ADVERTISEMENT

കഴിഞ്ഞ ദിവസം ഡൽഹിയിൽ വെട്ടുക്കിളിക്കൂട്ടം എത്തിയ വാർത്ത വായിച്ചില്ലേ..? വടക്കേ ഇന്ത്യയിലും ഒട്ടേറെ ലോക രാഷ്ട്രങ്ങളിലുംകൃഷികളെല്ലാം  തിന്നു തീർത്ത് വെട്ടുക്കിളികൾ നാശം വിതയ്ക്കുകയാണ്. കോവിഡ് മഹാമാരിക്കു പിന്നാലെ ലോകത്തെ പേടിപ്പിക്കുന്ന വെട്ടുക്കിളിയെ അറിയാം

പേരിൽ  കിളിയുണ്ടെങ്കിലും ഇത് പക്ഷിയല്ല. കുഴിയാന, ചെമ്പോത്ത് എന്നീ പേരുകൾ പോലെ  തെറ്റിദ്ധരിപ്പിക്കുന്ന പേര്.  കിളിക്കൂട്ടം പോലെ പറക്കുന്ന വിട്ടിലുകളായതിനാൽ ആവാം ഇങ്ങനെ പേര് കിട്ടിയത്. കുറ്റിക്കൊമ്പ് പോലുള്ള സ്പർശിനികൾ ( ആന്റിനകൾ) നെറ്റിയിൽ ഉള്ള വിവിധയിനം പുൽച്ചാടികളും മറ്റ് തുള്ളന്മാരും ഉൾപ്പെടുന്നതാണ്  അക്രീഡിഡേ (Acrididae) ഷഡ്പദ കുടുംബം. അതിലെ ഒരിനം  വലിയ പുൽച്ചാടികൾ  (Grasshopper) ആണ് വെട്ടുക്കിളികൾ എന്ന് വിളിക്കുന്ന Locust. 

നീണ്ട ചൂടുകാലവും വരൾച്ചയും കഴിഞ്ഞു നന്നായി മഴ പെയ്താൽ മരുപ്രദേശങ്ങളിൽ കിലോമീറ്ററുകളോളം   പെട്ടെന്നു പച്ചപ്പ് തഴച്ചുവളരും. അത്തരം സാഹചര്യങ്ങളിൽ ഈ പുൽച്ചാടിക്കുഞ്ഞുങ്ങൾ (നിംഫ്) തിന്നു മദിക്കും. എണ്ണം കൂടുമ്പോൾ തിക്കും തിരക്കും മൂലം ഇവകൾ പരസ്പരം മുട്ടിയുരുമ്മി കഴിയേണ്ടി വരും. ചിറകു മുളയ്ക്കാത്ത ഇത്തരം കുഞ്ഞൻമാരുടെ ചലനങ്ങളുടെ 'ഇക്കിളിയാക്കൽ'  നാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിക്കും. സെറാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കും. ഇതോടെ  കൂട്ടം ചേർന്നുകഴിയാൻ പ്രത്യേക താൽപര്യം വരും.  ഈ കുട്ടിക്കൂട്ടത്തെ ഹോപ്പർ ബാൻഡ്‌സ് എന്നാണു വിളിക്കുക. വളർച്ചയെത്തുന്ന  ഇവ  മുട്ടകളിട്ടു പെരുകി എണ്ണം കൂട്ടും. ചിറകുള്ളവയും ചിറകില്ലാത്ത തുള്ളൻമാരും എല്ലാം കൂട്ടം ചേർന്നു  ‘സ്വാമിങ്’ സംഘയാത്ര ആരംഭിക്കും. പതുക്കെ അവ  വെട്ടുക്കിളിക്കൂട്ടമാകും. കോടിക്കണക്കിന്  അംഗങ്ങളുള്ള വൻ സംഘമായി വളരും. ലോകത്തു പലയിടത്തും  പേടിയും ദുരിതവും പട്ടിണിയും വിതയ്ക്കുന്ന ഭീകര കൂട്ടങ്ങളായി വിളവുകൾ മുഴുവൻ  തിന്നു തീർക്കും.  

കൂട്ടംകൂടി തുടങ്ങിയാൽ, തനിച്ചു പാവമായി കഴിഞ്ഞ പഴയ പുൽച്ചാടിയല്ലാതാവും  ഇവർ.  ശരീരഘടന, ധർമം, പെരുമാറ്റം  എന്നിവയ്ക്കു തലമുറകളിലൂടെ അവസ്ഥാ മാറ്റം (Phase  Change) ഉണ്ടാകും.  സർവതും  തിന്ന‌‌ുതീർത്തു മുന്നേറുന്ന പ്രത്യേക സ്വഭാവമുള്ള ഒരു കൂട്ടമായി ദേശാന്തര യാത്ര ആരംഭിക്കും. സാമാന്യം  വലിയ  വെട്ടുക്കിളിക്കൂട്ടത്തിൽ  നൂറുകണക്കിനു കോടി വെട്ടുക്കിളികൾ ഉണ്ടാവും. ചതുരശ്ര കിലോമീറ്ററിൽ ദശലക്ഷക്കണക്കിന് എന്നതോതിൽ ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്റർ നീളമുള്ളതാകും വെട്ടുക്കിളി സംഘങ്ങളുടെ ആക്രമണ  മേഖല. 

ചെറിയ സംഘങ്ങളായാണ് (outbreak)  ആദ്യം പൊട്ടിപ്പുറപ്പെടുക. പിന്നീട് അത് ഒരു കലാപ സംഘ(upsurge) സ്വഭാവം കാട്ടിത്തുടങ്ങും.  പല സ്ഥലങ്ങളിൽ നിന്നും മുട്ടയിട്ടുപെരുകി എണ്ണം കൂട്ടിയ വ്യത്യസ്ത സംഘങ്ങൾ ഒന്നു ചേർന്ന് വൻ സംഘമാകുന്നതിനെ ആണ് ‘പ്ലേഗ്’ എന്നു പറയുന്നത്. 

വെട്ടുക്കിളി ബിരിയാണി

ലോകത്ത് പല പ്രദേശക്കാരും വെട്ടുക്കിളി വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നവരാണ്. പ്രോട്ടീൻ അംശം കൂടിയ വലിയ പോഷകമൂല്യം ഉള്ളതാണ് ഇവ. കഴിഞ്ഞ മാസങ്ങളിൽ പാക്കിസ്ഥാനിൽ വ്യാപക വെട്ടുക്കിളി ആക്രമണം കൊണ്ട് പട്ടിണിയിലായ കൃഷിക്കാർ അവസാനം വെട്ടുക്കിളി ബിരിയാണി ഉണ്ടാക്കി കഴിച്ച വാർത്തകൾ ഉണ്ടായിരുന്നു.

പുൽച്ചാടികളെല്ലാം വെട്ടുക്കിളികളല്ല

Schistocerca  gregaria എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഡെസേർട്ട് വെട്ടുക്കിളികളാണ് വലിയ ദേശാന്തര ഗമന സ്വഭാവക്കാർ. വടക്കൻ ആഫ്രിക്ക, മധ്യ പൗരസ്ത്യ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, എന്നിവിടങ്ങളിൽ ഇവയെ കാണുന്നു. ശരാശരി വലുപ്പം 7.5 സെന്റിമീറ്ററിനടുത്ത്.   ദേശാന്തര യാത്രക്കിടയിൽ തലമുറകൾ മാറി വരും.   മൂന്നു തവണ മുട്ട ഇടും. ഒരു മുട്ടക്കൂടിൽ 150 മുതൽ 180 മുട്ടകൾ വരെ ഉണ്ടാവും.  കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ  പരമാവധി എണ്ണവും ഒന്നിച്ചു വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവും.

എണ്ണാമെങ്കിൽ എണ്ണിക്കോ

കാറ്റിനൊപ്പം ഏകദേശം അതേ വേഗത്തിൽ ഇവ പറന്ന് പുതിയ പച്ചപ്പുള്ള സ്ഥലങ്ങളിൽ വന്നു വീഴും . സമുദ്ര നിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ ദിവസേന 100 മുതൽ 200 കിലോമീറ്റർ സഞ്ചരിക്കും.   40 മുതൽ 80 ദശലക്ഷം എണ്ണം വെട്ടുക്കിളികൾ ഒരു ചതുരശ്ര കിലോമീറ്ററിൽ ഉണ്ടാവും. മൂന്നു മുതൽ ആറു മാസം വരെ ആണ് ഇവയുടെ ആയുസ്സ്. ഓരോ പുതിയ തലമുറയും ഉണ്ടാകുമ്പോൾ എണ്ണത്തിൽ പത്തു മുതൽ പതിനാറു മടങ്ങു വരെ വളർച്ചയും ഉണ്ടാകും.  ഓരോ വെട്ടുക്കിളിയും അതിന്റെ  ശരീര ഭാരത്തിന്റെ അത്രതന്നെ ദിവസവും സസ്യഭാഗങ്ങൾ  തിന്ന് തീർക്കും. മുളയും ഇലയും  പൂവും  വിത്തും കമ്പും തൊലിയും എന്നു ഭേദമില്ലാതെ എന്തും തിന്നും. ഒരു വിധം എല്ലാ കാർഷിക വിളകളും അല്ലാത്തവയും  ഇവർ തിന്നും. 

locust-interesting-facts-and-information1

വെട്ടുക്കിളികൾ ഇന്ത്യയിൽ

കാലാവസ്ഥാ മാറ്റം മൂലം കഴിഞ്ഞ വർഷം ലഭിച്ച കനത്ത മഴയിൽ ഉണ്ടായ പച്ചപ്പുകൾ ആഫ്രിക്കൻ രാജ്യങ്ങളിൽ വെട്ടുക്കിളിക്കൂട്ടങ്ങൾ ഉണ്ടാകാൻ കാരണമായി.  തുടക്കത്തിൽ കെനിയയിൽ പതിനായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇവ ആക്രമണം തുടങ്ങി. പിന്നെ ഇത്യോപ്യ, സൊമാലിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ എത്തി. 2020 ഫെബ്രുവരിയിൽ സൊമാലിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. പാക്കിസ്ഥാനിലും വ്യാപകമായ കൃഷിനാശത്തെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യയിൽ പഞ്ചാബ്, ഗുജറാത്ത് ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി  എന്നിവിടങ്ങളിലൊക്കെ വെട്ടിക്കിളിക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു.

പലതരം പുൽച്ചാടികൾ

Aularches miliaris (Spotted coffee grasshopper), Poekilocerus pictus (Painted grasshopper) എന്നിവയെ ഒക്കെ  വെട്ടുക്കിളികളായി തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ നിംഫുകൾ കൂട്ടം ചേർന്നു കൃഷിയിടങ്ങളിൽ ചെറിയ തോതിൽ ഇലകൾ തിന്നു നശിപ്പിക്കാറുണ്ടെങ്കിലും  ഇവയൊന്നും പിന്നീട്  കൂട്ടം ചേർന്നു വളർന്ന് എണ്ണം പെരുകി വൻ സംഘമായി മാറുന്നവയല്ല.

English summary : Locust interesting facts and information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com