ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ നൃത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണല്ലോ. ചടുലമായ നൃത്തത്തിനു പുറമേ പ്രത്യേകതയുള്ള സംഗീതവും ആളുകൾക്ക് ഇഷ്ടമായി. റാ.. റാ... റാസ്പുടിൻ എന്നു തുടങ്ങുന്ന ഗാനം ജർമൻ സംഗീതഗ്രൂപ്പായ ബോണി എം 1978ൽ പുറത്തിറക്കിയതാണ്. ഡാഡി കൂൾ എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിലൂടെ പരിചിതമായ സംഘമാണു  ബോണി എം.

ആരാണ് ഈ പാട്ടിൽ പറയുന്ന റാസ്പുടിൻ? ഒരുപാടു പ്രശസ്തരായ വ്യക്തിത്വങ്ങൾക്കു ജനനം കൊടുത്ത റഷ്യയിൽ നിന്നുള്ള അസാധാരണത്വമുള്ള ഒരു സാധാരണക്കാരൻ. പിൽക്കാലത്ത് റഷ്യയുടെ ഭരണചക്രം തിരിക്കുന്നതു വരെയെത്തി റാസ്പുടിന്റെ നിയോഗം. എന്നാൽ കൈകടത്തലുകൾ അധികമായതായി റഷ്യയുടെ അധികാരവർഗത്തിനു തോന്നിയപ്പോൾ അവർ തന്നെ റാസ്പുടിനെ വെടിവച്ചു കൊല്ലുകയായിരുന്നു.

∙സൈബീരിയയിലെ സിദ്ധൻ

സൈബീരിയയിലെ ട്യൂമെനിൽ 1869ലാണു ഗ്രിഗറി യെഫിമോവിച്ച് നോവ്യക് ജനിച്ചത്. ചെറുപ്പകാലത്തെ വികൃതിത്തരങ്ങളും സംയമനമില്ലാത്ത സ്വഭാവവും കാരണം ഗ്രിഗറിക്ക് റാസ്പുടിൻ എന്ന പേരു കൂടി ലഭിച്ചു. പിൽക്കാലത്ത് ആ പേരിൽ ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാനായിരുന്നു ഗ്രിഗറിയുടെ നിയോഗം.

സ്കൂളിൽ പോയിട്ടുണ്ടെങ്കിലും റാസ്പുടിൻ നിരക്ഷരനായിരുന്നു. സൈബീരിയയിലെ ജീവിതം 18 വർഷം പിന്നിട്ടപ്പോൾ റാസ്പുടിൻ ഖൈലിസ്റ്റി എന്ന സന്യാസസമൂഹത്തിൽ ചേർന്നു. എന്നാ‍ൽ റാസ്പുടിന്റെ നിലപാടുകളും സന്യാസസമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളും ഒത്തുപോയില്ല. അതിനാൽ സന്യാസം വിട്ടു. തിരിച്ചെത്തിയ ശേഷം 19ാം വയസ്സിൽ പ്രോസ്കോവ്യ ഡുബ്രോവിന എന്ന റഷ്യൻ പെൺകൊടിയെ വിവാഹം കഴിച്ചു. അതിൽ നാലു കുട്ടികളുമുണ്ടായി.

എന്നാൽ വിവാഹജീവിതത്തിൽ ഉറച്ചു നിന്നു കുടുംബസ്ഥനായി ജീവിക്കാൻ റാസ്പുടിൻ ഒരുക്കമായിരുന്നില്ല. കുറച്ചു കാലത്തിനു ശേഷം വീടുവിട്ടിറങ്ങിയ ശേഷം ഗ്രീസിലെ അഥോസ് പർവതത്തിലേക്കും ഏഷ്യയിലേക്കുമൊക്കെ റാസ്പുടിൻ ഏകാന്തസഞ്ചാരങ്ങൾ നടത്തി. തിരിച്ചെത്തിയ റാസ്പുടിൻ രോഗികളെ സുഖപ്പെടുത്താൻ കഴിവൊക്കെയുള്ള ഒരു ദിവ്യനായി സ്വയം പ്രഖ്യാപിച്ചു.

റഷ്യയിൽ പലമേഖലകളിൽ അലഞ്ഞു തിരിഞ്ഞ ശേഷം 1903ൽ റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയ റാസ്പുട്ടിന് ഇവിടെ പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഉടലെടുത്തു. അക്കാലത്ത് റഷ്യയുടെ തലസ്ഥാനമായിരുന്നു സെന്റ് പീറ്റേഴ്സ് ബർഗ്, സാർ രാജവംശത്തിന്റെ ആസ്ഥാനം. സാർ നിക്കോളാസ് രണ്ടാമനും പത്നി അലക്സാൻഡ്രയുമായിരുന്നു അന്നത്തെ റഷ്യൻ ചക്രവർത്തിയും മഹാറാണിയും.

∙ രാജവംശത്തിന്റെ രക്ഷകൻ

നാലു പെൺകുട്ടികളുണ്ടായിരുന്ന നിക്കോളാസും അലക്സാൻഡ്രയും രാജ്യാധികാരം കൈമാറാൻ ഒരു ആൺകുട്ടിക്കായി കൊതിച്ചിരുന്നു. അങ്ങനെയാണ് 1904ൽ അവർക്ക് അലക്സി എന്ന പുത്രൻ ജനിക്കുന്നത്. 

ബ്രിട്ടനിലെ വിക്ടോറിയ റാണിയുടെ പരമ്പരയിൽ പെട്ടതായിരുന്നു റാണി അലക്സാൻഡ്ര. അവരുടെ കുടുംബത്തിൽ ഹീമോഫീലിയയുടെ ചരിത്രമുണ്ടായിരുന്നു. മുറിവുകൾ സംഭവിക്കുമ്പോൾ രക്തം കട്ടി പിടിക്കാതെ നിരന്തരമായി ഒഴുകുന്ന ഒരു ജനിതക രോഗമാണിത്. ഇതു മൂലം നിക്കോളാസും അലക്സാൻഡ്രയും നന്നേ വിഷമിച്ചു. റഷ്യയിൽ സാർ അധികാരത്തിനെതിരെ വലിയ രീതിയിൽ പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന സമയം കൂടിയായിരുന്നു അത്.

Rasputin
Rasputin, the favorite of the Russian Empress, with women admirers, 1914. This mystic holy man Grigory Yefimovich Rasputin, had very earthly tastes. He is surrounded by some of court followers. Photo Credits : Everett Collection/ Shutterstock.com

മകന്റെ അസുഖം ചികിൽസിച്ചു ഭേദമാക്കാനായി റഷ്യയിലെ പല ഡോക്ടർമാരെയും രാജാവും റാണിയും സമീപിച്ചെങ്കിലും വലിയ പുരോഗതിയുണ്ടായിരുന്നില്ല. അപ്പോൾ അവരുടെ ശ്രദ്ധ മന്ത്രവാദികളിലേക്കും മറ്റും തിരിഞ്ഞു. അങ്ങനെയൊരു കാലഘട്ടത്തിലാണ് റാസ്പുടിനുമായി രാജകുടുംബം പരിചയത്തിലാകുന്നത്. തന്റെ പുത്രനെ രക്ഷിക്കാൻ കഴിവുള്ളയാളാണു റാസ്പുടിനെന്നു മഹാറാണിയായ അലക്സാൻഡ്ര ഉറച്ചു വിശ്വസിച്ചു.

 

1908ൽ അലക്സിക്ക് ഒരു മുറിവുണ്ടാകുകയും നിലയ്ക്കാത്ത രക്തപ്രവാഹം ഉടലെടുക്കുകയും ചെയ്തു. കുട്ടി മരിക്കുമെന്നു ഡോക്ടർമാർ വിധിയെഴുതി. ഭയവിഹ്വലയായ അലക്സാൻഡ്ര ഉടനടി തന്നെ റാസ്പുട്ടിനെ വിവരമറിയിച്ചു. റാണിയെ സമാധാനിപ്പിച്ച റാസ്പുടിൻ അലക്സിക്ക് ഒന്നും സംഭവിക്കുകയില്ലെന്നും ഡോക്ടർമാരെ അകറ്റി നിർത്തുന്നതാണു നല്ലതെന്നും ഉപദേശിച്ചു. വളരെ ആകസ്മികമായി അലക്സി രക്ഷപ്പെട്ടു. ഇത് അലക്സാൻഡ്രയ്ക്ക് റാസ്പുടിനിലുള്ള വിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു. റാസ്പുടിനു രാജകുടുംബത്തിനു മേലും അതുവഴി റഷ്യൻ ഭരണത്തിലും ശക്തമായ സ്വാധീനം പുലർത്താൻ അവസരമൊരുങ്ങുകയായിരുന്നു.

∙ കുത്തഴിഞ്ഞ ജീവിതം

രാജവംശത്തിന്റെ ഉപദേശകനാകാൻ ഭാഗ്യം കിട്ടിയെങ്കിലും വിവാദപരമായ ജീവിതം റാസ്പുടിൻ തുടർന്നു കൊണ്ടുപോയി. സെന്റ് പീറ്റേഴ്സ് ബർഗിലെ മദ്യവിതരണ കേന്ദ്രങ്ങളിലും നൃത്തശാലകളിലുമെല്ലാം അദ്ദേഹം സ്ഥിരം സാന്നിധ്യമായി. ഇതെക്കുറിച്ച് നിരവധി പരാതികൾ നിക്കോളാസ് രണ്ടാമന്റെ കാതുകളിലെത്തി. എന്നാൽ അവയൊന്നും വിശ്വസിക്കാൻ നിക്കോളാസും പ്രത്യേകിച്ച് അലക്സാൻഡ്രയും തയാറായിരുന്നില്ല.

പരാതികൾ കൊടുത്തവർ തങ്ങളുടെ പദവികളിൽ നിന്നും നീക്കപ്പെട്ടു. രാജ്യത്തെ വിദൂരമേഖലകളിലേക്കു നാടുകടത്തപ്പെട്ടവരും കുറവല്ല. 1911 ആയതോടെ റാസ്പുടിൻ ഒരു വിവാദനായകനായി തുടങ്ങി. റഷ്യൻ പ്രധാനമന്ത്രിയായ സ്റ്റോളിപിൻ നേരിട്ട് രാജാവിനു പരാതി നൽകി. രാജാവിനുമേൽ വലിയ സ്വാധീനമുള്ളയാളായിരുന്നു സ്റ്റോളിപിൻ‌. ഇതെത്തുടർന്ന് റാസ്പുട്ടിനെ നാടുകടത്തി. അലക്സാൻഡ്ര പ്രതികരിച്ചെങ്കിലും രാജാവ് വിലയ്ക്കെടുത്തില്ല.

എന്നാൽ സ്റ്റോളിപിൻ താമസിയാതെ കൊല്ലപ്പെട്ടു. അലക്സാൻഡ്രയുടെ നിർദേശപ്രകാരം റാസ്പുടിനെ തിരികെയെത്തിക്കുകയും ചെയ്തു. ആ സമയത്ത് ഒന്നാം ലോകയുദ്ധത്തിൽ റഷ്യയെ നേരിട്ടു നയിക്കാൻ സാർ നിക്കോളാസ് നേരിട്ടു പടക്കളത്തിലെത്തി. ഇതോടെ രാജ്യഭരണം അലക്സാൻഡ്രയുടെ കൈകളാലായി. റാസ്പുടിന്റെ സുവർണകാലമായിരുന്നു അത്. പിന്നീടുള്ള കുറേക്കാലം റഷ്യയിലെ ഉന്നത പദവികളിലേക്കുള്ള നിയമനങ്ങളിലും മറ്റും റാസ്പുടിൻ തന്റെ ഇഷ്ടക്കാരെ കുത്തിക്കയറ്റി. തന്നെ എതിർത്തവർക്കൊക്കെ കഴിയും വിധം പണികൊടുക്കാനും റാസ്പുടിൻ ശ്രമിച്ചു.

∙ കൊല്ലാൻ ഗൂഢാലോചന

1916 ആയതോടെ രാജവംശത്തിലുണ്ടായിരുന്ന, റാസ്പുടിനെ എതിർത്ത ഒരു വിഭാഗം തീർത്തും അസ്വസ്ഥരായി. നിക്കോളാസിന്റെ അനന്തരവനായ യൂസുപോവ് രാജകുമാരൻ, അധോസഭയായ ഡ്യൂമയിലെ ഉന്നത പ്രതിനിധി വ്ലാഡ‍ിമിർ പുരിഷ്കേവിച്ച്, ഗ്രാൻഡ് ഡ്യൂക്ക് ഡിമിത്രി പാവ്‌ലോവിച്ച് എന്നിവരായിരുന്നു ഇവർ.

ഇനി റാസ്പുടിൻ ജീവനോടെയിരിക്കാൻ പാടില്ലെന്ന് അവർ തീരുമാനിച്ചു. അതിനായി ഒരു ഗൂഢാലോചന തയാറാക്കി. ഇതു പ്രകാരം ഡിസംബറിൽ തണുപ്പു പെയ്യുന്ന ഒരു രാത്രിയിൽ അവർ റാസ്പുടിനെ യൂസുപോവിന്റെ വീട്ടിൽ വിരുന്നിനു ക്ഷണിച്ചു. എല്ലാവിധ വിഭവങ്ങളുമുള്ള ഒരു വലിയ വിരുന്നായിരുന്നു അത്. റാസ്പുടിന് ഇഷ്ടമുള്ള കേക്ക് ധാരാളമായി മുറിച്ചു വച്ചിരുന്നു. ഇവയിൽ വിഷം ചേർത്തിരുന്നു.

 

റാസ്പുടിൻ ഇതു കഴിച്ചു തുടങ്ങി. വിഷമേറ്റുള്ള അദ്ദേഹത്തിന്റെ അന്ത്യം കാണാനായി ഗൂഢാലോചനക്കാർ അദ്ദേഹത്തെ ഉറ്റുനോക്കിയിരുന്നു. എന്നാൽ അതു സംഭവിച്ചില്ല. ഇതോടെ സംഭ്രമത്തിനും അമർഷത്തിനും അടിപ്പെട്ട യൂസുപോവ് തന്റെ തോക്കെടുത്ത് റാസ്പുടിനെ വെടിവച്ചു. വെടിയേറ്റ റാസ്പുടിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പുരിഷ്കേവിച്ചും നിറയൊഴിച്ചു. റാസ്പുടിൻ മണ്ണിലേക്കു വീണു. തുടർന്ന് നേവാനദിയിലെ മരംകോച്ചുന്ന തണുപ്പുള്ള വെള്ളത്തിൽ അവർ റാസ്പുടിന്റെ ശരീരം തള്ളി.

‌പിന്നീട് അദ്ദേഹത്തിന്റെ ശരീരത്തിന്റെ പോസ്റ്റ് മോർട്ടം നടത്തി. എന്നാൽ റാസ്പുടിന്റെ ശരീരത്തിൽ വിഷാംശം ആ ഡോക്ടർമാർക്കു കണ്ടെത്താൻ സാധിച്ചില്ല. വിരുന്നിൽ റാസ്പുടിൻ വിഷം പുരട്ടിയ കേക്ക് കഴിച്ചു കാണില്ല എന്നതാണ് ഇതിനെപ്പറ്റിയുള്ള മറ്റൊരു വിശദീകരണം. ഏതായാലും സാറിസ്റ്റ് സാമ്രാജ്യത്തിലെ ഏറ്റവും വിവാദപരമായ ഒരു ഏടാണ് റാസ്പുടിന്റെ മരണത്തോടെ തീർന്നത്. പിന്നീട് സാറിസ്റ്റ് സാമ്രാജ്യം കമ്യൂണിസ്റ്റ് വിപ്ലവത്തിനു കീഴടങ്ങി നിഷ്കാസിതരായി. സാർ നിക്കോലാസും കുടുംബവും വധിക്കപ്പെടുകയും ചെയ്തു.

English Summary : Rasputin life and death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com