ADVERTISEMENT

നാട്ടിൽ നിന്ന് വന്ന അടിയന്തിര സന്ദേശം അറിഞ്ഞ് ആ ചെറുപ്പക്കാരൻ കുറച്ചു നേരത്തേക്ക് അനക്കമില്ലാതെ നിന്നു. പിതാവിന്റെ മരണവാർത്തയായിരുന്നു അത്.

അസിം ഹാഷിം പ്രേംജി എന്ന ആ  യുവാവ് ഉടൻ നാട്ടിലേക്ക് തിരിച്ചു. ബോംബെയിൽ (ഇന്നത്തെ മുംബൈ ) എത്തി പിതാവിന്റെ മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. ആ ഇരുപതുകാരനെ വലിയൊരു ദൗത്യം കാത്തിരിക്കുന്നുണ്ടായിരുന്നു. 

'ബർമ്മയിലെ അരി രാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വലിയ കച്ചവടക്കാരനാണ് അസിം പ്രേംജിയുടെ പിതാവ് മുഹമ്മദ് ഹാഷിം പ്രേംജി.

മഹാരാഷ്ട്രയിലെ അൽമനാർ എന്ന സ്ഥലത്ത് അദ്ദേഹത്തിന് വെജിറ്റബിൾ ഓയിലും സോപ്പും മറ്റും നിർമ്മിക്കുന്ന ഫാക്ടറിയുണ്ടായിരുന്നു. അതൊക്കെ നോക്കി നടത്തേണ്ട ചുമതല ഇനി അസിം പ്രേംജിക്കാണ്. പ്രേംജി ചുമതലകൾ ഏറ്റെടുത്തു. അപ്പോഴതാ ഒരു കുഴപ്പം. വ്യാപാരത്തിൽ നിരവധി പങ്കാളികളുണ്ടായിരുന്നു. അവർക്ക് അസിം പ്രേംജിയുടെ കഴിവിൽ സംശയം. "ഈ  കൊച്ചുപയ്യനെക്കൊണ്ട് ഇത്ര വലിയ കച്ചവടമൊക്കെ ശരിക്ക്  നോക്കി നടത്താൻ കഴിയുമോ?"

വ്യാപാരത്തിന് ഭൂരിഭാഗം പണവും മുടക്കിയത് പ്രേംജിയുടെ കുടുംബമായതിനാൽ മറ്റു പങ്കാളികൾക്ക് പ്രേംജിയുടെ തീരുമാനങ്ങളെ ഒരു പരിധിക്ക് അപ്പുറത്തേക്ക് ചോദ്യം ചെയ്യാനും പറ്റില്ലായിരുന്നു. തന്നെക്കുറിച്ചുള്ള സംശയങ്ങളെല്ലാം അറിഞ്ഞെങ്കിലും അദ്ദേഹം അതൊന്നും പുറത്തു കാണിച്ചില്ല. രാവും പകലും കമ്പനി വളർത്തേണ്ടത് എങ്ങനെയെന്ന് ചിന്തിച്ച്  അതിനായി പ്രവർത്തിച്ചു തുടങ്ങി. 

വെജിറ്റബിൾ ഓയിലും സോപ്പും മാത്രം വിറ്റ്  കഴിഞ്ഞ് കൂടിയാൽ വളർച്ചയൊന്നും ഉണ്ടാകില്ലെന്ന് പ്രേംജി തിരിച്ചറിഞ്ഞു. വെസ്റ്റേൺ ഇന്ത്യ വെജിറ്റബിൾ പ്രോഡക്റ്റ് ലിമിറ്റഡ് എന്ന പേര് മാറ്റി വിപ്രോ പ്രോഡക്റ്റ് ലിമിറ്റഡ് എന്നാക്കി. കുട്ടികൾക്കു വേണ്ടിയുള്ള ഉത്പന്നങ്ങൾ, ലൈറ്റുകൾ, ബേക്കറികൾ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ  തുടങ്ങിയവയെല്ലാം നിർമ്മിച്ച് വിതരണം ചെയ്യാൻ തുടങ്ങി. സന്തൂർ സോപ്പ്, വിപ്രോ ബേബി സോഫ്റ്റ് തുടങ്ങിയ ഉത്പന്നങ്ങൾ  ഇന്ത്യയിൽ പ്രശസ്‌തമായി.

കംപ്യൂട്ടറുകൾ വ്യാപകമാകുന്ന കാലമായിരുന്നു അത്. ഇനിയുള്ള ലോകം കംപ്യൂട്ടറുകളുടേതാണെന്ന്  പ്രേംജി മനസ്സിലാക്കി. അക്കാലത്തെ വലിയ കംപ്യൂട്ടർ കമ്പനിയായ ഐ.ബി.എം. ഇന്ത്യയിൽ നിന്ന് പിൻമാറിയ അവസരം മുതലാക്കാൻ  അസിം പ്രേംജി തീരുമാനിച്ചു.കമ്പനിയുടെ പേര് വിപ്രോ എന്ന്  മാറ്റി. അമേരിക്കയിലെ സെന്റിനൽ എന്ന കംപ്യൂട്ടർ കമ്പനിയുമായി ചേർന്ന് മിനികംപ്യൂട്ടറുകൾ നിർമ്മിച്ച്  വിപ്രോ ഇന്ത്യൻ വിപണിയിലെത്തിച്ചു. 

വിപ്രോയുടെ കംപ്യൂട്ടറുകൾക്ക് ആവശ്യക്കാർ ഏറി വന്നു. സോഫ്റ്റ് വെയർ ഹാർഡ് വെയർ രംഗത്തേക്കായി കമ്പനിയുടെ കൂടുതൽ ശ്രദ്ധയും. ഒരു ഡച്ച് കമ്പനിയുമായി ചേർന്ന്  'വിപ്രോനെറ്റ് ' എന്ന പേരിൽ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ  നൽകിത്തുടങ്ങി. 

ഇന്ത്യയിലും വിദേശത്തുമൊക്ക സോഫ്റ്റ് വെയർ കമ്പനികൾ വളർന്നു വരുന്ന കാലമായിരുന്നു അത്. മുൻപ് തന്നെ കംപ്യൂട്ടർ രംഗത്തേക്ക് ചുവടുറപ്പിച്ചതിനാൽ വിപ്രോയ്ക്ക് ഈ രംഗത്തേക്ക് മുന്നേറാൻ സാധിച്ചു. വിപ്രോയെ തേടി ഐ.എസ്.ഒ  14001 അംഗീകാരമെത്തി. ഇന്ത്യയിൽ ആദ്യമായി ഈ  അംഗീകാരം നേടുന്ന ഐ ടി കമ്പനിയാണ് വിപ്രോ.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കമ്പനികളെ ഏറ്റെടുത്തും പല കമ്പനികളുമായി കരാറിലേർപ്പെട്ടും വിപ്രോ വളർന്നു. ഓഹരി വിപണിയിൽ നിക്ഷേപകർക്ക് വലിയ ലാഭവിഹിതം നൽകുന്ന കമ്പനിയായി വിപ്രോ മാറി.

wipro-corporate-logo
The logo of Wipro is seen inside the company's headquarters in Bengaluru. Photo Credit : Reuters / Abhishek N. Chinnappa

ഇന്ന് വിപ്രോയുടെ ചെയർമാൻ അസിംപ്രേംജിയാണ്. ഇന്ത്യയിലെ ധനികരിൽ മുൻനിരയിലാണ് അദ്ദേഹം. 2005 -ൽ ഭാരതം  അസിം പ്രേംജിക്ക് പദ്‌മവിഭൂഷൺ ബഹുമതി നൽകി ആദരിക്കുകയും ചെയ്‌തു.     

അസിം പ്രേംജി ഫൌണ്ടേഷൻ

സാമൂഹിക സേവനങ്ങൾക്കായി അസിം പ്രേംജി രൂപം കൊടുത്ത സംഘടനയാണ് അസിം പ്രേംജി ഫൌണ്ടേഷൻ. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ ഈ  സംഘടന മുൻകൈ എടുക്കുന്നു. 

പ്രേംജിയുടെ പ്രവർത്തനങ്ങൾ

ഇന്ത്യയിൽ ഏറ്റവുമധികം പണം സാമൂഹ്യ സേവനങ്ങൾക്കായി ചെലവഴിക്കുന്ന കോടീശ്വരനാണ് അസിം പ്രേംജി. തന്റെ വരുമാനത്തിന്റെ 39 ശതമാനത്തോളം അദ്ദേഹം കഷ്ടപ്പെടുന്നവർക്കായി മാറ്റി വച്ചിട്ടുണ്ട്. 

വിപ്രോ കുടുംബം

അസിം പ്രേംജിക്ക് രണ്ടു മക്കളാണ്; റിഷാദ്, താരിഖ്. മക്കൾ രണ്ടുപേരും വിപ്രോയിൽ ഉന്നത പദവി വഹിക്കുന്നു.

 English Summary : Success story of Azim premji

ബാലരമ ഒാൺലൈനായി വാങ്ങൂവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com