ADVERTISEMENT

ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം കാണുമ്പോള്‍ കൊച്ചുകൂട്ടുകാർക്ക് ഒറ്റനോട്ടത്തിൽ എന്താണു തോന്നിയത്? പഴയ മൺകലം പൊട്ടിച്ചിതറിയ കഷ്ണങ്ങൾ പോലെയുണ്ടല്ലേ? ജാക്ക് റയാൻ വില്യംസിനും അങ്ങനെത്തന്നെയാണു തോന്നിയത്. പക്ഷേ ജാക്കിന്റെ മകന്‍ മൂന്നു വയസ്സുകാരൻ ചാർളി സമ്മതിച്ചില്ല. അവൻ പറഞ്ഞത് അതൊരു മനുഷ്യന്റെ തലയോട്ടിയാണെന്നാണ്. അച്ഛനും മകനും കൂടി രാവിലെ നടക്കാനിറങ്ങിയതായിരുന്നു. ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷയറിലെ സൗത്ത്‌വെല്ലിലുള്ള ചർച്ച് സ്ട്രീറ്റിലായിരുന്നു സംഭവം. റോഡരികിൽ ചിതറിയ നിലയിൽ കിടന്നിരുന്ന വസ്തുക്കൾ സസൂക്ഷ്മം പരിശോധിച്ചപ്പോഴായിരുന്നു അത് മൺകലമല്ലെന്നും മനുഷ്യന്റെ തലയോട്ടിയാണെന്നും ജാക്കിനും തോന്നിയത്. തിരികെ വീട്ടിലെത്തി ഭാര്യയോടും അക്കാര്യം പറഞ്ഞ. അപ്പോഴും മൺകലം പൊട്ടിയതാണെന്ന സംശയം മനസ്സിൽക്കിടപ്പുണ്ടായിരുന്നു. 

ചാർളിയാകട്ടെ കടുകിടയ്ക്കു വിട്ടുകൊടുക്കുന്നില്ല. അതു തലയോട്ടിയാണെന്നുതന്നെ ഉറപ്പിച്ചു. അതോടെ അമ്മയ്ക്കും സംശയമായി, നേരെ നോട്ടിങ്ങാംഷയർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധന നടത്തിയതോടെയാണ് ജാക്കിനും ഭാര്യയ്ക്കും സമാധാനമായത്. സംഗതി തലയോട്ടിയുടെ അവശിഷ്ടം തന്നെയാണ്. പക്ഷേ വർഷങ്ങളോളം പഴക്കമുണ്ട്. ഇതു കണ്ടെത്തിയതിന്റെ സമീപത്തുതന്നെ ആംഗ്ലോ–സാക്സന്‍ വിഭാഗക്കാരുടെ സെമിത്തേരിയുണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയിരുന്നവരായിരുന്നു ആംഗ്ലോ–സാക്സൻ വിഭാഗക്കാർ. യൂറോപ്പിൽനിന്നു വന്ന മൂന്നു ഗോത്രവിഭാഗക്കാർ ചേർന്നതായിരുന്നു ഇവർ. 

ജർമനി, നെതർലൻഡ്സ്, ഡെന്മാർക്ക് എന്നിവിടങ്ങളില്‍നിന്ന് മരംകൊണ്ടുള്ള വലിയ വഞ്ചികളിലായിരുന്നു ഇവർ ബ്രിട്ടനിലേക്കെത്തിയത്. സ്വന്തം രാജ്യങ്ങളിൽ വെള്ളപ്പൊക്കം കൃഷിക്ക് ഭീഷണിയായതോടെയാണ് സംഘമായി പലരും പുതിയ കൃഷിഭൂമി തേടിയിറങ്ങിയത്. അങ്ങനെയാണ് ബ്രിട്ടനിൽ എത്തപ്പെടുന്നതും. ആംഗിൾ, സാക്സൻ, ജ്യൂട്ട് എന്നീ വിഭാഗക്കാരാണ് പൊതുവെ ആംഗ്ലോ–സാക്സൻ എന്നറിയപ്പെടുന്നത്. കൂട്ടത്തിൽ ആംഗിൾ, സാക്സൻ വിഭാഗക്കാരായിരുന്നു എണ്ണത്തിൽ കൂടുതൽ. അങ്ങനെയാണ് ഇരുവിഭാഗത്തിന്റെയും പേരു ചേർത്ത് ആംഗ്ലോ സാക്സനായത്. ഈ വിഭാഗക്കാർ പരസ്പരവും ഇംഗ്ലണ്ടിലെ മറ്റു വിഭാഗക്കാരുമായും ഏറ്റുമുട്ടിയിരുന്നു. അങ്ങനെ പലയിടത്തും സ്വന്തം സാമ്രാജ്യങ്ങളും സ്ഥാപിച്ചു. ആരെയും ഭയമില്ലാത്ത, അതിക്രൂരന്മാരായ പോരാളികളായിട്ടായിരുന്നു ഇവരെ ചരിത്രം രേഖപ്പെടുത്തിയിരുന്നത്. 

അവരുടെ സംസ്കാരത്തിന്റെ ശേഷിപ്പുകൾ പലതും ഇപ്പോഴും ഇംഗ്ലണ്ടിലുണ്ട്. അത്തരമൊരു സെമിത്തേരിയിൽനിന്നുള്ളതാകാം ഇത്രയേറെ പഴക്കമുള്ള തലയോട്ടിയെന്നും കരുതപ്പെടുന്നു. എന്തായാലും അതൊരു കൊലപാതകമൊന്നുമല്ലെന്ന് നോട്ടിങ്ങാംഷയർ പൊലീസ് വ്യക്തമാക്കിക്കഴിഞ്ഞു. കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതിനു മുൻപ് തലയോട്ടിയുടെ പഴക്കം പരിശോധിച്ചിരുന്നു. അതിൽനിന്നാണ് അവ മനുഷ്യന്റെയാണെന്നും പുരാതന കാലത്തെയാണെന്നും വ്യക്തമായത്. അതോടെ കേസൊന്നും എടുക്കാതെ സംഗതി വിട്ടു. പക്ഷേ കൂടുതൽ ഗവേഷണത്തിനായി തലയോട്ടി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. കാലപ്പഴക്കം സ്ഥിരീകരിച്ചാൽ നോട്ടിങ്ങാംഷയർ ആർക്കിയോളജി വകുപ്പിന് തലയോട്ടിയുടെ അവശിഷ്ടം കൈമാറും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com