ഇന്ന് രാജ്യാന്തര പർവതദിനം ; എവറസ്റ്റ് കീഴടക്കുന്നവരുടെ വിശേഷങ്ങൾ
Mail This Article
കഴിഞ്ഞ ദിവസമാണ് നേപ്പാളും ചൈനയും ചേർന്ന് എവറസ്റ്റിന്റെ ഉയരം പുതുക്കി നിശ്ചയിച്ചത്. ഉയരം 8848
മീറ്ററിൽ നിന്ന് 86 സെന്റിമീറ്റർ കൂടി. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നവരുടെ വിശേഷങ്ങൾ ഇതാ...
സീസൺ
മാർച്ച് – മേയ് ആണ് എവറസ്റ്റ് ആരോഹണ സീസൺ. ഇതിൽ മേയ് രണ്ടാം വാരമാണു കാലാവസ്ഥ ഏറ്റവും അനുകൂലം. ഭൂരിഭാഗം സംഘങ്ങളും മാർച്ച് അവസാനത്തോടെ കഠ്മണ്ഡുവിൽ എത്തും. ഇവിടെനിന്നു വിമാനത്തിൽ ലുക്‌ലയിലേക്ക്. 10 ദിവസം ട്രെക്കിങ്ങുണ്ട് ബേസ് ക്യാംപിലേക്ക്. ബേസ് ക്യാംപിൽ എത്തിയാൽ രണ്ടാഴ്ചയോളം ഇവിടെ താമസിച്ച് കാലാവസ്ഥയുമായി പൊരുത്തപ്പെടണം. ക്യാംപ് 1, ക്യാംപ് 2, ക്യാംപ് 3, ക്യാംപ് 4 എന്നിവയ്ക്കു ശേഷമാണ് എവറസ്റ്റിന്റെ
നെറുകയിലേക്ക് യാത്ര ചെയ്യുന്നത്. ഒരാഴ്ച മുതൽ മുകളിലേക്കാണ് എവറസ്റ്റ് യാത്രയുടെ ദൈർഘ്യം.
എവറസ്റ്റ്
ലക്ഷ്യം: 8,848.86 മീറ്റർ
ക്യാംപ് 4 8,000
ക്യാംപ് 3 6,800–8,000
ക്യാംപ് 2 6,400
ക്യാംപ് 1 6,100 – 6,400
ബേസ് ക്യാംപ് 5,400
വഴി
എവറസ്റ്റിന്റെ നെറുകയിലേക്ക് ഒട്ടേറെ വഴികളുണ്ട്. ഇതിൽ നേപ്പാളിൽനിന്നും ടിബറ്റിൽ നിന്നുമുള്ള 2 പാതകളാണ് പര്യവേക്ഷകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലറിയും നേപ്പാൾ പാതയിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്.
മരണം
ഹിമാലയൻ ഡേറ്റാ ബേസ് അനുസരിച്ച് എവറസ്റ്റ് കീഴടക്കാൻ എത്തുന്നവരുടെ എണ്ണം കൂടുകയും മരണം കുറയുകയും ചെയ്തിട്ടുണ്ട്. 1923–1999 കാലയളവിൽ 1169 പേരാണ് പര്യവേക്ഷണം നടത്തിയത്. മരണം – 170. 2000–2018 കാലത്ത് 7,990 പേർ എവറസ്റ്റ് കയറാനെത്തി. മരണം –123.
ബാഗ്
10 കിലോയെങ്കിലുമുള്ള ബാഗ് എല്ലാവർക്കുമുണ്ടാകും. കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ, മഞ്ഞുപൊടിക്കാനുള്ള ഉപകരണം, ഹെഡ് ടോർച്ച്, വെള്ളം, ഭക്ഷണം, ഒക്സിജൻ സിലിണ്ടർ, ഫസ്റ്റ് എയ്ഡ് ബോക്സ്, ആശയ വിനിയമത്തിന് റേഡിയോ, സ്ലീപ്പിങ് ബാഗ് തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും.
ചെലവ്
22 ലക്ഷം മുതൽ ഒരു കോടി വരെയാണ് പര്യവേക്ഷണത്തിനുള്ള ഏകദേശ ചെലവ്. വിദേശികൾക്ക് നേപ്പാൾ/ഭൂട്ടാൻ ഗവൺമെന്റിന്റെ ക്ലൈമ്പിങ് പെർമിറ്റിന് ഏകദേശം 8 ലക്ഷം രൂപയാണ്. 18 മുതൽ 60 വരെ പ്രായമുള്ളവർക്കാണ് ടിബറ്റൻ സർക്കാർ പെർമിറ്റ് നൽകുന്നത്. 16 വയസ്സിനു മുകളിലുള്ള ആർക്കും നേപ്പാളിൽ നിന്ന് പെർമിറ്റ് ലഭിക്കും.
ശാരീരിക ക്ഷമത
മികച്ച ശാരീരികക്ഷമതയില്ലാത്ത ആർക്കും എവറസ്റ്റിന്റെ ബേസ് ക്യാംപിൽ പോലും എത്താനാകില്ല. ഒരു വർഷം മുൻപെങ്കിലും ഇതിനാവശ്യമായ പരിശീലനം തുടങ്ങണം. ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ പ്രവർത്തനം സുഗമമാക്കുന്ന വ്യായാമങ്ങൾ നിർബന്ധം.
അപകടം കാൽച്ചുവട്ടിൽ
ഹിമപാതമാണ് എവറസ്റ്റിലെ പ്രധാന മരണക്കെണി. ഓക്സിജൻ സിലിണ്ടർ കേടാവുകയോ ഓക്സിജൻ തീർന്നുപോവുകയോ ചെയ്യുന്നതാണ് മറ്റൊരു വെല്ലുവിളി. ന്യുമോണിയ, ഹൃദയാഘാതം, മസ്തിഷ്കത്തിൽ നീർവീക്കം, അതികഠിനമായ തലവേദന, ഛർദി, മാനസിക പിരിമുറുക്കം തുടങ്ങിയവയും പിടികൂടിയേക്കാം. ക്യാംപ് 2 വരെ എമർജൻസി റെസ്ക്യു സംവിധാനമുണ്ട്. ഹെലികോപ്‌റ്ററിലാണു രക്ഷപ്പെടുത്തുക.
മുകളിൽ
എവറസ്റ്റിന്റെ നെറുകയിൽ ചെന്നാൽ കാണുന്നത് ഒരു ഭക്ഷണമേശയുടെ വലുപ്പത്തിലുള്ള മഞ്ഞുകട്ടയാണ്. ഒരേ സമയം ആറോ ഏഴോ പേർക്ക് മാത്രമേ അവിടെ നിൽക്കാനാകൂ. തിരക്കുള്ള ദിവസങ്ങളിൽ ഊഴമിട്ടാണു പര്യവേക്ഷകർ നിൽക്കുന്നത്. –36 ഡിഗ്രി വരെ താപനില കുറയുമെന്നതിനാൽ അധികം നേരം തങ്ങാതെ മടങ്ങണം.
എവറസ്റ്റ് ഇതുവരെ കീഴടക്കിയവർ 4,402
ഷെർപ
എവറസ്റ്റ് കീഴടക്കാൻ എത്തുന്ന പര്യവേക്ഷകരുടെ വഴികാട്ടികളാണ് ഷെർപ്പകൾ. അധിക ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ലഗേജുകൾ ചുമക്കുന്നതും ഇവരാണ്. ഭൂരിഭാഗം ഷെർപ്പകളും നേപ്പാൾ സ്വദേശികളാണ്. 2 മുതൽ 3 മാസം വരെ നീളുന്ന ഒരു പര്യവേക്ഷണത്തിന് 1,80,000–3,50,000 രൂപ വരെയാണ് ഇവർക്കു ലഭിക്കുന്നത്. പ്രധാന ഷെർപ്പയ്ക്ക് ഒരു കയറ്റത്തിൽനിന്ന് 5 ലക്ഷം രൂപവരെ. വിദേശികളായ സഹായികൾക്ക് ഒരു പര്യവേഷണത്തിന് 12 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി നേപ്പാളിൽനിന്നുള്ള കമി റിത ഷേർപ്പയാണ് (24 തവണ).
ഭക്ഷണം, വെള്ളം
മഞ്ഞുകട്ടകൾ ഉരുക്കിയെടുക്കുന്ന വെള്ളമാണ് എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്. ബേസ് ക്യാംപുകളിൽ സഹായികൾ വെള്ളം ശേഖരിച്ചു വയ്ക്കും. എന്നാൽ ഉയർന്ന ക്യാംപുകളിൽ എല്ലാവരും ചേർന്നാണ് വെള്ളം ഉരുക്കുന്നത്. പര്യവേക്ഷണത്തിനിടെ 5–10 കിലോ ഭാരമെങ്കിലും കുറയുമെന്നതിനാൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധം. ചൂടു കാപ്പി, ഉണങ്ങിയ മാംസം, ഉണങ്ങിയ പഴങ്ങൾ, സൂപ്പ് തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.
English Summary : International mountain day