ADVERTISEMENT

ചരിത്രത്തിലെ വമ്പൻ സൈനിക ആക്രമണങ്ങളിലൊന്നായ പേൾ ഹാർബർ പോരാട്ടത്തിന്റെ  വാർഷികമാണു ഡിസംബർ ഏഴ്. 1941 ഡിസംബർ ഏഴിനാണു പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളം ജപ്പാൻ ആക്രമിച്ചത്. അന്നു പുലർച്ചെ 7.55 നു ജാപ്പനീസ് വിമാനങ്ങൾ ഹവായ് ദ്വീപിലുള്ള തുറമുഖം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 

സൈനികശേഷിയിലുണ്ടായ നഷ്ടം മാത്രമല്ല അമേരിക്കയുടെ ആത്മവിശ്വാസത്തിനു കിട്ടിയ കനത്ത പ്രഹരം കൂടിയാണു പേൾ ഹാർബർ. ജപ്പാന്റെ അമേരിക്കയിലെ സ്ഥാനപതിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി സന്ധി ചർച്ച നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം. രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ച സംഭവമായും ഈ ആക്രമണം വിലയിരുത്തപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ്  ഫ്രാങ്ക്ളിൻ  റൂസ്‌വെൽറ്റ് ഉടൻ ഉന്നതതലയോഗം വിളിച്ചു കാര്യങ്ങൾ അവലോകനം ചെയ്തു. എട്ടിനു കോൺഗ്രസ് ചേർന്നു യുദ്ധം പ്രഖ്യാപിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും പിന്നീട് അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തെ ന്യായീകരിക്കാൻ പേൾ ഹാർബർ സംഭവത്തെ അവതരിപ്പിക്കുന്നവരുമുണ്ട്.

pearl-harbour-attack1

കിഴക്കൻ കാറ്റിലെ മഴമേഘങ്ങൾ

കിഴക്കൻ കാറ്റിലെ മഴ– ഇതായിരുന്നു അമേരിക്കയുമായി യുദ്ധം പ്രഖ്യാപിക്കുന്നതിനു ജാപ്പനീസ് സൈനിക അധികാരികൾ നൽകിയ കോഡ്. ആകെ 360 ജാപ്പനീസ് വിമാനങ്ങളാണു ബോംബ് വർഷിക്കാൻ പറന്നത്.  ഭീമൻ പടക്കപ്പൽ അരിസോന ബോംബ് വീണപ്പോൾ കടലാസുതോണിപോലെ കിടുങ്ങി ആയിരത്തോളം നാവികരുമായാണു കടലിനടിയിലേക്കു പോയത്. ഓക്‌ലഹോമ നിമിഷം നേരം കൊണ്ടു തലകീഴായി മറിഞ്ഞു. പടക്കപ്പലുകളിൽ നിർദേശം കാത്തു കിടന്നിരുന്ന പോർവിമാനങ്ങൾക്കു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 

നീണ്ട ഒരുക്കങ്ങൾക്കു ശേഷമായിരുന്നു ജാപ്പനീസ് വിമാനങ്ങൾ പേൾ ഹാർബർ ലക്ഷ്യമിട്ടു പറന്നുയർന്നത്. ആദ്യ ആക്രമണശേഷം 50 മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും വിമാനങ്ങൾ ഇരച്ചെത്തി ബോംബ് വർഷിച്ചു. മൂന്നാംവട്ടവും ജാപ്പനീസ് വിമാനങ്ങൾ ആക്രമണത്തിനു പറന്നെത്തിയെങ്കിലും നാവികകേന്ദ്രത്തിൽ അവശേഷിച്ചവർ പ്രത്യാക്രമണം നടത്തിയതോടെ തിരികെപ്പോയി. കിഴക്കൻ കാറ്റിലെ മഴ പെയ്ത് ഒഴിഞ്ഞപ്പോൾ നാവികകേന്ദ്രത്തിൽ കണ്ടതു കപ്പലുകളുടെയും സൈനികരുടെയും അവശിഷ്ടങ്ങളുടെ കൂമ്പാരം.

അമിത ആത്മവിശ്വാസമോ അടവുനയമോ?

പേൾ ഹാർബറിൽ ജപ്പാൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നു അമേരിക്കയ്ക്കു പലതവണ രഹസ്യസൂചന ലഭിച്ചിരുന്നു. എന്നാൽ, അമേരിക്ക എല്ലാം അവഗണിക്കുകയായിരുന്നുവത്രേ. ജാപ്പനീസ് നയതന്ത്ര കാര്യാലയത്തിലേക്ക് ഇതു സംബന്ധിച്ച് അയച്ച കോഡ് പല തവണ അമേരിക്കൻ വിദഗ്ധർ വായിച്ചെടുത്തിരുന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുൻപു നിർണായക സൂചന അമേരിക്കയ്ക്കു ലഭിച്ചു. ഹവായ് ദ്വീപിലെ റഡാറിൽ ഒരു കൊച്ചുവിമാനം പ്രത്യക്ഷപ്പെട്ടു.  ഇതു ശ്രദ്ധിച്ച ചുമതലക്കാരൻ വിവരം ഓഫിസറെ അറിയിച്ചു. എന്നാൽ, സ്വന്തം വിമാനമാണു കാണുന്നതെന്നും അവഗണിക്കാനുമായിരുന്നു മറുപടി. അമേരിക്കയെ ജപ്പാൻ ആക്രമിക്കുമെന്ന സൂചന ബ്രിട്ടനും പലതവണ ലഭിച്ചിരുന്നു. എന്നാൽ, ബ്രിട്ടിഷ് പ്രധാനമന്ത്രി ചർച്ചിലും അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റും മുന്നറിയിപ്പു ബോധപൂർവം അവഗണിക്കുകയായിരുന്നു എന്നു വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്. അമേരിക്കയ്ക്കു ജപ്പാനെ ആക്രമിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടിയായിരുന്നത്രേ ഇത്. 

കഥകളെക്കാൾ സംഭ്രമജനകം

കഥകളെ വെല്ലുന്ന സംഭ്രമജനകമായ സംഭവങ്ങളാണു പേൾ ഹാർബർ ആക്രമണത്തോട് അനുബന്ധിച്ചുണ്ടായത്. അതുകൊണ്ട് ഒട്ടേറെ  പുസ്തകങ്ങളും ഇതു സംബന്ധിച്ച് ഇറങ്ങിയിട്ടുണ്ട്. തഴ്സ്റ്റൺ ക്ലാർക്ക് രചിച്ച ‘പേൾ ഹാർബർ ഗോസ്റ്റ്സ് ’,  ജയിംസ് റസ് ബ്രഡ്ജർ രചിച്ച ‘ബിട്രേയൽ അറ്റ് പേൾ ഹാർബർ’ എന്നിവ പേൾ ഹാർബർ ആക്രമണത്തിന്റെ അണിയറക്കഥകൾ പറയുന്നവയാണ്. വിവിധ ഭാഷകളിൽ ഒട്ടേറെ സിനിമകൾക്കും ഇന്നും പേൾ ഹാർബർ ഇഷ്ടവിഷയം തന്നെ.

pearl-harbour-attack3

യമാമോതോ എന്ന ദൈവം

അഡ്‌മിറൽ യമാമോതോ ആണു ജാപ്പനീസ് ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ചത്. അമേരിക്കയിൽ ദീർഘകാലം താമസിച്ചിട്ടുള്ള യമാമോതോയ്ക്കു ശത്രുക്കളുടെ ശക്തിയും ദൗർബല്യവും അറിയാമായിരുന്നു.

ഉയരം കുറഞ്ഞ മഞ്ഞമനുഷ്യനു വെള്ളക്കാരനെ വെല്ലുവിളിക്കാൻ പ്രാപ്തിയുണ്ടെന്നു തെളിയിച്ച വീരനായി ജപ്പാൻകാർക്കു യമാമോതോ. അദ്ദേഹം സഞ്ചരിച്ച വിമാനം വെടിവച്ചിട്ടാണ് അമേരിക്ക ഇതിനു പകരം വീട്ടിയത്. 1943 മേയ് 21നു സായാഹ്നത്തിൽ യമാമോതോയുടെ മരണ വാർത്ത ജാപ്പനീസ് റേഡിയോ പുറത്തുവിടുമ്പോൾ രാജ്യം മുഴുവൻ കണ്ണീരണിഞ്ഞു. വീരമരണം പ്രാപിച്ച അഡ്മിറൽ ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം ദൈവത്തിനു സമാനമെന്ന് അർഥം വരുന്ന ‘കാമി’ ആയി മാറി അതോടെ.

 പേള്‍ഹാർബർ ആക്രമണത്തിൽ ഇരുരാജ്യങ്ങൾക്കുമുണ്ടായ നഷ്ടം ഏകദേശം ഇങ്ങനെ സംഗ്രഹിക്കാം

അമേരിക്കയുടെ നഷ്ടം–

  2300 സൈനികർ മരിച്ചു വീണു.

മുറിവേറ്റവർ– 1178

മുങ്ങിയതും പൂർണമായി നശിച്ചതുമായ പടക്കപ്പലുകൾ– എട്ട്

ഭാഗികമായി നശിച്ച  പടക്കപ്പലുകൾ– 22

നഷ്ടമായ വിമാനങ്ങൾ–188

കാണാതായ കൊച്ചു കപ്പലുകൾ– 10

ജപ്പാന്റെ നഷ്ടം

സൈനികർ– 66

വിമാനങ്ങൾ– 29

കൊച്ചു കപ്പലുകൾ–5

 English Summary : Ppearl Harbour attack 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com