ആകെയുള്ള കര ഭാഗത്തിന്റെ 80 ശതമാനവും മഞ്ഞും മഞ്ഞുപാളികളുംകൊണ്ടു മൂടിയ ഒരു ദ്വീപ്. ഏകദേശം 21.66 ലക്ഷം ചതുരശ്ര കിലോമീറ്റർ വരും ഗ്രീൻലൻഡിന്റെ വലുപ്പം. നമ്മുടെ കൊച്ചുകേരളത്തിന്റെ വലുപ്പം 38,864 ചതുരശ്ര കിലോമീറ്ററേയുള്ളൂ എന്നു പറയുമ്പോഴറിയാം ഗ്രീൻലൻഡിന്റെ ‘ഗാംഭീര്യം’. ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്നാണു വിശേഷണമെങ്കിലും അവിടുത്തെ ജനസംഖ്യ അരലക്ഷത്തോളമേയുള്ളൂ. കേരളത്തിലെ ജനസംഖ്യയോ? ഏകദേശം 3.46 കോടി! അമ്പമ്പോ എന്നു മൂക്കത്തു വിരൽ വയ്ക്കാൻ വരട്ടെ. ഗ്രീൻലൻഡിലെ കാര്യങ്ങളെല്ലാം ആകെ കുഴപ്പത്തിലാണ്.

ലോകത്തിലെ ശുദ്ധജലസ്രോതസ്സുകളിലേക്കാവശ്യമായ ഭൂരിഭാഗം ജലവും എത്തുന്നത് ഗ്രീൻലൻഡിൽനിന്നാണ്. പക്ഷേ ആഗോളതാപനം കാര്യങ്ങളെല്ലാം തകിടം മറിക്കുകയാണ്. കോടിക്കണക്കിനു ടൺ മഞ്ഞാണ് ഗ്രീൻലൻഡിലെ വമ്പൻ മഞ്ഞുമലകളിൽനിന്ന് ചൂടു കാരണം ഓരോ വർഷവും ഉരുകിയൊലിച്ചു നഷ്ടമാകുന്നത്. ഇനി നാമെല്ലാം ഒത്തുപിടിച്ച് ആഗോളതാപനം മൊത്തമായി നിർത്തിയാലും ഓരോ വർഷവും ആഗോള സമുദ്രജലനിരപ്പ് ഒരടിയെങ്കിലും ഉയർത്താനുള്ളത്ര വെള്ളം ഗ്രീൻലൻഡിൽനിന്നു നഷ്ടമാകുമെന്നാണു കണക്ക്. ഈ വെള്ളമിങ്ങനെ ഉരുകിയൊലിക്കും തോറും മഞ്ഞുപാളികൾക്കടിയിലുള്ള പാറക്കൂട്ടം തെളിഞ്ഞു വരും. പക്ഷേ ഇപ്പോൾ ഗ്രീൻലൻഡിൽ തെളിഞ്ഞു വന്നിരിക്കുന്നത് ടൺ കണക്കിന് ‘നിധി’യാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യമുള്ള, ഇനിയങ്ങോട്ടു പോകുംതോറും ആവശ്യവും വിലയും ഏറി വരുന്ന നിധി; കോടിക്കണക്കിനു ടൺ മണൽ.
ഞെരിഞ്ഞമർന്ന ‘നിധി’
ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്ക് നാലു മുതൽ എട്ടു ലക്ഷം വരെ വർഷം പഴക്കമുണ്ടെന്നാണു കണക്ക്. ഇക്കാലമത്രയും മഞ്ഞുപാളികൾക്കടിയിൽ ഞെരിഞ്ഞമർന്നിരിക്കുകയായിരുന്നു പാറക്കെട്ടുകൾ. മഞ്ഞിന്റെ ഭാരവും ഞെരിക്കലും താങ്ങാനാകാതെ പലയിടത്തും പാറകൾ തകർന്നടിഞ്ഞു. അവ മണലും ചരലുമൊക്കെയായി. ഇപ്പോൾ മഞ്ഞു മുഴുവൻ വെള്ളമായപ്പോള്‍ ആ മണലും ചരലുമെല്ലാം പുറത്തെത്തി. ലോകത്തിന്റെ നിർമാണ ആവശ്യങ്ങൾക്കു വേണ്ടത്ര മണൽ.

മരുഭൂമിയിലെ മണൽ പോലെ ഉരുണ്ട, ഉപയോഗശൂന്യമായ മണൽ അല്ല ഇത്. മറിച്ച് ത്രികോണാകൃതിയിലാണ് ഈ മണൽത്തരിയുടെ രൂപം. അതിനാൽത്തന്നെ കോൺക്രീറ്റിൽ ചേർക്കാൻ പറ്റിയ രൂപവും! അനൗദ്യോഗിക കണക്കനുസരിച്ച് 1000 കോടി ടണ്ണിലേറെയാണ് ഓരോ വർഷവും ഉൽപാദിപ്പിക്കുന്ന കോൺക്രീറ്റിന്റെ കണക്ക്. ഇതിലൊരു നിർണായക ഭാഗം മണലാണ്. ഗ്രീൻലൻഡിലാകട്ടെ, 1980ൽ സംഭവിച്ചതിനേക്കാളും ആറിരട്ടിയായാണ് ഇപ്പോൾ മഞ്ഞുരുകുന്നത്. അതോടെ പല തീരങ്ങളിലും മണൽനിക്ഷേപം രൂപപ്പെട്ടു കഴിഞ്ഞു.

ഗ്രീൻലൻഡിനു തന്നെ വൻതോതിൽ മണൽ ആവശ്യമുള്ള സമയവുമാണിത്. 2050 ആകുമ്പോഴേക്കും അവിടുത്തെ ജനസംഖ്യ 25 ശതമാനമെങ്കിലും വർധിക്കുമെന്നാണു കരുതുന്നത്. മാത്രവുമല്ല, ഡെന്മാർക്ക് തരുന്ന ബജറ്റ് വിഹിതവും മത്സ്യക്കയറ്റുമതിയിലൂടെ ലഭിക്കുന്ന തുകയും ടൂറിസത്തിലൂടെ ലഭിക്കുന്ന പണവുമാണ് ഗ്രീൻലൻഡിന്റെ പ്രധാന വരുമാന മാർഗങ്ങൾ. ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ വിമാനത്താവളത്തിനു വരെ ഗ്രീൻലൻഡ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കെട്ടിടസൗകര്യങ്ങൾ ടൂറിസ്റ്റുകൾക്കായി ഒരുക്കാനും ഒരുങ്ങുമ്പോഴാണ് ഈ മണൽനിധി കണ്ടെത്തിയത്.
പക്ഷേ ഒരു പ്രശ്നമുണ്ട്. വൻതോതിൽ മണലെടുത്തുകൊണ്ടു പോയാൽ അത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും. പുറത്തുനിന്നു കപ്പലുകൾ മണൽ കയറ്റിക്കൊണ്ടു പോകാൻ വരുന്നത് ജൈവഘടനയെ ബാധിക്കും. കപ്പലിന്റെ ബാലൻസ് നിലനിർത്താനായി നിറയ്ക്കുന്ന ജലം ഗ്രീൻലൻഡിൽ തള്ളിയാൽ പുറമേനിന്നുള്ള പുതിയ തരം ജീവികളും ആൽഗെകളും ഇവിടെ നിറയും, പരിസ്ഥിതി താളം തെറ്റും. ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്കിടയിൽ ഇഗ്ലൂ വീടു വച്ച്, വേട്ടയാടി ജീവിക്കുന്ന തദ്ദേശ ജനവിഭാഗത്തെയും ‘മണൽക്കൊളള’ ബാധിക്കും.
പണ്ടൊരിക്കൽ ഇന്തൊനീഷ്യയിലെ ഇരുപത്തിനാലോളം ദ്വീപുകളാണ് മണൽമാഫിയ അനധികൃതമായി ഖനനം ചെയ്ത് ഇല്ലാതാക്കിയത്. നമ്മുടെ കേരളത്തിൽ പോലും മണൽമാഫിയയുടെ എത്രയെത്ര പേടിപ്പെടുത്തുന്ന കഥകളുണ്ട്. ഗ്രീൻലൻഡിലെ മഞ്ഞുരുകി മണൽ പുറത്തുകാണുന്നത് പരിസ്ഥിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും നല്ല വാർത്തയുമല്ല. ഒരു വശത്ത് വികസനം, മറുവശത്ത് പരിസ്ഥി–എന്തു ചെയ്യും ഗ്രീൻലൻഡ്? കോടികൾ ചെലവിട്ട് മണലെടുക്കാൻ ഏതെങ്കിലും കമ്പനി രംഗത്തെത്തുമോ? ചർച്ചകൾ കൊഴുക്കുകയാണ്.
English Summary: Mkid Study Plus: Melting Greenland and Revealing Sand 'Treasure'