ADVERTISEMENT

ഒരു രാജ്യത്തെ പൗരൻ ഉൽപാദിപ്പിക്കുന്ന അന്തിമ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണു മൊത്ത ദേശീയ ഉൽപന്നം(ജിഎൻപി–ഗ്രോസ് നാഷനൽ പ്രോഡക്ട്). ഇത് ഒരു വർഷത്തേക്കാണു കണക്കാക്കുക. എന്താണ് അന്തിമ ഉൽപന്നവും സേവനവും എന്നു സംശയം തോന്നാം. ഉദാഹരണത്തിന് ഒരു ഐസ്ക്രീം ഉണ്ടാക്കാൻ പാലും പഞ്ചസാരയും അടക്കം പല ഘടകങ്ങളും വേണം. ഉണ്ടാക്കിക്കഴിയുമ്പോൾ ഐസ്ക്രീമിനു വിലയിടുന്നത് ഈ പഞ്ചസാരയുടേയും പാലിന്റെയും വില ഉൾപ്പെടെയാണ്. ഐസ്ക്രീം ഫാക്ടറിയുടെ പ്രവർത്തനച്ചെലവ്, തൊഴിലാളിയുടെ വേതനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. അപ്പോൾ ഐസ്ക്രീം ആണ് അന്തിമ  ഉൽപന്നം. നികുതി ഉൾപ്പെടെ അതിന്റെ അവസാനത്തെ വില മാത്രമാണ് ജിഎൻപി കണക്കാക്കുമ്പോൾ പരിഗണിക്കുക. അല്ലാതെ പഞ്ചസാരയുടെ വിലയെത്ര, പാലിന്റെ വിലയെത്ര എന്ന മട്ടിൽ ഓരോന്നിന്റെയും വിലവിവരം ജിഎൻപി കണക്കാക്കുമ്പോൾ ആവശ്യമില്ല. ഐസ്ക്രീമിന്റെ വിലയിൽ ഇതെല്ലാം ഉൾപ്പെട്ടിട്ടുണ്ടല്ലോ. പിന്നെ വീണ്ടും ഓരോന്നിന്റെയും വിലയെടുത്തു കണക്കാക്കിയാൽ അത് ഇരട്ടിപ്പാകുമല്ലോ. 

 

ജിഎൻപി കണക്കാക്കുമ്പോൾ ആ രാജ്യത്തെ സാധനങ്ങളും സേവനങ്ങളും മാത്രമല്ല പരിഗണിക്കുക. ആ രാജ്യക്കാരന്റെ ഉടമസ്ഥതയിൽ വിദേശത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഉൽപാദനവും സേവനവും  കൂടി പരിഗണിക്കും.  രാജ്യത്ത് ബിസിനസ് നടത്തുന്ന വിദേശ പൗരന്മാരുടെയും വിദേശ കമ്പനികളുടെയും സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം ജിഎൻപി കണക്കാക്കുമ്പോൾ ആവശ്യമില്ല. ആ രാജ്യത്ത് ജീവിക്കുന്ന വിദേശികളുടെ വരുമാനവും പരിഗണിക്കുന്നില്ല. ഉദാഹരണമായി പറഞ്ഞാൽ ഇന്ത്യൻ പൗരനു മാത്രമാണ് ഇന്ത്യയിലെ ജിഎൻപി കണക്കാക്കുന്നതിൽ സ്ഥാനമുള്ളു. അയാളുടെ താമസമോ അയാളുടെ സ്ഥാപനമോ രാജ്യത്തിന് അകത്തായാലും പുറത്തായാലും വരുമാനം ജിഎൻപിയുടെ പരിധിയിൽ വരും. മൊത്തം ആഭ്യന്തര ഉൽപാദനം(ജിഡിപി–ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) കണക്കാക്കുമ്പോൾ പക്ഷേ, രാജ്യത്തിന് അകത്ത് ഉൽപാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും മാത്രമേ പരിഗണിക്കുകയുള്ളു. 

സർക്കാരിന്റെ ചെലവ്, വ്യക്തിഗത സാധനവും സേവനവും വാങ്ങാനുള്ള ചെലവ്, രാജ്യത്തെ സ്വകാര്യ നിക്ഷേപം, ആകെ കയറ്റുമതി, പൗരന്മാരുടെ വിദേശത്തുനിന്നുള്ള വരുമാനം എന്നിവയൊക്കെ കൂട്ടിയാണ് മൊത്ത ദേശീയ ഉൽപന്നം കണക്കാക്കുന്നത്.

 

English summary: Gross national product

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com