ADVERTISEMENT

അപ്പൻ സിനിമ കണ്ടവർക്കാർക്കും അങ്ങനെ പെട്ടന്നൊന്നും മറക്കാൻ പറ്റാത്ത കഥാപാത്രമാണ് ആബേലിന്റേത്. അപ്പാ എന്നുള്ള വിളിയും ആ നിൽപ്പും ആരുടെയും മനസ്സിൽ ഒരു വേദനയുണ്ടാക്കാതെ പോവില്ല. രണ്ടാം ക്ലാസുകാരനായ ദ്രുപത് കൃഷ്ണയാണ് ആബേലായി തകർത്തഭിനയിച്ച് കൈയ്യടി നേടിയത്. കുഞ്ഞു പ്രായത്തിൽ തന്നെ ആഴമുള്ള കഥാപാത്രം അവതരിപ്പിച്ച ദ്രുപത് ബാംഗ്ലൂരിലാണ് താമസിക്കുന്നതെങ്കിലും ആള് നമ്മുടെ തൊടുപുഴക്കാരനാണ്. ട്രെയിലറിൽ ഉൾപ്പടെ കേട്ട അപ്പാ വിളിയാണ് ദ്രുപതിനെ ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തത്. സിനിമ കണ്ടവരുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ച ഒരു വിളി കൂടിയാണ് അത്. അതു കൊണ്ട് തന്നെയാണ് ആ രംഗം ഷൂട്ട് ചെയ്തപ്പോൾ ചുറ്റും കൈയടികൾ ഉയർന്നതും. ഞാൻ എന്താണോ ആഗ്രഹിച്ചത്, അത് അവൻ എനിക്ക് തന്നിട്ടുണ്ട് എന്ന് ഈ പ്രായത്തിൽ ഒരു സംവിധായകനെക്കൊണ്ട് പറയിക്കാനായെങ്കിൽ, ദ്രുപത് അടിപൊളിയാണ്.

 

ഇൻസ്റ്റഗ്രാമിലെ റീലുകളാണ് ദ്രുപതിനു സിനിമയിലേക്കു വഴിയൊരുക്കിയത്. അച്ഛനൊപ്പം ചെയ്ത കോമ‍ഡി റീലുകളിൽ പലതും വൈറലായിരുന്നു. കോമഡി ചെയ്താണ് തുടങ്ങിയതെങ്കിലും സിനിമയിലെ സീരിയസ് അന്തരീക്ഷമൊന്നും നമ്മുടെ കുട്ടി താരത്തിനെ ഒട്ടും ബാധിച്ചില്ല. കളിക്കുന്നതിനിടയിൽ അഭിനയിക്കാൻ വിളിച്ചാലും പ്രശ്നമൊന്നുമില്ല, വരുന്നു, എക്സ്‌പ്രഷനിടുന്നു ഡയലോഗ് പറയുന്നു, തിരികെ കളിക്കാൻ പോകുന്നു, സിമ്പിൾ.കൂടെ അഭിനയിച്ചവരിൽ ആരുടെ അഭിനയമാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതെന്നു ചോദിച്ചാൽ ദ്രുപതിനു രണ്ടാമതൊന്ന് ആലോചിക്കണ്ട, പൗളി ആന്റിയുടേതു തന്നെ. മലയാളത്തിൽ വളരെച്ചുരുക്കം സിനിമകൾ കണ്ടിട്ടുള്ള ദ്രുപതിന്റെ പ്രിയപ്പെട്ട നടൻ ജോജു ആണ്. ആദ്യം കണ്ട സിനിമ ജോസഫും. വലുതായാൽ സിനിമ എടുക്കണമെന്നാണ് ആഗ്രഹം. പല ഭാഷകളിലായി എടുക്കാൻ പോകുന്ന സിനിമകളുടെ സ്‌ക്രിപ്റ്റുകൾ റെഡിയാണ്. ഇനി സിനിമ എടുക്കേണ്ട താമസം മാത്രമേയുള്ളു. 

interview-with-appan-movie-fame-master-drupad-krishna2

 

 

സിനിമ ഇറങ്ങിയതോടെ സ്കൂളിലും സ്റ്റാറാണ് ഈ കൊച്ചു മിടുക്കൻ. ഹിന്ദി, കന്നട ഭാഷകളിലായാണ് സ്കൂളിലെ കൂട്ടുകാരും ടീച്ചർമാരും സിനിമ കണ്ടത്. എല്ലാവർക്കും ഒരേ അഭിപ്രായം, ദ്രുപത് പൊളിച്ചു. അപ്പൻ സിനിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അലൻസിയറിനെ  ഗംഭീരമായി അനുകരിക്കാനും എളുപ്പം. മിമിക്രി മാത്രമല്ല നന്നായി പാടാനും വരയ്ക്കാനും ദ്രുപതിനു പറ്റും. ഒപ്പം വയലിനും പഠിക്കുന്നുണ്ട്. ആകെമൊത്തം ഒരു വൻ പാക്കേജാണ് ഈ കുഞ്ഞു നടൻ.

 

സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ദ്രുപതും മാതാപിതാക്കളും. ബാംഗ്ലൂരിലെ ഐക്കൺ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ദ്രുപതിന് നാട്ടിലെ സിനിമാ അനുഭവം മറക്കാനാവാത്ത ഓർമകളാണ്. തോട്ടിൽ ഇറങ്ങിയതും, വെള്ളത്തിൽ കളിച്ചതും, നായക്കുട്ടിയോടൊപ്പം ഓടിക്കളിച്ചതുമെല്ലാം ദ്രുപതിന് പുത്തൻ അനുഭവങ്ങളായിരുന്നു. മകന്റെ കംഫർട്ടിനും പിന്നെ അവൻ അഭിനയിക്കുന്നതു കാണാനുള്ള ആഗ്രഹവും കൊണ്ട് ഷൂട്ടിംഗ് തീരുവോളം ദ്രുപതിന്റെ അച്ഛനും അമ്മയും കൂടെത്തന്നെയുണ്ടായിരുന്നു.  അജേഷ് മോഹന്റെയും രശ്മി അജേഷിന്റെയും മകനാണ് ദ്രുപത് കൃഷ്ണ.  

 

Content Summary : Interview with ‘Appan’ movie fame master Drupad Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com