ADVERTISEMENT

'സമയമായി പോകാൻ....' ലാഹോർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ആ പ്രശസ്തമായ സെൻട്രൽ ജയിലിലെ ഒരു സെൽമുറി തുറന്ന് ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചപ്പോൾ വായനയിലായിരുന്നു ആ യുവാവ്. ജയിൽ അധികൃതന്റെ അറിയിപ്പ് കേട്ടപ്പോൾ അയാൾ കൈയിലിരുന്ന പുസ്തകം വേഗത്തിൽ വായിച്ചു തീർക്കാൻ തുടങ്ങി. ഒടുവിലയാൾ പുസ്തകം മടക്കി. വെളിയിലേക്കു വന്ന അയാളുടെ മുഖത്ത് കഴുമരത്തിൽ ഏറാൻ വിധിക്കപ്പെട്ടവന്റെ സങ്കോചം കാണാനുണ്ടായിരുന്നില്ല. ബ്രിട്ടിഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന തന്റെ രണ്ട് സുഹൃത്തുക്കളും അയാൾക്കൊപ്പം ചേർന്നു. അവസാനമായി അവർ തമ്മിൽ കെട്ടിപ്പുണർന്നു. ഈങ്കിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഉറക്കെവിളിച്ചു. ഇന്ത്യ മുഴുവൻ പിന്നീട് ഏറ്റുപാടിയ ആ ഗാനം അവർ ഉറക്കെപ്പാടി...'മേരാ രംഗ്‌ദേ ബസന്തി ചോലാ'. തങ്ങളുടെ അന്ത്യവിധി നടപ്പാക്കുന്നിടത്തേക്ക് അവർ നടന്നു.അവസാനത്തെ യാത്ര. മരണത്തെ ആഘോഷമാക്കാനുള്ള യാത്ര

ചിരിച്ചു കൊണ്ട് അവർ കഴുമരത്തിനു മുന്നിൽ നിന്നു, അവരുടെ കഴുത്തിൽ ചുറ്റി കൊലക്കയർ വീണു. മുഖം മറയ്ക്കുന്ന ആവരണം അണിയാൻ അവർ വിസമ്മതിച്ചിരുന്നു. ഒടുവിൽ ആരാച്ചാർ കഴുമരത്തിന്റെ കീഴെയുള്ള പലക നീക്കാനായി ലിവർ വലിച്ചപ്പോഴും അവർ ഉറക്കെ വിളിച്ചു പറഞ്ഞു.ബ്രിട്ടിഷ് സാമ്രാജ്യത്വം നശിക്കട്ടെ... മരണത്തിലേക്കായിരുന്നില്ല, അനശ്വരതയിലേക്കായിരുന്നു അവർ യാത്ര ചെയ്തത്.

bhagat-singh-biography-death-and-facts
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

അവരെന്നാൽ ഭഗത് സിങ്, ശിവ്‌റാം രാജഗുരു, സുഖ്‌ദേവ് ഥാപ്പർ.... ബ്രിട്ടിഷ് ആധിപത്യത്തിനെതിരെയുള്ള സമരത്തിൽ തിളങ്ങുന്ന ഏട് രചിച്ച യുവവിപ്ലവകാരികൾ. ഇന്ത്യയുടെ സ്വാതന്ത്ര്യപൂർവ, പിൽക്കാല ചരിത്രങ്ങളിലെ ഏറ്റവും പ്രശസ്തമായ കഴുവിലേറ്റൽ ആയിരുന്നു അന്ന് നടന്നത്. ഇന്ന് ഈ ദിവസം അതിന്റെ നവതിയാണ്. ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടിട്ട് 90 വർഷങ്ങൾ.

ഒരു സൂര്യൻ ജനിക്കുന്നു

ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായുള്ള പഞ്ചാബ് മേഖലയിലെ ബാംഗ ഗ്രാമത്തിലാണു ഭഗത് സിങ് ജനിച്ചത്. 1907 സെപ്റ്റംബർ 27ന്. രാഷ്ട്രീയപ്രവർത്തന ചരിത്രമുള്ള ഒരു സിഖ് കുടുംബത്തിലായിരുന്നു ജനനം... കിഷൻ സിങ്ങിന്റെയും വിദ്യാവതിയുടെയും രണ്ടാമത്തെ പുത്രനായി. ഭഗത് സിങ് ജനിച്ചപ്പോൾ പിതാവ് സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനു തുറുങ്കിലായിരുന്നു.

ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ച വ്യക്തിയായിരുന്നു ഭഗത് സിങ്ങിന്റെ പിതാവ് കിഷൻ. എന്നാൽ ലാഹോറിലെ നാഷനൽ കോളജിലെ പഠനകാലത്ത് അഹിംസയെന്ന ആദർശം ഭഗത് സിങ് കൈവിട്ടു. സായുധ സമരത്തിലൂടെ മാത്രമേ രാജ്യത്തു സ്വാതന്ത്ര്യം കൊണ്ടുവരാനാകുകയുള്ളുവെന്ന വിശ്വാസം അദ്ദേഹത്തിൽ അടിയുറച്ചു.

1926 ൽ തന്റെ 19ാം വയസ്സിൽ ഭഗത് സിങ് നൗജീവൻ ഭാരത് സഭ എന്ന സംഘടന രൂപീകരിച്ചു.അക്കാലത്തു സജീവമായിരുന്ന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിലും അദ്ദേഹം അംഗത്വം നേടി.

ഇതിനിടെ ഒരു ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്ത കേസിൽ അദ്ദേഹം ലോക്കപ്പിലായി. എന്നാൽ കുറച്ച് ആഴ്ചകൾക്കു ശേഷം പുറത്തിറങ്ങിയ ഭഗത് സിങ് വിവിധ വിപ്ലവ പ്രസിദ്ധീകരണങ്ങളിലും മറ്റും എഴുതാൻ തുടങ്ങി. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം അദ്ദേഹത്തിന്‌റെ സിരയിൽ ലഹരി തീർത്ത നാളുകളായിരുന്നു അത്.

ബുള്ളറ്റുകളുടെ സായാഹ്നം

1928 ഒക്ടോബർ.

ബ്രിട്ടൻ രൂപീകരിച്ച സൈമൺ കമ്മിഷനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടക്കുന്ന സമയം. ഒക്ടോബറിൽ അന്ന് ഇന്ത്യൻ സമൂഹത്തിലെ സമാരാധ്യനായ നേതാവ് ലാലാ ലജ്പത് റായി കമ്മിഷനെതിരെ മാർച്ച് നടത്തി. മാർച്ചിനു നേരെ ബ്രിട്ടിഷ് പൊലീസിന്റെ ബലപ്രയോഗമുണ്ടായി. ഇതിനിടെ ജയിംസ് എ. സ്‌കോട് എന്ന ബ്രിട്ടിഷ് പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രമണത്തിൽ ലജ്പത് റായിക്കു പരുക്ക് പറ്റുകയും രണ്ടാഴ്ചയ്ക്കു ശേഷം അദ്ദേഹം തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളിൽ അന്തരിക്കുകയും ചെയ്തു. ഇതു വലിയ പ്രതിഷേധത്തിനും അമർഷത്തിനും വഴിയൊരുക്കി.

ലജ്പത് റായിയുടെ മരണത്തിനു പകരം ചോദിക്കണമെന്ന് ഭഗത് സിങ്ങും സംഘവും തീരുമാനിച്ചു. ജയിംസ് സ്‌കോട്ടിന്റെ കൊലപാതകമായിരുന്നു അവരുടെ ഉദ്ദേശം. സുഖ്‌ദേവ് ഥാപറാണ് പദ്ധതി രൂപീകരിച്ചത്. കൃത്യം നടപ്പാക്കാൻ നിയോഗിക്കപ്പെട്ടത് ഭഗത് സിങ്ങും രാജ്ഗുരുവും.

1928, ഡിസംബർ 27. ലാഹോറിനു സമീപമുള്ള ഒരു പൊലീസ് സ്‌റ്റേഷനു മുന്നിൽ വച്ച് രാജ്ഗുരുവും ഭഗത് സിങ്ങും തങ്ങളുടെ  ലക്ഷ്യം നടപ്പാക്കാൻ ഒരുങ്ങി. രാജ്ഗുരുവാണ് ആദ്യം വെടിവച്ചത്. അത് ആ പൊലീസ് ഉദ്യോഗസ്ഥന്‌റെ ദേഹത്തു തന്നെ കൊണ്ടു, തുടർന്ന് ഭഗത് സിങ് അദ്ദേഹത്തിന്‌റെ തോക്കു നീട്ടി നിറയൊഴിച്ചു.

എന്നാൽ പദ്ധതിയിൽ കൊല്ലപ്പെട്ടത് ജയിംസ് സ്‌കോട്ട് ആയിരുന്നില്ല. എഎസ്പി ജോൺ സാൻഡേഴ്‌സ് എന്ന മറ്റൊരു പൊലീസുകാരനാണ്. ശ്രമം പാളിയെങ്കിലും ഭഗത് സിങ്ങും കൂട്ടുകാരും രക്ഷപ്പെട്ടു. ബ്രിട്ടിഷ് സർക്കാർ ഇവർക്കായി ഉത്തരേന്ത്യ മുഴുവൻ തിരച്ചിൽ ഊർജിതപ്പെടുത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

bhagat-singh-biography-death-and-facts
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

പിന്നീടാണ് ലോകമാകെ ശ്രദ്ധ നേടിയ ആ സംഭവം നടന്നത്. 1929 ഏപ്രിലിൽ ഭഗത് സിങ്ങും കൂട്ടാളികളും ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി കെട്ടിടത്തിനുള്ളിൽ ബോംബ് സ്‌ഫോടനം നടത്തി. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണസിരാകേന്ദ്രത്തിൽ നടന്ന ഈ ആക്രമണം ബ്രിട്ടനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ആരെയും കൊല്ലാനുദ്ദേശിച്ചുള്ളതായിരുന്നില്ല ഈ ഉദ്യമം ,മറിച്ച് തങ്ങളുടെ ആശയങ്ങളിലേക്കു ജനശ്രദ്ധ ക്ഷണിക്കാനായിരുന്നു. അറസ്റ്റു ചെയ്യാൻ തന്‌റെ നേർക്കു പാഞ്ഞു വന്ന ബ്രിട്ടിഷ് അധികൃതർക്കു മുന്നിൽ യാതൊരു തടസ്സവും ഭഗത് സിങ് ഉയർത്തിയില്ല. ഭഗത് സിങ്ങും സംഘവും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് നടന്ന കുറ്റവിചാരണയിലും കോടതി നടപടികളിലുമൊന്നും യാതൊരു പ്രതിരോധവും ഭഗത് സിങ് ഉയർത്തിയില്ല.

മരണത്തിലേക്ക്

അസംബ്ലി കെട്ടിടത്തിൽ നടത്തിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഭഗത് സിങ്ങിനും സംഘത്തിനും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. എന്നാൽ ഇതിനിടെ കൂടുതൽ അന്വേഷണങ്ങളിൽ ജോൺ സാൻഡേഴ്‌സിന്റെ മരണത്തിനു പിന്നിലും ഭഗത് സിങ്ങുണ്ടെന്ന് ബ്രിട്ടിഷുകാർ മനസ്സിലാക്കി. ഇതിനു പിന്നാലെ കോടതി വധശിക്ഷ നൽകി വിധി പുറപ്പെടുവിച്ചു. എന്നാൽ ഭഗത് സിങ്ങിനും കൂട്ടാളികൾക്കും ശരിയായ രീതിയിൽ നീതിപീഠം പരിഗണന നൽകിയില്ലെന്ന ആക്ഷേപം അന്നു മുതൽ തന്നെ ശക്തമായിരുന്നു.

1931 മാർച്ച് 23നു വധശിക്ഷ നടപ്പാക്കാൻ ബ്രിട്ടിഷ് അധികൃതർ തീരുമാനമെടുത്തു. ലാഹോർ സെൻട്രൽ ജയിലിലെ കഴുമരമുറിയിലേക്ക് ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്‌ദേവും ആനയിക്കപ്പെട്ടു. കൊലക്കയർ കഴുത്തിലേക്ക് അണിയപ്പെടുന്നതിനു മുൻപ് ഭഗത് സിങ് അതിൽ ചുംബിച്ചിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു. മരണഭയമില്ലാതെ പുഞ്ചിരിച്ചു നിന്ന അവരെ കണ്ട് നിരവധി വധശിക്ഷകൾ തീർപ്പാക്കിയ ആരാച്ചാരൻമാർ പോലും അമ്പരന്നു പോയി. ഒടുവിൽ ആ കഴുമരത്തിൽ കെട്ടിനിർത്തിയ മുറുകിയ കയറിൽ ഇഹലോകജീവിതം അവസാനിപ്പിച്ച് ഭഗത് സിങ് പുതുജീവൻ നേടി....കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽ.

English Summary : Bhagat Singh biography death and facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com