ചത്ത കന്നുകാലികളെ ഭക്ഷിച്ച കഴുകന്മാരുടെ നാശവും ഡൈക്ലോഫിനാകും; കഴുകൻ കാഴ്ചകൾ
Mail This Article
ലോകമെങ്ങും പ്രധാനമായി 23 ഇനം കഴുകന്മാരാണ് ഉള്ളത്. 1990കളിൽ തെക്കേ ഏഷ്യയിലെ 90 ശതമാനത്തിലേറെ കഴുകന്മാരും നശിച്ചുപോയതായി കണ്ടെത്തിയിരുന്നു. കന്നുകാലികളെ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന ഡൈക്ലോഫിനാക് എന്ന രാസവസ്തുവായിരുന്നു നാശത്തിന്റെ മുഖ്യകാരണം.
ചത്ത കന്നുകാലികളെ ഭക്ഷിച്ച കഴുകന്മാരുടെ ഉള്ളിൽ ഈ രാസവസ്തു എത്തുകയും അവയുടെ നാശത്തിനു കാരണമാവുകയും ചെയ്തു. 2006ൽ ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾ ഡൈക്ലോഫിനാക് നിരോധിച്ചു. വിഷം വച്ചു കൊല്ലുന്നതും ആവാസ നാശവും കീടനാശിനികളുടെ ഉപയോഗവും കഴുകന്മാരുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.
മാലിന്യ നിർമാർജനത്തിൽ കഴുകന്മാർ വഹിക്കുന്ന പങ്ക് അമൂല്യമാണ്. ഇന്ത്യയിൽ കാണുന്ന 9 ഇനം കഴുകന്മാരിൽ 6 ഇനത്തെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോട്ടിക്കഴുകൻ, ചുട്ടിക്കഴുകൻ, തവിട്ടു കഴുകൻ, കാതിലക്കഴുകൻ, കരിങ്കഴുകൻ, യൂറോപ്യൻ കഴുകൻ എന്നിവയാണു കേരളത്തിൽ കണ്ടെത്തിയത്. ഇവയിൽ യൂറോപ്യൻ കഴുകനെയും കരിങ്കഴുകനെയും എങ്ങനെയോ വഴിതെറ്റി കേരളത്തിൽ എത്തിയതായി പരിഗണിക്കുന്നു.
കേരളത്തിൽ ഏതാണ്ട് ഇരുനൂറിൽ താഴെ കഴുകന്മാർ ഉള്ളതായാണു കണക്ക്. കഴുകന്മാരിൽ ഭൂരിഭാഗവും വയനാട്, മുത്തങ്ങ, ബന്ദിപ്പൂർ വനമേഖലകളിലാണ്. ചുട്ടിക്കഴുകനാണു കൂടുതൽ ഉള്ളത്. ഇതിൽ തവിട്ടുകഴുകനെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ഇനമായി പരിഗണിക്കുന്നു.
English summary: World Vulture Awareness Day