വർഷം തോറും കടലിൽ എത്തുന്നത് 80 ലക്ഷം ടൺ പ്ലാസ്റ്റിക് : കടലമ്മ പറയുന്നു, രക്ഷിക്കണം
Mail This Article
മക്കളേ, ഓരോ തവണയും എന്റെ തീരത്തു വരുമ്പോൾ നനഞ്ഞ പൂഴി മണ്ണിൽ ‘കടലമ്മ’ എന്നെഴുതി, അതു തിരവന്നു മായ്ക്കുന്നതു നോക്കി നിങ്ങൾ ചിരിക്കാറുണ്ടല്ലോ. ഇന്ന് ഓരോ തിരയും നിങ്ങളെ തൊടുമ്പോൾ ഈ അറബിക്കടലിന് ആധിയാണ്. എന്താണു കാരണമെന്നോ– ഈ ലോകത്തിലെ സകല അഴുക്കുകളും കൊണ്ട് ഞാനും എന്നെപ്പോലെയുള്ള മറ്റു കടലുകളും സമുദ്രങ്ങളും നിറഞ്ഞു കഴിഞ്ഞു.
ആ മാലിന്യക്കൂനയിൽ നിന്നുള്ള തിരകളാണിപ്പോൾ കരയിലേക്ക് തിരികെയെത്തുന്നത്. ഇന്ന് ലോക സമുദ്ര ദിനം നിങ്ങളും ആചരിക്കുന്നുണ്ടോ? സമുദ്രത്തെ വിഴുങ്ങുന്ന മാലിന്യപ്രശ്നത്തെക്കുറിച്ച് മനുഷ്യർ ചിന്തിച്ചു തുടങ്ങുന്നതിൽ സന്തോഷമുണ്ട്. പക്ഷേ, ചർച്ചകളും സെമിനാറുകളും നടക്കുന്നതല്ലാതെ എന്റെ സംരക്ഷണത്തിനുള്ള നടപടികളൊന്നും യാഥാർഥ്യമാകുന്നില്ല.
നിങ്ങൾക്കായി നാളെയും ഭൂമിയും സമുദ്രവും ഇവിടെയുണ്ടാകണം. അതുകൊണ്ടു തന്നെ, ഈ ചുവടുവയ്പുകളിൽ നിങ്ങളും പങ്കാളികളാകണം. ഒത്തൊരുമിച്ച് ഇവയ്ക്കു കരുതലേകണം. എനിക്കു വേണ്ടിയല്ല, നമുക്കു വേണ്ടി, നമ്മുടെ ഭൂമിക്കും മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെ ആവാസ വ്യവസഥകൾക്കും വേണ്ടി.
ഇക്കൊല്ലത്തെ സമുദ്ര ദിനത്തിന്റെ പ്രമേയം ‘ ഒരുമിച്ചു പ്രവർത്തിക്കാം, സമുദ്ര പുനരുജ്ജീവനത്തിന്’ എന്നതാണ്. അതാണ് എന്റെയും അപേക്ഷ, ലോകത്തിന്റെ കുപ്പത്തൊട്ടിയാക്കി സമുദ്രത്തെ മാറ്റരുതേ.
നിങ്ങൾക്കറിയാമോ?
∙ ഞാൻ അറബിക്കടലാണെന്നു പറഞ്ഞല്ലോ. ബംഗാൾ ഉൾക്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും നിങ്ങൾക്കു പരിചയമുണ്ട്. ഭൂമിയിലെമ്പാടും വ്യാപിച്ചു കിടക്കുന്ന ഉപ്പുരുചിയുള്ള ജലഭാഗമാണു സമുദ്രം. ഇതിലാണു വൻകരകൾ സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ, വൻകരകൾ സമുദ്രത്തെ വേർതിരിക്കുന്നതു വച്ചു നോക്കുമ്പോൾ 5 മഹാസമുദ്രങ്ങളാണുള്ളത് – പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് എന്നിവയാണവ. ഇത്തരം സമുദ്രങ്ങളുടെ താരതമ്യേന ചെറിയ ഭാഗങ്ങളാണ് കടലുകൾ. ഭൗമ ഉപരിതലത്തിലെ 71 ശതമാനവും ഞങ്ങളാണ്, സമുദ്രങ്ങളും കടലുകളും.
∙ ഭൂമിയിലെ 94% ജൈവവൈവിധ്യവും കടലുകളിലും സമുദ്രങ്ങളിലുമാണ്. പക്ഷേ, ഇപ്പോൾ മലിനീകരണം അവയെ ഇല്ലാതാക്കിത്തുടങ്ങിയതോടെ ഭൂമിയുടെ സന്തുലനാവസ്ഥ തെറ്റിത്തുടങ്ങിയിരിക്കുന്നു.
∙ നിങ്ങൾ ശ്വസിക്കുന്ന ഓക്സിജന്റെ പകുതിയിലേറെയും സമ്മാനിക്കുന്നത് സമുദ്രങ്ങളിലെയും കടലുകളിലെയും കുഞ്ഞൻ ചെടികളാണ്. കാർബൺ ഡൈ ഓക്സൈഡിനെ കൂടുതൽ വലിച്ചെടുത്തു ഭൂമിക്കു നല്ല വായു ഏകുന്നതും കടൽ തന്നെ.
∙ മഴയുൾപ്പെടെയുള്ളവയെ നിയന്ത്രിക്കുന്നതും കാലാവസ്ഥയുടെ അച്ചുതണ്ടായി പ്രവർത്തിക്കുന്നതും സമുദ്രങ്ങളും കടലുകളുമാണ്. മലിനീകരണവും പരിസ്ഥിതി വിരുദ്ധപ്രവർത്തനങ്ങളും ഏറുകയും ചൂട് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ കാലാവസ്ഥയിലെ അടുക്കും ചിട്ടയും തെറ്റിപ്പോയിരിക്കുന്നു.
∙ വർഷം തോറും 80 ലക്ഷം ടൺ പ്ലാസ്റ്റിക് ആണു കടലിൽ എത്തുന്നത്.
∙ കടലിൽ തള്ളുന്ന ഇ–മാലിന്യം ഉൾപ്പെടെയുള്ളവ വേറെ. അരുവികളും തോടുകളും പുഴകളും ഇല്ലാതാകുകയും ശേഷിക്കുന്നവ മുഴുവൻ മാലിന്യവാഹികളാകുകയും ചെയ്തതിനാൽ ഇവ എത്തിച്ചേരുന്ന കടലിന്റെ സ്ഥിതി പറയേണ്ടല്ലോ.
∙ ലോകമെമ്പാടുമുള്ള എണ്ണക്കപ്പൽ സഞ്ചാരത്തെ തുടർന്ന് കടലിൽ എണ്ണയുടെ അംശം കൂടുന്നു. ചില എണ്ണക്കപ്പലുകൾ അപകടത്തിൽപെടുമ്പോൾ ടൺ കണക്കിന് എണ്ണ ഒഴുകിപ്പരന്ന് കടലിനെ നശിപ്പിക്കുന്നു.
∙ മാലിന്യങ്ങളിലെ 70% കടൽത്തട്ടിൽ അടിഞ്ഞുകൂടി ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്നു. 15% പൊങ്ങിപ്പരന്നു കിടക്കുന്നു. ബാക്കി 15% ആകട്ടെ തിരികെ കരയിലേക്ക് അടിച്ചു കയറുന്നു.
∙ മത്സ്യസമ്പത്ത് അപ്പാടെ കുറയ്ക്കുന്ന രീതിയിലുള്ള അശാസ്ത്രീയ മത്സ്യബന്ധനം സൃഷ്ടിക്കുന്ന നാശം ഭക്ഷ്യശൃംഖലയെ തന്നെ ബാധിക്കും. കടലിലെ ആവാസവ്യവസ്ഥയിലേക്കു മാലിന്യങ്ങൾ കലരുകയും ഇത് ഭക്ഷ്യശൃംഖലയുടെ ഭാഗമാകുകയും ചെയ്യുന്നത് കാൻസർ പോലെയുള്ള ഗുരുതര രോഗങ്ങൾക്കു കാരണമാകുന്ന ഘടകങ്ങളെ ഭക്ഷണത്തിലൂടെ മനുഷ്യരിലെത്തിക്കും.
English Summary : World Oceans Day