ADVERTISEMENT

ഡെന്മാർക്കുകാരനായ ഡോക്ടർ ജൊഹാനസ് ഫൈബിഗറിനായിരുന്നു 1926ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനിക്കപ്പെട്ടത്. കാൻസർ ഗവേഷണത്തിലെ നേട്ടങ്ങൾക്കായിരുന്നു സമ്മാനം. എന്നാൽ ഫൈബിഗറുടെ കണ്ടുപിടിത്തം വൻ അബദ്ധമായിരുന്നന്ന് പിൽക്കാലത്ത് തെളിയിക്കപ്പെട്ടു.

1867ൽ ജനിച്ച ഫൈബിഗർ വൈദ്യശാസ്ത്രപഠനത്തിനുശേഷം കുറച്ചുകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീടു ബാക്ടീരിയോളജിയിൽ ഗവേഷണം നടത്തി. കോപ്പൻഹേഗൻ സർവകലാശാലയിലെ പത്തോളജിക്കൽ അനാട്ടമി വിഭാഗത്തിൽ പ്രഫസറായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

ക്ഷയരോഗത്തിനു കാരണമായ ബാക്ടീരിയയെ സംബന്ധിച്ച പഠനങ്ങൾ നടത്തുന്നതിനിടെ 1907ൽ 3 എലികളെ അദ്ദേഹം കീറിമുറിച്ച് പഠിക്കുകയുണ്ടായി. അവയുടെ ആമാശയത്തിൽ വലിയ മുഴകൾ രൂപപ്പെട്ടിരിക്കുന്നത് ആകസ്മികമായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. സൂക്ഷ്മമായ നിരീക്ഷണത്തിൽ ആ മുഴകളോടൊപ്പം ചില പരാദവിരകളും അവയുടെ മുട്ടകളും ഉണ്ടെന്നു കണ്ടെത്തി. എലികളുടെ ആമാശയത്തിൽ മുഴകളുടെ (tumor) വളർച്ചയ്ക്കു കാരണം പരാദവിരകളുടെ പ്രവർത്തനം മൂലമാണോ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടു.

എലികൾ ഉൾപ്പെടെ ആയിരത്തിലേറെ ജീവികളെ പിന്നീടു കീറിമുറിച്ച് പരിശോധിച്ചെങ്കിലും ഒന്നിലും ആമാശയത്തിൽ മുഴകൾ കണ്ടെത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. എന്നാൽ 1913ൽ വെസ്റ്റിൻഡീസിൽ നിന്ന് അസംസ്കൃത വസ്തുക്കൾ വന്നെത്തുന്ന ഒരു പഞ്ചസാര റിഫൈനറിയിലെ എലികളെ പരിശോധിച്ചപ്പോൾ അവയുടെ ആമാശയത്തിൽ മുഴകൾ കണ്ടെത്തി.

പഞ്ചസാര ഫാക്ടറിയിൽ നിന്ന് ശേഖരിച്ച 61 എലികളിൽ 40 എണ്ണത്തിലും നിമറ്റോഡ വിഭാഗത്തിൽപെടുന്ന പരാദങ്ങളായ ഉരുളൻ വിരകളുടെ സാന്നിധ്യം അദ്ദേഹം തിരിച്ചറിഞ്ഞു. അവയിൽ 9 എലികളുടെ ആമാശയങ്ങളിൽ മുഴകൾ രൂപപ്പെട്ടിരുന്നു. മുഴകളിൽ ചിലത് തീവ്രമായ കാൻസർ മുഴകളായി പരിണമിച്ചിരുന്നു എന്നും അദ്ദേഹം കണ്ടെത്തി.

 

എലികളിൽ കണ്ടെത്തിയ പരാദ വിരകൾക്ക് അദ്ദേഹം Spiroptera carcinoma എന്നു പേർ നൽകി. (1918ൽ ഡിറ്റിൽസൻ എന്ന ജന്തുശാസ്ത്രജ്ഞൻ S. carcinomaയുടെ യഥാർഥ പേര് Gongylonema neoplasticum എന്നു തിരുത്തി). ‌രസകരമായ പരീക്ഷണങ്ങളായിരുന്നു പിന്നീടു ഫൈബിഗർ നടത്തിയത്. എലികൾക്ക് അദ്ദേഹം, പഞ്ചസാര ഫാക്ടറിയിൽ നിന്നു ശേഖരിച്ച പാറ്റകളെ ഭക്ഷണമായി നൽകി. പാറ്റകളെ ഭക്ഷണമാക്കിയ 54 എലികളിൽ 37 എലികളുടെ ആമാശയങ്ങളിൽ വിരകളുടെ സാന്നിധ്യം കണ്ടെത്തി. 7 എലികളുടെ ആമാശയങ്ങളിൽ ഗുരുതര കാൻസർ സ്വഭാവമുള്ള മുഴകൾ  നിരീക്ഷിച്ചു.  വിരകൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കളോ, അല്ലെങ്കിൽ വിരകളുടെ സാന്നിധ്യം മൂലം ആമാശയകോശങ്ങൾക്ക് അനുഭവപ്പെടുന്ന തുടർച്ചയായ അസ്വസ്ഥതകളോ കാരണമാകാം കാൻസർ രൂപംകൊള്ളുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

വിവാദ സമ്മാനം

20–ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഫൈബിഗറുടെ കണ്ടുപിടിത്തങ്ങൾ കാൻസർ ഗവേഷണ മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. 1920 മുതൽ അദ്ദേഹത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്തു. 1926ൽ ഫൈബിഗറെയും ജപ്പാൻ കാൻസർ ഗവേഷകനായ കത്‌സുസാബുറോ യമഗിവയെയും വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിനു പരിഗണിച്ചു. എന്നാൽ നൊബേൽ സമിതിയിലെ അംഗങ്ങളുടെ തർക്കം കാരണം ആ വർഷം വൈദ്യശാസ്ത്ര നൊബേൽ നൽകിയില്ല.1927ൽ നൊബേൽ സമ്മാന നിർണയ സമിതി വിപുലീകരിക്കുകയും, യമഗിവയെ ഒഴിവാക്കി 1926ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ഫൈബിഗർക്ക് 1927ൽ സമ്മാനിക്കുകയും ചെയ്തു.

വിരകൾ പാവങ്ങൾ

എന്നാൽ, ഫൈബിഗർ നിരീക്ഷിച്ച എലികളുടെ ആമാശയത്തിൽ വളർന്ന മുഴകൾ കാൻസർ സ്വഭാവമുള്ളവയല്ല എന്നു പിന്നീട് തെളിയിക്കപ്പെട്ടു. എലികൾക്കു നൽകിയ ഭക്ഷണത്തിൽ വൈറ്റമിൻ എ–യുടെ കുറവുമൂലം അവയുടെ ആമാശയത്തിൽ രൂപപ്പെട്ട മുഴകളാണ് പരീക്ഷണങ്ങളിൽ കണ്ടെത്തിയത് എന്ന വിശദീകരണംകൂടി വന്നതോടെ ഫൈബിഗറുടെ കണ്ടെത്തലുകൾ ലോകം തള്ളി. വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്നതു സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ആണ്. നൊബേൽ സമ്മാനം നൽകുന്ന റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ സ്ഥിരം സെക്രട്ടറിയായിരുന്ന എർലിങ് നോർബി (Erling Norrby) ഫൈബിഗറുടെ നൊബേൽ സമ്മാനം കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിനു സംഭവിച്ച വലിയ അബദ്ധമായിരുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തു.

 

English summary : Johannes Fibiger and Nobel-prize

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com