ADVERTISEMENT

ലോകചരിത്രത്തെ തന്നെ സ്വാധീനിച്ച ഫ്രഞ്ച് ഏകാധിപതി നെപ്പോളിയൻ ബോണപ്പാർട്ടിന്റെ മരണത്തിനു കാരണമായത് പെർഫ്യൂമുകളോടുള്ള അദ്ദേഹത്തിന്റെ അമിതമായ പ്രേമമെന്നു ശാസ്ത്ര‍ജ്ഞർ. ബ്രിട്ടനിലെ ലീസെസ്റ്ററിൽ സ്ഥിതി ചെയ്യുന്ന ഡു മോണ്ടെഫോർട്ട് സർവകലാശാലയിലെ ബയോമെഡിക്കൽ ശാസ്ത്രസംഘമാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.

1821 മേയ് അഞ്ചിനു സെന്റ് ഹെലേന ദ്വീപിൽ ഏകാന്തതടവുകാരനായിരിക്കെയാണു നെപ്പോളിയൻ മരിച്ചത്. ആമാശയത്തിലെ അർബുദമാണ് മരണകാരണമായി പറയപ്പെട്ടത്. ഈ കാൻസർ വരാൻ കാരണമായത് പെർഫ്യൂമിന്റെ അമിത ഉപയോഗമാകാം എന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. നെപ്പോളിയൻ പെർഫ്യൂം വലിയ തോതിൽ ഉപയോഗിച്ചിരുന്നു. സുഗന്ധവസ്തുക്കളുടെ ഒട്ടേറെ ബോട്ടിലുകളാണ് അദ്ദേഹം കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്നത്. ഡോക്ടർമാരെ അത്ര പഥ്യമല്ലാതിരുന്ന നെപ്പോളിയൻ തന്റെ ഇഷ്ടപെർഫ്യൂമിനു ഔഷധമൂല്യമുണ്ടെന്നും വിശ്വസിച്ചിരുന്നു.

 

1792ൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമാണം ആരംഭിച്ച തനത് ഫ്രഞ്ച് പെർഫ്യൂമുകളുടെ വലിയൊരു പ്രയോക്താവ് കൂടിയായിരുന്നു അദ്ദേഹം.തന്റെ സൈനിക മുന്നേറ്റങ്ങൾക്കിടയിലും അദ്ദേഹം പെർഫ്യൂം മറന്നിരുന്നില്ല. സാധാരണ ആളുകൾ വർഷത്തിൽ ഒരു കുപ്പി പെർഫ്യൂം ഉപയോഗിക്കുമ്പോൾ ദിവസം രണ്ടും മൂന്നും കുപ്പിയായിരുന്നു നെപ്പോളിയന്റെ കണക്ക്. പിടിവിട്ട ഉപയോഗം മൂലം, പെർഫ്യൂമിലെ എസൻഷ്യൽ ഓയിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ ധാരാളമായി അടിഞ്ഞുകൂടുകയും ഇവ ഹോർമോൺ വ്യവസ്ഥയിൽ അസ്ഥിരത സൃഷ്ടിക്കുകയും തൽഫലമായി കാൻസർ സംഭവിക്കുകയും ചെയ്തെന്നാണു ശാസ്ത്രജ്ഞരുടെ പക്ഷം. അവസാനകാലത്ത് ശരീരത്തിൽ നിന്നു അമിതമായി രോമം കൊഴിയുന്നതായും എപ്പോഴും പനി വരുന്നതായും നെപ്പോളിയൻ പറഞ്ഞിട്ടുണ്ട്. ഇതും പെർഫ്യൂമിന്റെ അമിത ഉപയോഗം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

1769 ൽ ജനിച്ച നെപ്പോളിയൻ ഫ്രഞ്ച് വിപ്ലവ കാലത്താണ് സൈനിക റാങ്കുകളിൽ ഉയർന്നത്. 1799 ൽ അട്ടിമറിയിലൂടെ ഫ്രാൻസിന്റെ അധികാരം പിടിച്ച അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്ത്, തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി കൂട്ടി. വളരെ ബുദ്ധിമാനും നയതന്ത്രചാതുരി ഉള്ളയാളുമായിരുന്നു നെപ്പോളിയൻ. 1802ൽ ഫ്രാൻസിന്റെ ചക്രവർത്തിയായി അദ്ദേഹം അഭിഷിക്തനായി.

 

ബ്രിട്ടനുമായി നേർക്കുനേർ യുദ്ധം ചെയ്തു നിന്ന നെപ്പോളിയനെ 1805 ൽ ബ്രിട്ടൻ ട്രാഫൽഗർ യുദ്ധത്തിൽ പരാജയപ്പെടുത്തിയെങ്കിലും അതേവർഷം തന്നെ റഷ്യയ്ക്കും ഓസ്ട്രിയയ്ക്കും എതിരായി നടന്ന ഓസ്റ്റർലിസ് യുദ്ധത്തിൽ നെപ്പോളിയൻ വിജയകിരീടം ചൂടി. തൊട്ടടുത്ത വർഷം തന്നെ ബ്രിട്ടനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

 

എന്നാൽ 1815 ജൂൺ 22നു നടന്ന വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ ബ്രിട്ടനോട് പരാജയപ്പെട്ടു. തുടർന്ന് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള സെന്റ് ഹെലീന എന്ന ദ്വീപിലേക്ക് അദ്ദേഹത്തെ നാടുകടത്തി. അവിടെയായിരുന്നു അദ്ദേഹത്തിന്റെ മരണവും ശവസംസ്കാരവും.

നെപ്പോളിയന്റെ മരണത്തെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. അർബുദം ബാധിച്ചല്ല, മറിച്ച് ആഴ്സെനിക് വിഷം ഉള്ളിൽ ചെന്നാണ് അദ്ദേഹം മരിച്ചതെന്ന കഥയാണ് ഏറ്റവും പ്രശസ്തം. നെപ്പോളിയന്റെ മുടിയിഴയിൽ നിന്നും ശരീരത്തിൽ ലഭിച്ച ആഴ്സനിക് അംശമാണ് ഈ കഥയ്ക്കു കാരണമായത്. നെപ്പോളിയൻ ഹെലേന ദ്വീപിൽ നിന്നു രക്ഷപ്പെട്ടെന്നും അദ്ദേഹത്തിന്റേതായി അടക്കം ചെയ്ത മൃതദേഹം മറ്റൊരാളുടേതാണെന്നുമുള്ളത് മറ്റൊരു കഥ.

 

 

English Summary: Obsession With Cologne May Have Caused Napoleon's Death!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com