ADVERTISEMENT

ഫ്ലിപ് ഫോപ് എന്നാൽ എന്താണെന്നറിയാമല്ലോ അല്ലേ..നമ്മൾ സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പുകൾക്കു പറയുന്ന പേരാണത്. ഉപയോഗം കഴിഞ്ഞ ഇത്തരം ചെരിപ്പുകൾ ഉപയോഗിച്ചു നിർമിച്ച ബോട്ടിനെക്കുറിച്ചറിയാമോ? ആഫ്രിക്കൻ രാജ്യമായ കെനിയയിലാണ് ഈ ബോട്ടുള്ളത്. ഫ്ലിപ് ഫ്ലോപ്പുകൾ കൊണ്ടു നിർമിച്ചതിനാൽ ബോട്ടിന്റെ പേരും അങ്ങനെ തന്നെ– ഫ്ലിപ്പ് ഫോപ്പി! പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും ഫ്ലിപ് ഫ്ലോപ്പുകളുടെയും ഉപയോഗം നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് ഫ്ലിപ്പ് ഫ്ലോപ്പിയിൽ സഞ്ചരിച്ചു ബോധവൽക്കരണം നടത്തുകയാണു സന്നദ്ധപ്രവർത്തകർ.

 

ഫ്ലിപ്പ് ഫ്ലോപ്പി പിറന്ന കഥയിങ്ങനെ: 2015ൽ ആഫ്രിക്കയിലെ സാൻസിബാറിലെ കടൽത്തീരത്തു നീന്തിത്തുടിക്കുകയായിരുന്നു ട്രാവൽ ഏജന്റായ ബെൻ മോറിസൺ. കടലിൽ ധാരാളം ഫ്ലിപ്പ് ഫ്ലോപ്പുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ട് അദ്ദേഹത്തിന് ഒരു ആശയം കത്തി– ഇതു കൊണ്ട് ഒരു ബോട്ട് നിർമിച്ചാലോ? ബോട്ട് നിർമിക്കാനറിയുന്ന ഒരാളെ കണ്ടെത്താനായി പിന്നീടു ശ്രമം. കെനിയയിലെ ലാമു ദ്വീപിൽ നിന്നുള്ള അലി സ്കന്ദയെ അങ്ങനെ മോറിസൺ കണ്ടെത്തി. പായ്ക്കപ്പൽ നിർമാണത്തിൽ പാരമ്പര്യമായി അവഗാഹമുണ്ടായിരുന്നു അലിക്ക്.

 

കെനിയയിലെ കടൽത്തീരങ്ങളിൽ നിന്നു സന്നദ്ധപ്രവർത്തകർ ശേഖരിച്ച 10 ടൺ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്തും മുപ്പത്തിനായിരത്തോളം ഫ്ലിപ്പ്ഫ്ലോപ്പുകൾ ഉപയോഗിച്ചുമാണ് 9 മീറ്റർ നീളവും 7 ടൺ ഭാരവുമുള്ള ബോട്ട് നിർമിച്ചത്. പല നിറത്തിലുള്ള ഫ്ലിപ് ഫ്ലോപ്പുകൾ പതിച്ചാണു ബോട്ടിനെ വർണാഭമാക്കിയത്.

 

2018 സെപ്റ്റംബർ 15നു ലോക ശുചീകരണ ദിനത്തിൽ ലാമുവിൽ നിന്നു സാൻസിബാറിലെ സ്റ്റോൺ ടൗണിലേക്കായിരുന്നു ഫ്ലിപ്പ് ഫ്ലോപ്പിയുടെ ആദ്യയാത്ര. 500 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ പല സ്ഥലങ്ങളിൽ നിർത്തി ബോധവൽക്കരണം നടത്തുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ പരിസ്ഥിതിക്കു ദോഷകരമാവുന്നതിനെക്കുറിച്ചായിരുന്നു ബോധവൽക്കരണം. തുടർന്ന്, കെനിയൻ, ടാൻസനിയൻ തീരങ്ങളിലെ ഹോട്ടലുകൾ അവരുടെ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്കും കുപ്പികളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുമെന്നു പ്രതിജ്ഞയെടുത്തു.

 

English summary: Flipflopi the sailing boat made entirely from plastic waste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com