ADVERTISEMENT

ലോകത്തെ ഞെട്ടിച്ച ശീതയുദ്ധകാല സിഐഎ പദ്ധതിയുടെ ഭാഗമായി തലച്ചോറിൽ ചാലകങ്ങൾ സ്ഥാപിക്കപ്പെടുകയും വിവിധ പരീക്ഷണങ്ങൾക്കു വിധേയരാകുകയും ചെയ്ത നായകളുടെ ചിത്രങ്ങൾ പുറത്തായി.സിഐഎയുടെ അതീവദുരൂഹവും വിവാദപരവുമായ പദ്ധതിയായിരുന്നു എംകെ അൾട്ര. പ്രധാനമായും മനുഷ്യരിൽ നടത്തിയിരുന്ന തലച്ചോർ പരീക്ഷണങ്ങൾക്കു പുറമേ മൃഗങ്ങളിലും പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിലൊന്നായിരുന്നു നായകളുടെ തലയ്ക്കുള്ളിൽ ചാലകങ്ങൾ സ്ഥാപിച്ച് ഇവയുടെ തലച്ചോറിനെ നിയന്ത്രിച്ച് വിദൂരത്തിരുന്നു ദൗത്യങ്ങൾ നടപ്പാക്കാനുള്ള പദ്ധതി. ഇതിനെക്കുറിച്ചുള്ള രഹസ്യരേഖകൾ 2018ൽ വെളിവാക്കപ്പെട്ടെങ്കിലും ചിത്രങ്ങൾ ഇതാദ്യമായാണ് പുറത്തുവിടുന്നത്.

മയക്കിക്കിടത്തിയ ശേഷം പ്രത്യേക ഡ്രിൽ ഉപയോഗിച്ച് തലയോട്ടി തുരന്നാണ് ഇലക്ട്രോഡുകൾ നായകളുടെ തലച്ചോറിനുള്ളിൽ സ്ഥാപിച്ചത്. തുടർന്ന് ഇതിലൂടെ തലച്ചോറിലേക്ക് വൈദ്യുതി കടത്തിവിട്ട് നായ്ക്കളെ നിയന്ത്രിക്കാനാകുമോ എന്നു പരിശോധിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിച്ചത്. ആദ്യമായി ഇങ്ങനെ പരീക്ഷിക്കപ്പെട്ട നായ, രണ്ടായിരത്തിലധികം തവണ ഷോക്കടിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് യൂറേക്ക എന്ന മറ്റൊരു നായയെ പരീക്ഷണവസ്തുവാക്കി. പരീക്ഷണങ്ങൾ യൂറേക്ക അതിജീവിച്ചെങ്കിലും ഇതിന് പിന്നീട് എന്തു സംഭവിച്ചെന്ന് ഇന്നും അറിയില്ല. പുറത്തായ ചിത്രങ്ങൾ ശീതയുദ്ധ കാലത്തെ വിവാദപദ്ധതിയായ എംകെ അൾട്രയെക്കുറിച്ചുള്ള ചർച്ചകൾ കഴി‍ഞ്ഞ ദിവസങ്ങളിൽ വീണ്ടും സജീവമാക്കി.

∙ എംകെ പ്രോജക്ട് അൾട്ര

 ലഹരിമരുന്നുകൾ ഉപയോഗിച്ച് ഇരകളുടെ മനസ്സിനെ നിയന്ത്രിക്കുക, വിവരങ്ങൾ ചോർത്തുക, മാനസിക പീഡനത്തിലൂടെ സത്യം വെളിവാക്കാനുള്ള മുറകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു അൾട്രയ്ക്ക് ഉണ്ടായിരുന്നത്.1953ൽ തുടങ്ങിയ ഈ പദ്ധതി 1973ൽ അവസാനിപ്പിച്ചു. ശീതയുദ്ധം അതിന്റെ മൂർധന്യാവസ്ഥയിലായിരുന്ന അൻപതുകളിലും അറുപതുകളിലുമായിരുന്നു ഈ പദ്ധതി സിഐഎ രൂപീകരിച്ചത്. അമേരിക്കൻ സൈന്യത്തിലെയും മറ്റു ചാരസംഘടനകളുടെയും അംഗങ്ങളുടെ മനസ്സ് നിയന്ത്രിച്ച് പ്രധാന ശത്രുക്കളായ റഷ്യയും അവരുടെ ചങ്ങാതിമാരായ ചൈനയും ഉത്തരക്കൊറിയയും രഹസ്യങ്ങൾ ചോർത്തുമെന്നും ചാരപ്രവർത്തനം നടത്തുമെന്നും സിഐഎ ഭയപ്പെട്ടു. ഇതിനു തടയിടാനായി തിരിച്ചും മാർഗങ്ങൾ അവലംബിക്കണമെന്ന് സിഐഎ ഡയറക്ടർ അലൻ ഡല്ലസ് അമേരിക്കൻ ഭരണകൂടത്തെ അറിയിച്ചു. ഇതാണു പ്രോജക്ട് അൾട്രയ്ക്കു തുടക്കമിട്ടത്.

ലഹരിമരുന്നുകൾ, തലച്ചോറിനെ സ്തംഭിപ്പിക്കുന്ന മരുന്നുകൾ, വൈദ്യുത ഷോക്ക് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. പരിശോധനയ്ക്ക് വിധേയരായവരിൽ ചിലർക്ക് ഇതിനെപ്പറ്റി അറിയാമായിരുന്നെങ്കിലും മറ്റു പലരും അജ്ഞ​രായിരുന്നു എന്നാണ് വസ്തുത.യുഎസിലെയും കാനഡയിലെയും ആശുപത്രികളിലും സർവകലാശാലകളിലും തടവറകളിലുമാണ് പരീക്ഷണങ്ങൾ നടന്നത്. എത്ര പേർ പരീക്ഷണങ്ങളി‍ൽ പങ്കെടുത്തെന്നോ ആരൊക്കെയാണ് ഇതിനു നേതൃത്വം വഹിച്ചതെന്നോ അറിയാൻ ഇന്നു സാധ്യമല്ല. 1973ൽ പരീക്ഷണങ്ങൾ അവസാനിപ്പിച്ച ശേഷം തെളിവുകളും രേഖകളും സിഐഎ നശിപ്പിച്ചു കളഞ്ഞതിനാലാണ് ഇത്.എൽഎസ്ഡി, എംഡിഎംഎ, മെഥാംഫീറ്റമൈൻ, മെസലീൻ, മാജിക് മഷ്റൂം തുടങ്ങിയ ലഹരിമരുന്നുകളാണ് പദ്ധതിക്കായി മനുഷ്യരിൽ ഉപയോഗിച്ചത്.

ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച് തങ്ങളുടെ കേന്ദ്രത്തിലെത്തിച്ച് അവർക്ക് മരുന്നുകൾ നൽകിയശേഷം അവരുടെ മനോനിലയിൽ ലഹരിമരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നെന്നു വിലയിരുത്തുന്ന രീതിയുമുണ്ടായിരുന്നു. ഓപറേഷൻ മിഡ്‍‌നൈറ്റ് ക്ലൈമാക്സ് എന്നറിയപ്പെട്ട ഈ രീതി സിഐഎയ്ക്കും അമേരിക്കയ്ക്കും നല്ലരീതിയിൽ നാണക്കേടുണ്ടാക്കി. അതിനിടെ പദ്ധതിയുടെ ഭാഗമായിരുന്ന ഫ്രാങ്ക് ഓൾസൺ എന്ന ഗവേഷകൻ എൽഎസ്ഡി ലഹരിമരുന്ന് കലർന്ന മദ്യം കുടിച്ച ശേഷം കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു. ഇത് വളരെ ദുരൂഹതയുണ്ടാക്കിയ മരണമാണ്. ഓൾസൺ തനിയെ മരിച്ചതല്ലെന്നും മറിച്ച് സിഐഎ കൊന്നതാണെന്നും അഭ്യൂഹങ്ങൾ പരന്നു. നിയമപ്പോരാട്ടം തുടർന്ന ഓൾസണിന്റെ ബന്ധുക്കൾക്ക് ഏഴര ലക്ഷം യുഎസ് ‍ഡോളർ നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ സർക്കാരിനോട് ഒടുവിൽ കോടതി ആവശ്യപ്പെട്ടു.

 

പിൽക്കാലത്ത് പ്രശ്സത സിനിമയായി മാറിയ ‘ വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ്’ എന്ന നോവലിന്റെ രചയിതാവ് കെൻ കേസി അൾട്രയുടെ പരീക്ഷണങ്ങൾക്ക് വിധേയനായിരുന്നു. സംഗീതരചയിതാവ് റോബട് ഹണ്ടർ, കുപ്രസിദ്ധ ക്രിമിനലുകളായ ടെഡ് കാസിൻസ്കി, ജയിംസ് ജോസഫ് വൈറ്റി ബൾഗർ തുടങ്ങിയവരും ഈ പരീക്ഷണങ്ങൾക്ക് സന്നദ്ധരായവരായിരുന്നു.

English Summary :  Project MK Ultra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com