ADVERTISEMENT

ഇന്നും നമുക്ക് പേപ്പട്ടിയെ പേടിയാണ്. പക്ഷേ അതു പേപ്പട്ടി കടിക്കുമോ എന്ന പേടിയാണ്. ഇനി അഥവാ പേപ്പട്ടി കടിച്ചാലും ഭയപ്പെടേണ്ടെന്ന് നമുക്കറിയാം. നേരെ ആശുപത്രിയിലേക്കു ചെല്ലുക, ആന്റി റാബീസ് കുത്തിവയ്പ്പെടുക്കുക. നമ്മൾ പേവിഷബാധയിൽ നിന്നു സുരക്ഷിതരായി. 

ഇതു ഇന്നത്തെ കാലത്തെ കഥയാണ്. എന്നാൽ പണ്ടതായിരുന്നില്ല സ്ഥിതി കേട്ടോ പേവിഷബാധയേറ്റാൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കടുത്ത വേദന അനുഭവിച്ച് നരകയാതനയോടെ മരണമടയുക എന്നതായിരുന്നു അക്കാലത്ത് പേവിഷബാധിതരെ കാത്തിരുന്ന വിധി. 

 

ആർക്കും പിടികൊടുക്കാതെ വിഹരിച്ചു നടന്ന റാബീസ് എന്ന അതിമാരക വൈറസിനെ മൂക്കുകയറിട്ടു പിടിച്ചു കെട്ടി മനുഷ്യരാശിയെ ഒന്നടങ്കം ആ ഭയത്തിൽ നിന്നു മോചിപ്പിച്ചതാരെന്നറിയാമോ? വിഖ്യാത ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ. 

 

∙ഹീറോ പാസ്ചർ

ഇന്നു ജീവിതത്തിൽ അനുഭവിക്കുന്ന പലതിനോടും നമ്മൾ പാസ്ചറോട് കടപ്പെട്ടിരിക്കുന്നു. അത്രയ്ക്കുണ്ട് ഈ മനുഷ്യൻ ലോകത്തിനു നൽകിയ സേവനങ്ങൾ. ഫ്രാൻസിലെ ജൂറാ മേഖലയിലുള്ള ഡോലെ എന്ന പ്രദേശത്ത് 1822ലെ ഒരു ക്രിസ്മസ് കാലത്താണു പാസ്ചർ ജനിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ജീൻ ജോസഫ് പാസ്ചറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.  ചെറുപ്പത്തിലേ തന്നെ ചിത്രം വരയിലും താൽപര്യമുണ്ടായിരുന്ന പാസ്ചർ 1842ൽ ശാസ്ത്രത്തിൽ ബിരുദം നേടി. 

രാസവസ്തുക്കളുടെ ഘടനകൾ വിലയിരുത്തി അവയുടെ സവിശേഷതകൾ തിട്ടപ്പെടുത്തുന്ന സ്റ്റീരിയോകെമിസ്ട്രി എന്ന ശാസ്ത്ര ശാഖ കണ്ടെത്തിയതാണ് ശാസ്ത്രമേഖലയിലേക്കുള്ള പാസ്ചറിന്റെ ആദ്യ സംഭാവന. 

 

∙പാസ്ചറൈസേഷൻ‌

ലൂയി പാസ്ചർ ഭക്ഷ്യമേഖലയക്ക് നൽകിയ ഏറ്റവും വലിയ സംഭാവന പാസ്ചറൈസേഷൻ എന്നറിയപ്പെടുന്ന പ്രക്രിയയാണ്. വീഞ്ഞിനെ അമിതമായി പുളിപ്പിച്ചു കേടാക്കുന്ന സൂക്ഷ്മാണുക്കളെ താപോർജം നൽകി നശിപ്പിക്കാമെന്നു പാസ്ചർ കണ്ടെത്തി. ഇതിനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചു. പാസ്ചറൈസേഷൻ എന്നറിയപ്പെട്ട ഈ പ്രക്രിയ പിന്നീട് പാൽ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. നമ്മൾ ഇന്നുപയോഗിക്കുന്ന പായ്ക്കറ്റു പാലുകളൊക്കെ സാധ്യമായത് ഈ പ്രക്രിയയിലൂടെയാണ്. പാസ്ചറൈസ്ഡ് മിൽക്ക് എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. പാസ്ചറുടെ ഈ സാങ്കേതികവിദ്യ പിൽക്കാലത്ത് മുന്തിരി കർഷർക്കും ക്ഷീരകർഷകർക്കും ഒരു ജീവനാഡിയായി മാറി. 

 

∙പേവിഷമെന്ന മരണദൂത്

ശാസ്ത്രത്തിന്റെ വിവിധമേഖലകളിൽ കൈവച്ച പാസ്ചറിന് ഇടയ്ക്കെപ്പോഴോ വാക്സീനുകളുടെ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യം തോന്നി. ആ തോന്നൽ കൊണ്ട് ഏതായാലും രക്ഷപ്പെട്ടത് മൊത്തം മനുഷ്യരാശിയാണ്. 

1879ൽ കോഴികൾക്കു വരുന്ന ചിക്കൻ കോളറ എന്ന അസുഖത്തിനാണു പാസ്ചർ ആദ്യമായി വാക്സീൻ കണ്ടെത്തിയത്. തുടർന്ന് ആന്ത്രാക്സ് തുടങ്ങിയ ചില രോഗങ്ങൾക്കും അദ്ദേഹം വാക്സീൻ  വികസിപ്പിച്ചു. 

1885ൽ തന്റെ 63ാം വയസ്സിലാണു പാസ്ചറുടെ ജീവിതത്തിലെ നാഴികക്കല്ലായ കണ്ടെത്തൽ നടക്കുന്നത്. പേപ്പട്ടി വിഷത്തിനുള്ള വാക്സീൻ!

 

ലൂയി പാസ്ചർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ പേവിഷബാധ മൂലമുള്ള മരണങ്ങൾ കൂടുതലായിരുന്നു. നായ്ക്കൾ വഴി മാത്രമല്ല, അണ്ണാൻ, റാക്കൂൺ, എലി തുടങ്ങിയവയിലൂടെയും റാബീസ് ധാരാളമായി പകർന്നു. ഒട്ടേറെ പേരെ കൊന്നൊടുക്കി. 1880 മുതലുള്ള കാലഘട്ടത്തിൽ പാസ്ചർ തന്റെ സുഹൃത്തും ഗവേഷകനുമായ എമിലി റൂക്സിനൊപ്പം പേപ്പട്ടിബാധയ്ക്ക് ഒരു പ്രതിവിധി കണ്ടെത്താനായി ശ്രമം തുടർന്നു. 

 

വളരെ ലളിതമായിരുന്നു പാസ്ചറിന്റെ സിദ്ധാന്തം.  ഒരു വൈറസിനെ ദുർബലപ്പെടുത്തി ശരീരത്തിനു കൊടുത്താൽ, അതിനെ ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ ശരീരം ഒരുക്കും. ഇതു വന്നുകഴിഞ്ഞാൽ, ശരിക്കും വൈറസ് ആക്രമിക്കുമ്പോൾ ശരീരത്തിനു പിടിച്ചുനിൽക്കാനാകും. റാബീസ് വാക്സിനുണ്ടാക്കാനായി പാസ്ചർ, പേ ബാധയേറ്റ ചില മുയലുകളിൽ നിന്നു വൈറസിനെ ശേഖരിച്ചു. തുടർന്ന് ഒരാഴ്ചയോളം വിവിധ പ്രക്രിയകളിലൂടെ ഇതിനെ ദുർബലപ്പെടുത്തി. 

 

∙മെയിസ്റ്ററുടെ രക്ഷകൻ

ആയിടയ്ക്ക് 1985 ജൂലൈയിൽ ജോസഫ് മെയ്സ്റ്റർ എന്ന ഫ്രഞ്ചുകാരൻ പയ്യനു പട്ടിയുടെ കടിയേറ്റു. പിന്നീട് പട്ടിക്കു പേബാധയുണ്ടെന്ന് തെളിഞ്ഞു. ഒൻപതുവയസ്സുകാരൻ ജോസഫിന്റെ മാതാപിതാക്കൾ ഇതോടെ മാനസികമായി തകർന്നു. തങ്ങളുടെ പ്രിയപ്പെട്ട മകൻ മരിക്കാൻ പോകുന്നു. അവർക്ക് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമായില്ല. എങ്ങനെയും അവനെ രക്ഷിക്കണമെന്ന് അവർ ആഗ്രഹിച്ചു. ചെല്ലാൻ ഒരേയൊരു വഴി മാത്രമേയുള്ളായിരുന്നു. പേവിഷത്തിനെതിരെ ഗവേഷണം നടത്തുന്ന പാസ്ചർ എന്ന ഗവേഷകന്റെ വീട്ടിലേക്കുള്ള വഴി. 

 

അക്കാലഘട്ടത്തിൽ വാക്സീൻ തയാറായിക്കഴിഞ്ഞിരുന്നു. എന്നാൽ മനുഷ്യരിൽ പരീക്ഷിച്ചിരുന്നില്ല. ജോസഫിന്റെ ശരീത്തിലേക്കു വാക്സീൻ കുത്തിവയ്ക്കാം എന്ന പാസ്ചറുടെ ആശയത്തെ ചില സഹഗവേഷകർ എതിർത്തു. മനുഷ്യന്റെ ശരീരത്തിൽ ഒരു മാരക വൈറസിനെ കുത്തിവയ്ക്കുന്നതിന്റെ ധാർമിക പ്രശ്നങ്ങളായിരുന്നു കാരണം. 

എന്നാൽ പാസ്ചർ മുന്നോട്ടു തന്നെ പോയി. വാക്സീൻ കുത്തിവച്ചില്ലെങ്കിൽ എന്തായാലും ജോസഫ് മരിക്കും. എന്നാൽ കുത്തിവച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. പിന്നെ കുത്തിവച്ചാലെന്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 

ഏതായാലും ഒടുവിൽ ജോസഫിന്റെ ശരീരത്തിലേക്കു വാക്സീൻ കുത്തിവയ്ക്കപ്പെട്ടു. പ്രാർഥനയുടെ ദിനങ്ങൾ. ഒടുവിൽ ആ ശുഭവാർത്ത എല്ലാവരും അറിഞ്ഞു. ജോസഫ് മെയ്സ്റ്റർ രക്ഷപ്പെട്ടിരിക്കുന്നു, അവനു പേവിഷബാധ ഏറ്റില്ല. 

ഇതോടെ ലൂയി പാസ്ചർ പ്രശസ്തനായി. ലോകമെങ്ങും റാബീസിനെതിരെ പോരാടാനായി അദ്ദേഹം ശ്രമം തുടർന്നു.  ഒടുവിൽ  മനുഷ്യരാശിയെ കാർന്നു തിന്ന ആ മഹാമാരി നിയന്ത്രണത്തിലായി.

 

 English Summary : Louis pasteur discovery of rabies vaccine 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com