ADVERTISEMENT

ബബൂണുകൾക്കൊപ്പം ഇരിക്കുന്ന ഇൗ പരിസ്ഥിതി പ്രവർത്തകരെ അറിയാമോ? റൂഡി വാൻ വൂറൻ -മാർലിസ് ദമ്പതികളാണിത്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ ഇരുവരും ചേർന്ന് ഒരു വന്യജീവി സങ്കേതം പരിപാലിച്ചു നടത്തുന്നുണ്ട്.

രാജ്യത്തെ അറിയപ്പെടുന്ന ഡോക്ടർ കൂടിയായ റൂഡി നമീബിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടർ കൂടിയായിരുന്നു. എന്നാൽ‌ നമുക്ക് ഇദ്ദേഹത്തെ പരിചയം മറ്റൊരു വിധത്തിലാണ്.

2003 ക്രിക്കറ്റ് ലോകകപ്പിൽ നമീബിയൻ ടീമിൽ അംഗമായിരുന്നു ഇദ്ദേഹം. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ റൂഡി 2 വിക്കറ്റ് നേടി. ആരുടെയൊക്കെയാണെന്നോ? സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടേതും വീരേന്ദർ സെവാഗിന്റേതും. തീർന്നില്ല. ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞയുടൻ അദ്ദേഹം ഓസ്ട്രേലിയയിൽ റഗ്ബി ലോകകപ്പ് കളിക്കാൻ പോയി. അങ്ങനെ 2 വ്യത്യസ്ത കായിക ഇനങ്ങളിലെ ലോകകപ്പുകളിൽ ഒരേ വർഷം മത്സരിക്കുക എന്ന അപൂർവ റെക്കോർഡും സ്വന്തമാക്കി. 

തലച്ചോറിലെ ‘സ്മാർട് ക്ലോക്ക്’ 

പ്രസിഡന്റിന്റെ ഡോക്ടർ, അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ, ക്രിക്കറ്റ് ലോകകപ്പിലും റഗ്ബി ലോകകപ്പിലും മത്സരിച്ച താരം..സ്പോർട്സ് ഭാഷയിൽ പറഞ്ഞാൽ റൂഡി വാൻ വൂറൻ ഒരു ഓൾറൗണ്ടർ തന്നെയാണ്. ലോകം പലവിധ സാധ്യതകളാൽ നമുക്കു മുന്നിൽ തുറന്നിരിക്കുന്ന കാലത്ത് അദ്ദേഹത്തെപ്പോലെ ഇങ്ങനെ പല മേഖലകളിൽ മികവു കാണിക്കുന്നതും ഒരു മിടുക്കാണ്. പഠനത്തിലും കളിയിലും പാട്ടിലും എഴുത്തിലുമെല്ലാം മികവു കാണിക്കുന്ന ചിലരെങ്കിലും കൂട്ടുകാരുടെ ഇടയിലുമുണ്ടാകും.

എങ്ങനെയാണ് അവർ ഒന്നിലേറെ മേഖലകളിൽ ഇങ്ങനെ തിളങ്ങുന്നത്? വിവിധ കഴിവുകൾ തേച്ചുമിനുക്കുന്നത്? സമയത്തിന്റെ കൃത്യമായ വിനിയോഗം അവർക്കറിയാം എന്നതാണ് അതിനുള്ള ഉത്തരങ്ങളിലൊന്ന്. ഒരു ദിവസത്തെ 24 മണിക്കൂറായും 1440 മിനിറ്റായും 86,400 സെക്കൻഡായും മനസ്സിൽ വിഭജിച്ച് ഓരോ സെക്കൻഡും ഉപയോഗപ്പെടുത്താനുള്ള ഒരു ‘സ്മാർട്ട് ക്ലോക്ക്’ നമ്മുടെ തലച്ചോറിലുണ്ടാവണം. കോവിഡ് മൂലം മാസങ്ങൾ നഷ്ടപ്പെട്ടതിനു ശേഷം വീണ്ടും സ്കൂളിലെത്തുമ്പോൾ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കാൻ ഈ ക്ലോക്ക് നമുക്കു കൂട്ടാവും. 

English Summary : Time management and success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com