ADVERTISEMENT

നഭഹ സ്പർശം ദീപ്തം!  

‘ആകാശത്തെ തൊടുന്ന കീർത്തി’ എന്നർഥം വരുന്ന ഈ സംസ്കൃത വാക്യമാണ് ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം. ഇതിന്റെ അർഥം എല്ലാരീതിയിലും പാലിച്ചാണ് വ്യോമസേന ഇക്കാലമത്രയും ഇന്ത്യയുടെ ആകാശം കാത്തുസൂക്ഷിച്ചത്.... പെരുമയുടെ എല്ലാ മാനങ്ങളും കീഴടക്കിക്കൊണ്ട്.

ഇന്ത്യൻ വ്യോമസേന 1932ൽ രൂപീകൃതമായിട്ട് ഈ സെപ്റ്റംബർ എട്ടിന് 88 വർഷം തികഞ്ഞു. പലയുദ്ധങ്ങളിൽ നിർണായകമായ സമയത്ത് രാജ്യത്തിനു രക്ഷയേകി. ഇത്തരത്തിൽ എയർഫോഴ്സ് അതിന്റെ ശക്തി പുറത്തെടുത്ത ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് 1971ലെ ലോംഗേവാല പോരാട്ടം. 

1971 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന് നടന്ന വർഷമാണ്. അന്നു ബംഗ്ലദേശില്ല. കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും. ഒരു രാജ്യമായി നിൽക്കുകയാണെങ്കിലും പടിഞ്ഞാറ് എല്ലാക്കാര്യങ്ങളിലും കിഴക്കിനു മുകളിൽ വ്യക്തമായ ആധിപത്യം പുലർത്തി. രാഷ്ട്രീയപരമായും സാമ്പത്തികപരമായും തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങളിൽ ശക്തമായി. ഉർദുവാണ് പടിഞ്ഞാറിന്റെ ഭാഷ, ബംഗാളി കിഴക്കിന്റെയും. ഈ ഭാഷാപരമായ വ്യത്യാസവും സാംസ്കാരികമായ ചേർച്ചയില്ലായ്മയും മറ്റൊരു പ്രശ്നമായിരുന്നു.

∙യുദ്ധമേഘങ്ങൾ

1970ൽ പാക്കിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നായിരുന്നു. ബംഗ്ലദേശ് വിമോചന നായകനായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയംഗങ്ങളായിരുന്നു ഇവരെല്ലാം . എന്നാൽ ദേശീയ അസംബ്ലിയിൽ കിഴക്കിൽ നിന്നുള്ള പാർട്ടി മേധാവിത്വം നേടുന്നത് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ സുൾഫിക്കർ അലി ഭൂട്ടോയടക്കമുള്ള നേതാക്കൾക്കു ദഹിച്ചില്ല. പ്രതിസന്ധി തുടർന്നു, ഇതിനാൽ അസംബ്ലി രൂപീകരിക്കുന്നത് നീളാനും തുടങ്ങി.

ഇതോടെ 1971 മാർച്ച് 26നു മുജിബുർ റഹ്മാൻ ബംഗ്ലദേശെന്ന ആശയം മുന്നോട്ടുവയ്ക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ പാക്കിസ്ഥാൻ സർക്കാർ കടുംപിടിത്തത്തിന്റെയും ഉരുക്കുമുഷ്ടിയുടെയും ഭാഷയിൽ നേരിടാൻ തുടങ്ങിയതോടെ ആഭ്യന്തര കലഹം രൂക്ഷമായി. ഓപ്പറേഷൻ സേർച്ച്‌ലൈറ്റ് എന്നു പേരിട്ടു വിളിച്ച ദൗത്യത്തിന്റെ മറവിൽ പാക്കിസ്ഥാൻ ബംഗ്ലദേശിൽ വ്യാപകമായ അക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തി. ബംഗ്ലദേശിലെ വിമോചന സംഘടനയായ മുക്തിബാഹിനിക്ക് ഇന്ത്യയോടുള്ള ചായ്‌വും പാക്കിസ്ഥാനെ ചൊടിപ്പിച്ചു.

∙യുദ്ധം തുടങ്ങുന്നു

1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ 11 ഇന്ത്യൻ എയർബേസുകളിൽ വ്യോമാക്രമണം നടത്തിയതോടെ ഇന്ത്യ യുദ്ധക്കളത്തിലേക്കിറങ്ങി.അതിർത്തികളിൽ സൈനികനീക്കവും ചരക്കുനീക്കവും ശക്തമായി.

രാജസ്ഥാനിലെ ജയ്സാൽമീർ മേഖലയിൽ രാജ്യാന്തര അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലോംഗെവാല. ഇവിടെ ഒരു ബിഎസ്എഫ് പോസ്റ്റ് അന്നുണ്ടായിരുന്നു. എന്നാൽ യുദ്ധമായതോടെ ബിഎസ്എഫ് ഇവിടെ നിന്നു പിൻമാറുകയും കരസേന പകരം നിലയുറപ്പിക്കുകയും ചെയ്തു. പഞ്ചാബ് റെജിമെന്റിനു കീഴിലുള്ള 120 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചത്. കുൽദീപ് സിങ് ചാന്ദ്പുരി എന്ന മേജറായിരുന്നു കമാൻഡർ.

kuldeep-singh-chandpuri
കുൽദീപ് സിങ് ചാന്ദ്പുരി

ലോംഗെവാലയിൽ  അത്ര ശക്തമായ പ്രതിരോധ സന്നാഹങ്ങൾ ഇല്ലായിരുന്നു. മൈനുകളോ മുള്ളുവേലികളോ ഇല്ല. പരിമിതമായ ആയുധങ്ങളും അപരിമിതമായ ധൈര്യവും മാത്രമാണ് അവിടെ നിലയുറപ്പിച്ചവർക്കുണ്ടായിരുന്നത്.

സമീപത്ത് ജയ്സാൽമീർ എയർബേസു മാത്രമാണ് വ്യോമത്താവളമായി ഉണ്ടായിരുന്നത്. ഇത് അന്ന് അത്ര വികസിച്ചിരുന്നില്ല. എയർബേസ് പിടിച്ചടക്കാൻ പാക്കിസ്ഥാ‍ൻ ലക്ഷ്യമിട്ടിരുന്നു. ഡിസംബർ നാലിന് പാക്കിസ്ഥാൻ സൈന്യം അതിർത്തി കടന്നു. രാജസ്ഥാനിലെ രാംഗഡ് പട്ടണം പിടിക്കാനായിരുന്നു ആദ്യ ലക്ഷ്യം.

∙പോരാടാനുറച്ച്

3000 സൈനികർ, 60 യുദ്ധടാങ്കുകൾ, അനേകം വാഹനങ്ങൾ എന്നിവയെല്ലാമായി വലിയ രീതിയിലുള്ള സന്നാഹമായിരുന്നു പാക്കിസ്ഥാന്. ഇവർ അതിർത്തി കടന്ന വിവരം ഉടൻ തന്നെ നിരീക്ഷണസംഘങ്ങൾ മേജർ കുൽദീപ് സിങ് ചാന്ദ്പുരിയെ അറിയിച്ചു. മേജർ ഉടൻ തന്നെ ബറ്റാലിയൻ ആസ്ഥാനത്തേക്കു വിവരം കൈമാറി. പക്ഷേ സഹായം എത്തുന്നതിനു മണിക്കൂറുകൾ വേണ്ടി വരുമായിരുന്നു. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ രാംഗഡ‍ിലേക്കു മടങ്ങുക. ഇതായിരുന്നു ആസ്ഥാനത്തു നിന്നു ലഭിച്ച ഉപദേശം. പോരാടാനായിരുന്നു ചാന്ദ്പുരിയുടെ തീരുമാനം.

3000 ശത്രു സൈനികരെ നേരിടാൻ 120 ഇന്ത്യൻ സൈനികർ. ലോക സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ചെറുത്തുനിൽപ്പുകളിലൊന്നിന് അരങ്ങൊരുങ്ങുകയായിരുന്നു ലോംഗെവാലയിൽ.

രാത്രിയോടെ പാക് സൈന്യം ലോംഗെവാല പോസ്റ്റിനു സമീപമെത്തി ആക്രമണം തുടങ്ങി. പോസ്റ്റിലുണ്ടായിരുന്ന അ‍ഞ്ച് ഒട്ടകങ്ങൾ വെടിവയ്പിൽ ചത്തു. മികച്ച തന്ത്രജ്ഞനായ ചാന്ദ്പുരി അവസരം കാത്തു നിന്നു. ടാങ്കുകൾ കുറച്ചുകൂടി അരികിലെത്തിയതോടെ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്ക് വേധ തോക്കുകൾ തീ തുപ്പി.

ഇതിനിടെ ജയ്സാൽമീറിലുള്ള  എയർ ബേസിലേക്ക് അടിയന്തര സഹായമാവശ്യപ്പെട്ട് സേനയുടെ സന്ദേശമെത്തി. എന്നാൽ അവിടെ ചുമതല വഹിച്ച വിങ് കമാൻഡർ എംഎസ് ബാവ നിസ്സഹായനായിരുന്നു. അവിടെയുള്ള വിമാനങ്ങൾക്ക് നൈറ്റ് വിഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പുലർച്ച വരെ കാത്തിരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.

∙പറന്നെത്തിയ രക്ഷകൻ

ശത്രുവിനാൽ ചുറ്റപ്പെടുക, ചെറുത്തു നിൽപിനു വേണ്ടി പോരാടുക. നരകതുല്യമായ ആ രാത്രിയെ ധീരമായി ലോംഗെവാലയിലെ സൈനികർ നേരിട്ടു. അഞ്ചാം തീയതി രാവിലെ പ്രകാശം പരന്നതോടെ ജയ്സാൽമീർ എയർബേസിലെ റൺവേയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇരമ്പിപ്പറന്നു. എച്ച്എഫ്–24 മാരുത്, ഹോക്കർ ഹണ്ടർ എന്നീ യുദ്ധവിമാനങ്ങളാണ് ലോംഗെവാലയിലേക്ക് എത്തിയത്.

എയർക്രാഫ്റ്റിലുണ്ടായിരുന്ന ടാങ്ക് വേധ ഗണ്ണുകൾ പാക്ക് ടാങ്കുകൾക്കു നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ടു. ആദ്യഘട്ട ആക്രമണത്തിൽ തന്നെ പാക്കിസ്ഥാന്റെ 5 ടാങ്കുകൾ നശിച്ചു. ഇന്ധനംനിറച്ചു വീണ്ടും വീണ്ടും പറന്നെത്തിയ യുദ്ധവിമാനങ്ങൾ. ഇന്ത്യയെ കീഴടക്കാൻ വന്ന പാക്ക് ടാങ്കുകളെ യാതൊരു ദയയുമില്ലാതെ അവ തകർത്തെറിഞ്ഞു. വിമാനങ്ങളിൽ നിന്നു രക്ഷനേടാനായി ടാങ്കുകൾ വൃത്തത്തിൽ ഒാടിക്കാനും പൊടിപടലങ്ങളുയർത്തി ശ്രദ്ധ തെറ്റിക്കാനും പാക്ക് സൈന്യം ശ്രമിച്ചു. ലോംഗെവാലയിലെ മണൽപ്പരപ്പിൽ പാക്ക് ടാങ്കുകൾ സൃഷ്ടിച്ച വൃത്തങ്ങളുടെ ചിത്രം വ്യോമസേന പകർത്തിയത് പിൽക്കാലത്തെ പ്രശസ്തമായ യുദ്ധരേഖകളിലൊന്നായി മാറി.

പാക്ക് പ്രതിരോധം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. പിറ്റേന്ന് വൈകുന്നേരം വരെ തുടർന്ന പോരാട്ടത്തിൽ അവരുടെ 200 പട്ടാളക്കാർ മരിച്ചു. ഇരുന്നൂറോളം വാഹനങ്ങൾ തകർത്തു. 38 ടാങ്കുകൾ നശിപ്പിക്കപ്പെട്ടു. ചിലത് സൈന്യം പിടിച്ചെടുത്തു (ഇവയിപ്പോഴും ലോംഗെവാലയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്). ശേഷിക്കുന്ന പട പിന്തിരിഞ്ഞു സ്വന്തം നാട്ടിലേക്കു മടങ്ങി.

കര, വായുസേനകളുടെ ധൈര്യത്തിന്റെയും കർമോത്സുകതയുടെയും അടയാളമായി ലോംഗെവാലെ പോരാട്ടം പിൽക്കാലത്തു മാറി. 1997ൽ ഈ പോരാട്ടത്തിനെ അടിസ്ഥാനമാക്കി ബോർഡർ എന്ന ബോളിവുഡ് ചിത്രവും പുറത്തിറങ്ങി. ആവർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ബോർഡറി‍ൽ മേജർ കുൽദീപ് സിങ്ങിന്റെ റോൾ ചെയ്തത് പ്രശസ്ത നടൻ സണ്ണി ഡിയോളാണ്.

ലോംഗെവാലെ ഒരു തുടക്കമായിരുന്നു. 13 ദിവസം നീണ്ടു നിന്ന 1971 യുദ്ധത്തിൽ പാക്കിസ്ഥാൻ കനത്ത പരാജയമേറ്റുവാങ്ങി. ഒടുവിൽ കീഴടങ്ങിയതായുള്ള ഉടമ്പടിയിൽ പാക്കിസ്ഥാന് ഒപ്പുവയ്ക്കേണ്ടി വന്നു. യുദ്ധത്തെത്തുടർന്ന് ബംഗ്ലദേശ് പുതിയ രാജ്യമായി രൂപീകരിക്കപ്പെട്ടു.

English Summary : Battle of Longewala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com