

 

ഐഎസ്ആർഒ നടത്തിയ പെയിന്റിങ് കോംപറ്റീഷനിൽ അടുപ്പിച്ചു 3 വർഷങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു. ഇതിൽ രണ്ടു തവണ ഒന്നാം സമ്മാനമാണ് ലഭിച്ചു. പ്രസംഗമത്സരം, കവിതാപാരായണം, തമിഴ് പദ്യപാരായണം, ക്ലേ മോഡലിങ്, ചുമർചിത്രമത്സരം തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു. പഠനത്തിലും മിടുക്കനാണ് അക്ഷയ്. പ്ലസ്ടു പഠനത്തോടൊപ്പം തന്നെ മെഡിക്കൽ എൻട്രൻസിനു തയാറെടുക്കുന്നുമുണ്ട്. ഭാവിയിൽ കാർഡിയോ തൊറാസിക് സർജനാകാനാണു താൽപര്യം. ഏറെ തിരക്കുള്ള മെഡിക്കൽ രംഗത്തേക്കു വന്നാൽ ചിത്രകല ഉപേക്ഷിക്കേണ്ടി വരുമോയെന്ന ചോദ്യത്തിന് ഇല്ല എന്നതാണ് അക്ഷയ്‌യുടെ ഉടനടിയുള്ള ഉത്തരം. ചിത്രകലയിലുള്ള തന്റെ താൽപര്യം തുടരുമെന്നു തന്നെ അക്ഷയ് ഉറപ്പിച്ചു പറയുന്നു.

 

ഇത്തവണത്തെ ബാലദിനത്തിൽ അക്ഷയ്‌യെയും, അക്ഷയ് പഠിക്കുന്ന സ്‌കൂളായ നസറത്ത് ഹോം ഇംഗ്ലിഷ് മീഡിയം സ്‌കൂളിനെയും ആദരിക്കുന്നുണ്ട്. വർഷം തോറും ഒരു കോടിയോളം സ്റ്റാംപുകൾ ദേശീയ ബാലദിനം പ്രമാണിച്ച് കൗൺസിൽ പുറത്തിറക്കാറുണ്ട്. സ്‌കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഇതിന്റെ വിൽപന നടത്തും.

 

Content Summary : Say no to drug painting of Akshai in Children's day stamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com