ADVERTISEMENT

കാരൾ ഗാനങ്ങളുടെ അകമ്പടിയോടെ മാത്രമേ ക്രിസ്മസ് രാവുകൾ അർഥപൂർണമാവുകയുള്ളൂ. പ്രശസ്തമായ കാരൾ ഗാനങ്ങളും അവയുടെ കഥകളും അടുത്തറിയാം.

ഫ്രഞ്ച് വാക്കായ ‘കരാളെ’യിൽ (Carole) നിന്നാണ് കാരൾ (Carol) എന്ന പദമുണ്ടായത്. മതപരമായ  ആഘോഷവുമായി ബന്ധപ്പെട്ട് പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതിനെയാണ് കാരൾ എന്ന് ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. കാലം മാറിയതോടെ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നതിനെയാണ് കാരൾ എന്നു വിളിക്കുന്നത്. ഉണ്ണിയേശുവിന്റെ തിരുജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. ഇതിന്റെ സ്മരണയിൽ പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം പാട്ടുകളും പിറന്നു. കാരളുകൾക്ക് ഇന്നത്തെ രൂപവും ഭാവവും കൈവന്നതു ഇറ്റലിയിലാണ്, പതിമൂന്നാം നൂറ്റാണ്ടിൽ. വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് ഇതിന്റെ പിന്നിലെന്നാണു വിശ്വാസം.

നൂറ്റാണ്ടുകൾക്കു മുൻപു ജനിച്ച് പരമ്പരാഗതമായി കൈമാറിവന്ന ഏതാനും പ്രശസ്തമായ ക്രിസ്മസ് ഗാനങ്ങൾ ചരിത്രത്തിലുണ്ട്.  അവയിൽ ചിലത് ഇതാ.. 

SILENT NIGHT, HOLY NIGHT

ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രിസ്മസ് ഗാനമാണ് സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്നു തുടങ്ങുന്ന പാട്ട്.  1818ലെ ക്രിസ്മസ് കാലം. ഓസ്‌ട്രിയയിലെ ഒബേൻഡോർഫ് ബെ സാൽസ്ബർഗ് എന്ന പ്രദേശത്തെ സെന്റ് നിക്കോളാസ് പള്ളിയിൽ പാതിരാക്കുർബാനയ്ക്ക് പാടാനായി അവിടത്തെ പുരോഹിതൻ ഫാ. ജോസഫ് മോർ തിരഞ്ഞെടുത്തത് അദ്ദേഹം തന്നെ 2 വർഷംമുൻപ് കുറിച്ചിട്ടൊരു ജർമൻ പാട്ടായിരുന്നു. സ്‌കൂൾ കുട്ടികളെ ഓർഗൻ പഠിപ്പിക്കുന്ന ഫ്രാൻസ് സേവർ ഗ്രൂബറെ അദ്ദേഹം സമീപിച്ചു. ഡിസംബർ 24 രാത്രി നടന്ന പാതിരാക്കുർബാനയ്‌ക്കിടെ അവർ ഇരുവരും ചേർന്ന് ആ ഗാനം പാടി. 1859ൽ ഫാ. ജോൺ ഫ്രീമാൻ ഇത് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തി. 141 ഭാഷകളിലേക്ക് ഇത്മൊഴിമാറ്റം നടത്തിയിട്ടുണ്ട് (ലോക റെക്കോർഡാണ് ഇത്.) 

JOY TO THE WORLD

ജോയ് ടു ദ് വേൾഡ് എന്ന പ്രശസ്ത കാരൾ ഗാനം 300 വയസ്സ് പിന്നിട്ടു. 1719ലാണ് ഈ ഗാനം പിറവിയെടുത്തത്. ദൈവശാസ്ത്രജ്ഞനും ഭക്തഗാനരചയിതാവുമായ ഐസക് വാട്സിന്റേതാണ് രചന. ആരാണ് ഈ ഗാനത്തിന് ഈണം പകർന്നത് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. ജോർജ് ഹാൻഡൽ, ലോവൽ മാസൻ എന്നിവരുടെ പങ്ക് പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്.  1839ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 

O COME, ALL YE FAITHFUL

ഈ ഗാനത്തിന്റെ മൂലരചന ലാറ്റിനിലാണ് (Adeste Fideles). ആരാണ് ഗാനം രചിച്ചത് എന്ന കാര്യത്തിൽ വ്യക്തത പോരാ. ജോൺ ഫ്രാൻസിസ് വെയ്ഡ്, ജോൺ റീഡിങ്, പോർച്ചുഗലിലെ ജോൺ നാലാമൻ രാജാവ് എന്നിവരുടെയൊക്കെ പേരിൽ അവകാശവാദങ്ങളുണ്ട്. 17–ാം നൂറ്റാണ്ടിലോ 18–ാം നൂറ്റാണ്ടിലോ രചിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. 1744ലാണ് സംഗീതം നൽകിയത്. 1841ൽ കത്തോലിക്കാ പുരോഹിതൻ ഫ്രെഡറിക് ഓകലെ ഈ ഗാനം ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. 

HARK! THE HERALD ANGELS SING

1739ൽ രചിച്ചതാണ് ഈ ഗാനം.  മെതഡിസ്റ്റ് സഭയുടെ പ്രചാരകരായ ചാൾസ് വെസ്‍ലി, ജോർജ് വൈറ്റ്ഫീൽഡ് എന്നിവർ രചിച്ചു.  സംഗീതം പകർന്നത് ഫെലിക്സ് മെൻഡൽസനും വില്യം കുമ്മിങ്സും. 

WE THREE KINGS

പെൻസിൽവേനിയയിലെ പുരോഹിതനായിരുന്ന ജോൺ ഹെൻറി ഹോപ്കിൻസ് ജൂനിയർ 1857ൽ രചിച്ചതാണ് ഈ മനോഹരഗാനം. ഈ ഗാനത്തിന് ഈണം പകർന്നതും അദ്ദേഹമാണ്. ന്യൂയോർക്കിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ ഒരു  അവതരണത്തിനു വേണ്ടിയാണ് ഈ ഗാനം അദ്ദേഹം തയാറാക്കിയത്. 

ANGELS WE HAVE HEARD ON HIGH

അയർലൻഡിൽനിന്നുള്ള കത്തോലിക്കാ പുരോഹിതൻ ജയിംസ് ചാഡ്‍വിക് 1862ൽ ഇംഗ്ലിഷിൽ രചിച്ചതാണ് ഈ ഗാനം. ആട്ടിയൻമാരെ യേശുവിന്റെ ജനനം പാടിപ്പുകഴ്ത്തി അറിയിക്കുന്ന മാലാഖമാരുടെ ഭാഗം ഉൾക്കൊളളിച്ചാണ് ഗാനരചന. 

JINGLE BELLS 

ലോകമാകെ സാന്താക്ലോസിന് അകമ്പടിയേകുന്ന ‘ഔദ്യോഗിക ഗാനം’ ജിംഗിൾ  ബെൽസ് ഒരു കാരൾ ഗാനമോ ക്രിസ്മസ് പാട്ടോ അല്ല. ക്രിസ്മസിനുവേണ്ടി എഴുതിയതായിരുന്നില്ല ഈ ഗാനം. അമേരിക്കയിൽ ഒരു സൺഡേ സ്കൂളിന്റെ താങ്ക്സ് ഗീവിങ് ഡേയ്ക്കുവേണ്ടി എഴുതിയ ഗാനം എന്നതാണ് പൊതുവേയുള്ള വിശ്വാസം. വൺ ഹോഴ്സ് ഓപ്പൺ സ്ലേ എന്ന തലക്കെട്ടിൽ 1857ൽ പ്രസിദ്ധീകരിച്ചെങ്കിലും കാര്യമായ സ്വീകാര്യത ലഭിച്ചില്ല. ആദ്യ കാലങ്ങളിൽ പാർട്ടികളിലും മറ്റ് ആഘോഷങ്ങളിലും മാത്രം ഒതുങ്ങിനിന്നു.  പിന്നീട് ഒരു ക്രിസ്മസ് കാരൾ ആൽബത്തിൽ ഉൾപ്പെട്ടതോടെയാണ് ഈ ഗാനം ലോകമെങ്ങും സൂപ്പർ‍ ഹിറ്റായി മാറി.   ജയിംസ് ലോർഡ് പീർപോണ്ട് (1822– 1893) എന്ന അമേരിക്കൻ പിയാനോ വാദകൻ രചിച്ച്, സംഗീതം നൽകിയ ഗാനമാണ് ജിംഗിൾ ബെൽസ്.

English Summary : Stories behind Christmas Carols

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com