വാക്സിനേഷൻ കണ്ടുപിടിച്ചത് ജെന്നറോ ഫ്യൂസ്റ്ററോ?
Mail This Article
1955 മാർച്ച് 16നാണ് ഇന്ത്യയിൽ 'പോളിയോ ഓറൽ വാക്‌സീൻ' കുഞ്ഞുങ്ങൾക്കു കൊടുത്തു തുടങ്ങിയത്. അതിന്റെ സ്മരണാർഥമാണു മാർച്ച് 16 വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. 2011 ജനുവരി 13നാണ് ഇന്ത്യയിൽ അവസാനമായി പോളിയോ രോഗം കണ്ടെത്തിയത്. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ക്ഷയം, ഹെപ്പറ്റൈറ്റിസ് എ, ബി, ഡിഫ്ത്തീരിയ, ടെറ്റനസ്, വില്ലൻചുമ, പോളിയോ, ഇൻഫ്ലുവൻസ, ന്യുമോണിയ, ടൈഫോയ്ഡ്, ചിക്കൻപോക്‌സ്, എച്ച്പിവി (HPV), അഞ്ചാംപനി, മുണ്ടിനീര് (Mumps) എന്നിങ്ങനെ പതിനഞ്ചോളം അസുഖങ്ങൾക്കെതിരെ ഇപ്പോൾ വാക്സീൻ സമയബന്ധിതമായി നൽകുന്നുണ്ട്. 'നിതി ആയോഗി'ന്റെ 24 ആരോഗ്യ സൂചികകളിൽ, ആരോഗ്യ മേഖലയിലെ മൊത്തം പോയിന്റുകളിൽ കേരളം മുന്നിലാണെങ്കിലും, പൂർണമായി വാക്‌സിനേഷൻ ലഭിച്ച കുട്ടികളുടെ എണ്ണം 94.6% ആണ്. പണ്ട് വസൂരി രോഗത്തിനു (Small pox) പ്രതിരോധ കുത്തിവയ്പ് നിർബന്ധമാക്കിയതു കൊണ്ടാണ് അത് തുടച്ചുമാറ്റാൻ നമുക്ക് സാധിച്ചത് (1979). ഇന്ത്യയിൽ അവസാനമായി വസൂരി രോഗം റിപ്പോർട്ട് ചെയ്തത് 1967ലാണ്.
വാക്സിനേഷൻ ചരിത്രം
ഇംഗ്ലിഷ് ശാസ്ത്രജ്ഞനായ എഡ്വേർഡ് ജെന്നറെയാണു വാക്സിനേഷന്റെ പിതാവായി അംഗീകരിച്ചിരിക്കുന്നത്. വസൂരി വന്നിട്ടുള്ള രോഗികളുടെ ഉണങ്ങിയ വ്രണങ്ങളിൽ നിന്നു ശേഖരിച്ച പൊറ്റ (Scab) ഉണക്കി പൊടിയാക്കി, മൂക്കിൽ വലിക്കുകയോ അല്ലെങ്കിൽ കൈത്തണ്ടയിൽ മുറിവുണ്ടാക്കി അതിൽ ഈ പൊറ്റ പൊടി തേയ്ക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. വസൂരി വരാതിരിക്കാനായിരുന്നു ഈ പരിപാടി. 1700-ൽ ചൈനയിലെ ഈസ്റ്റ് ഇന്ത്യ കമ്പനി ഓഫിസറായിരുന്ന ഡോ.മാർട്ടിൻ ലിസ്റ്റർ ആണ് ഈ സമ്പ്രദായം (Inoculation) ഇംഗ്ലണ്ടിൽ കൊണ്ടുവന്നത്. റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ പിന്നീട് ഇത് ഇംഗ്ലണ്ടിൽ പ്രാവർത്തികമാക്കുകയും ചെയ്തു.
ഇംഗ്ലണ്ടിൽ പ്രാക്ടിസ് ചെയ്തിരുന്ന എഡ്വേഡ് ജെന്നർ (1749-1823) ഒരു പുതിയതരം വാക്‌സിനേഷൻ സമ്പ്രദായം 1796ൽ കണ്ടു പിടിച്ചു. തന്റെ പരിചയക്കാരിയായിരുന്ന സാറാനെർമാസ് എന്ന പാൽ വിൽപനക്കാരി ഒരു സംഭാഷണത്തിനിടയിൽ അവർക്ക് ഗോവസൂരി (Cow pox) വന്നിട്ടുണ്ടെന്നും ഇനി വസൂരി (Small pox) വരില്ലെന്നും ജെന്നറോട് പറഞ്ഞു. ഇതിൽ താൽപര്യം തോന്നിയ ജെന്നർ പരീക്ഷണങ്ങൾ ആരംഭിച്ചു. ഗോവസൂരി വന്ന പശുവിന്റെ വ്രണങ്ങളിൽ നിന്ന് (Vesicles) എടുത്ത പഴുപ്പ് ജയിംസ് ഫിലിപ്പ് എന്ന ബാലനിൽ കുത്തിവച്ചു. പിന്നീട് ആ ബാലനെ വസൂരി വന്നവരുടെ ഇടയിൽ താമസിപ്പിച്ചു. പക്ഷേ, ആ ബാലന് വസൂരി രോഗം വന്നില്ല. പരീക്ഷണം വിജയമായതോടെ ബ്രിട്ടിഷ് ഗവൺമെന്റ് ഈ സമ്പ്രദായം ഏറ്റെടുത്തു.
പശു എന്നർഥം വരുന്ന ലാറ്റിൻ പദമായ VACCAയിൽ നിന്നാണ് വാക്‌സിനേഷൻ എന്ന പദത്തിന്റെ ഉദ്ഭവം. ജോർജ് അഞ്ചാമന്റെ ഡോക്ടറായിരുന്ന എഡ്വേഡ് ജെന്നർ അങ്ങനെ ലോകപ്രസിദ്ധനായി. ചന്ദ്രനിലുള്ള ഒരു കുഴിക്ക് അദ്ദേഹത്തിന്റെ സ്മരണയിൽ ജെന്നർ ക്രെയിറ്റർ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. വാക്‌സീൻ നിർമിക്കാൻ ജെന്നർ ഉപയോഗിച്ച, ഗോവസൂരി ബാധിച്ച പശുവിന്റെ തോല് ഇംഗ്ലണ്ടിലെ സെന്റ് ജോർജ് മെഡിക്കൽ സ്‌കൂൾ ലൈബ്രറിയിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എല്ലാ കാലത്തേയും പോലെ ജെന്നറിന്റെ ഈ കണ്ടുപിടുത്തത്തെപ്പറ്റി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.
ജെന്നറാണ് വാക്‌സിനേഷൻ കണ്ടുപിടിച്ചതെന്നും സാറ എന്ന പാൽ വിൽപനക്കാരിയിൽ നിന്നാണ് വാക്‌സിനേഷന്റെ മൗലികതത്വം കിട്ടിയതെന്നും രേഖപ്പെടുത്തിയത് 1836ൽ അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ജോൺ ബാരൺ ആയിരുന്നു. ജെന്നർ മരിച്ച് 13 കൊല്ലം പിന്നിട്ടിരുന്നു അപ്പോൾ.
ഈ രേഖ തെറ്റാണെന്നും വാക്‌സിനേഷൻ കണ്ടുപിടിച്ചതായി ജെന്നർ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ വിമർശകർ വാദിക്കുന്നു. ഗോവസൂരിയും വസൂരിയും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചത് 1768ൽ ജോൺ ഫ്യൂസ്റ്റർ എന്ന ഇംഗ്ലിഷുകാരനാണെന്നും, 1796ൽ ജെന്നറും പങ്കെടുത്ത ഒരു മെഡിക്കൽ സംഘടനയുടെ സമ്മേളനത്തിൽ ഫ്യൂസ്റ്റർ ഈ കണ്ടെത്തൽ അവതരിപ്പിച്ചെന്നും രേഖകളുണ്ട്. 1768ൽ ജോൺ ഫ്യൂസ്റ്ററിന്റെ സഹായിയായി ജെന്നർ ജോലി ചെയ്തിരുന്നു.
പാൽവിൽപനക്കാരിയുടെ കഥ നുണയാണെന്നും ഇംഗ്ലണ്ടിലെ കൃഷിക്കാർക്ക് 1760കളിൽ തന്നെ ഗോവസൂരി വന്നാൽ വസൂരി വരികയില്ലെന്നുള്ള അറിവുണ്ടായിരുന്നെന്നും അവരിൽ നിന്നാണ് ജോൺ ഫ്യൂസ്റ്റർ ഈ വിവരം അറിഞ്ഞതെന്നും ജെന്നറെ തള്ളിപ്പറയുന്നവർ വാദിക്കുന്നു.
ജെന്നറാണ് വാക്‌സിനേഷൻ കണ്ടുപിടിച്ചതെന്നുള്ള കഥ കെട്ടിച്ചമച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം ജോൺ ബാരനാണെന്നും ഇക്കൂട്ടർ വാദിക്കുന്നു.
1824ൽ മരിച്ച ജോൺ ഫ്യൂസ്റ്ററെ 'ഗോവസൂരിയുടെ ഫലങ്ങൾ' (Benefits) കണ്ടുപിടിച്ച വ്യക്തിയായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ചരമക്കുറിപ്പിൽ (obituary) മനുഷ്യരാശിയുടെ രക്ഷയ്ക്കുവേണ്ടിയുള്ള വാക്‌സിനേഷൻ സമ്പ്രദായം കണ്ടുപിടിച്ചത് ഫ്യൂസ്റ്ററിന്റെയും ജെന്നറിന്റെയും ബുദ്ധികൊണ്ടും അക്ഷീണ പരിശ്രമങ്ങൾ കൊണ്ടുമാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് റീജന്റും സ്വാതി തിരുനാൾ മഹാരാജാവിന്റെ അമ്മയുമായിരുന്ന റാണി ലക്ഷ്മി ബായ് ആണ് 1811- 1814 കാലഘട്ടങ്ങളിൽ വസൂരിക്കെതിരെയുള്ള വാക്‌സിനേഷൻ ഏർപ്പെടുത്തിയത്. അന്നത്തെ ദിവാനായിരുന്ന കേണൽ മൺറോയുടെ സഹായത്തോടെയായിരുന്നു ഇത്.
English summary : World vaccination day