ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര വകുപ്പ് 1980ൽ ഏർപ്പെടുത്തിയ പദ്ധതിയാണ് സ്വതന്ത്ര സമ്മാൻ സൈനിക് പെൻഷൻ സ്‌കീം. സ്വാതന്ത്ര്യത്തിന്റെ ഇരുപത്തഞ്ചാം വർഷമായ 1972ൽ ആരംഭിച്ച പദ്ധതിയാണ് 1980ൽ ഈ പേരിലേക്ക് മാറ്റിയത്.  സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ത്യാഗോജ്വലമായ സംഭാവനകൾ ചെയ്ത വ്യക്തികൾക്കോ അവരുടെ അർഹരായ കുടുംബാംഗങ്ങൾക്കോ പെൻഷൻ ലഭിക്കുന്ന ഈ പദ്ധതിയിൽ ഉൾപ്പെട്ട നാൽപതോളം സംഭവങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയ ലിസ്റ്റിൽ ഉണ്ട്. കേരളത്തിലെ പത്തോളം സംഭവങ്ങളും പോരാട്ടങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിൽ നമുക്കും അഭിമാനിക്കാം.

സൂയസ് കനാൽ സേനാ കലാപം

ലിസ്റ്റിൽ ഒന്നാമത്തെതായി കൊടുത്തിരിക്കുന്നത് 1943ലെ സൂയസ് കനാൽ സേനാ കലാപം ആണ്. അങ്ങു ദൂരെ ഈജിപ്തിൽ സ്ഥിതി ചെയ്യുന്ന സൂയസ് കനാലും ഇതും തമ്മിലെന്ത് ബന്ധം എന്നോർത്ത്  ആശ്ചര്യപ്പെടുകയാണോ?. എന്നാൽ ആ കഥ നോക്കാം. ഡെസേർട്ട് ഫോക്‌സ് എന്നറിയപ്പെട്ടിരുന്ന ഇർവിൻ റോമൽ എന്ന ജർമൻ ജനറലിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ആഫ്രിക്കൻ കോർ ആഫ്രിക്കയിലെ ഒട്ടേറെ പ്രദേശങ്ങൾ കീഴടക്കി തേരോട്ടം നടത്തിയ കാലഘട്ടമായിരുന്നു 1940കൾ. ഈജിപ്തും സൂയസ് കനാലും റോമലിന്റെ കാൽക്കീഴിൽ വരുമെന്ന് പേടിച്ചിരുന്ന  ഘട്ടത്തിലാണ് അന്ന് അവിടെ ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തിലെ പത്താം ഡിവിഷനിലെയും പതിനെട്ടാം ഇന്ത്യൻ ബ്രിഗേഡിലെയും സൈനികർ വീരോചിതമായ ചെറുത്തുനിൽപ് നടത്തി റോമലിന്റെ സേനയെ തടഞ്ഞത്. രണ്ടാം ലോക യുദ്ധത്തിൽ ജർമനിയുടെയും കൂട്ടുകക്ഷികളുടെയും പതനത്തിന് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. അങ്ങനെ അതു വഴി സൂയസ് കനാലിന്റെ  സംരക്ഷണത്തിന് പോലും നമ്മുടെ ധീര ജവാന്മാർ സംഭാവനകൾ നൽകിയിട്ടുണ്ട്. അന്ന് ആ പോരാട്ടങ്ങളുടെ ഭാഗമായവരെയാണ് ഈ സ്‌കീമിൽ ആദ്യമായി ചേർത്തിരിക്കുന്നത്.

8 ദിന രാജാവും  മുഖ്യമന്ത്രിയും

കേരളത്തിൽ നടന്ന പത്തോളം പോരാട്ടങ്ങളും ആ ലിസ്റ്റിൽ ഇടംപിടിച്ചു എന്ന് പറഞ്ഞല്ലോ.. അതിലുള്ള ഒന്നാണ് കൊട്ടാരക്കര താലൂക്കിലെ കടയ്ക്കൽ എന്ന പ്രദേശത്ത് നടന്ന സായുധ കലാപം. അന്നത്തെ തിരുവിതാംകൂർ രാജ്യത്തിനകത്തു തന്നെ ഒരു രാജ്യവും അതിന്റെ രാജാവായി തന്നെയും പ്രഖ്യാപിച്ച രാഘവൻ പിള്ള തന്റെ ചങ്ങാതിയായ ചന്തിരൻ കാളിയമ്പിയെ മുഖ്യമന്ത്രിയായും നിയമിച്ച് 8 ദിവസം ഭരണം നടത്തി. ഗവൺമെന്റ് കോൺട്രാക്ടർക്ക് അന്യായമായ ചന്തപ്പിരിവ് നൽകാതെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ ചെറുത്തുനിൽപാണ് രാഘവൻ പിള്ള നേതൃത്വം ഏറ്റെടുക്കുകയും പിന്നീട് കടയ്ക്കൽ സമരമായി രൂപാന്തരപ്പെടുകയും ചെയ്തത്.

സ്പെയിനിൽ നിലവിലുണ്ടായിരുന്ന സർക്കാരിനെ അട്ടിമറിച്ച് അധികാരം കൈയടക്കിയ ജനറൽ ഫ്രാൻസിസ് കോ ഫ്രാങ്കോയെ അനുസ്മരിച്ചു കൊണ്ട് രാഘവൻ പിള്ളയെ ഫ്രാങ്കോ രാഘവൻ പിള്ള എന്ന് വിളിച്ചതും കടയ്ക്കൽ സമരത്തെ അടിച്ചമർത്താൻ വേണ്ട നടപടികളെല്ലാം കൈക്കൊണ്ടതും  സർ സി.പി.രാമസാമി അയ്യരായിരുന്നു. രാഘവൻ പിള്ളയുടെ തലയ്ക്ക്  അന്ന് 1,000 രൂപയാണ് തുക  പ്രഖ്യാപിച്ചിരുന്നത്.

പോലീസിൽ കീഴടങ്ങിയ രാഘവൻ പിള്ളയെ സ്‌പെഷ്യൽ കോടതി ജീവപര്യന്തം കഠിനതടവിനു വിധിച്ചു. എന്നാൽ അഞ്ചു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ അദ്ദേഹം മോചിതനാവുകയും ശിഷ്ടകാലം കടയ്ക്കലിനടുത്തുള്ള മുള്ളിക്കാട് ഗ്രാമത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ നാൽപതാം വാർഷികം പ്രമാണിച്ച് ഭാരതത്തിലെ സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ടങ്ങളുടെ ഭാഗമായ പ്രദേശങ്ങളിൽ നിന്ന്  ഒരുപിടി മണ്ണുവീതം ശേഖരിച്ച് ഡൽഹിയിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ  ഭാഗമായി കൊല്ലം കന്റോൺമെന്റ് മൈതാനത്തുനിന്ന്‌ ശേഖരിച്ച മണ്ണ് ഏറ്റുവാങ്ങിയത്  ഫ്രാങ്കോ രാഘവൻ പിള്ളയായിരുന്നു.സ്വതന്ത്ര സമ്മാൻ സൈനിക് പെൻഷൻ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ മറ്റ് പോരാട്ടങ്ങൾ ഏതൊക്കെ എന്ന് അറിയാൻ കൂട്ടുകാർ ശ്രമിക്കുമല്ലോ.

 

English Summary : Swatantrata sainik samman pension scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com