ഇന്ത്യ വിട്ടു പോകൂ: ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് 80 വയസ്സ്
Mail This Article
ഇന്ത്യയുടെ ആൾബലവും വിഭവശേഷിയുമില്ലാതെ രണ്ടാംലോക യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ ബ്രിട്ടന് ആകുമായിരുന്നില്ല. സ്വാതന്ത്രൃത്തിന്റെ കാര്യത്തിൽ അനുകൂല സമീപനമുണ്ടായാൽ ബ്രിട്ടനൊപ്പം യുദ്ധത്തിൽ പങ്കെടുക്കാമെന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കൾ പറഞ്ഞിരുന്നു. കാതലായ അധികാരക്കൈമാറ്റം ഉടൻ നടത്തുക, യുദ്ധശേഷം പൂർണസ്വാതന്ത്ര്യമെന്നതായിരുന്നു കോൺഗ്രസ് നിലപാട്.
ഇടഞ്ഞുനിന്നിരുന്ന കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനായി ബ്രിട്ടനിലെ ക്യാബിനറ്റ് മന്ത്രി സർ സ്റ്റഫോഡ് ക്രിപ്സിനെ ഇന്ത്യയിലേക്ക് അയച്ചു. ‘ഇന്ത്യയിൽ എത്രയും നേരത്തെ സ്വയംഭരണം സാധ്യമാക്കുകയാണ് ബ്രിട്ടിഷ് നയ’മെന്നൊക്കെ ക്രിപ്സ് പറഞ്ഞുവച്ചെങ്കിലും കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഉടൻ അധികാരം കൈമാറാൻ ബ്രിട്ടനു മനസ്സില്ലായിരുന്നു. വിദൂരപ്രതീക്ഷ കൊണ്ടു തൃപ്തിപ്പെടാൻ കോൺഗ്രസ് നേതാക്കൾ തയാറുമല്ലായിരുന്നു. ‘ക്രിപ്സ് ദൗത്യം’ അങ്ങനെ പരാജയമായി.
വൈസ്രോയി ആയിരുന്ന ലിൻലിത്ത്ഗോ മുതിർന്ന നേതാക്കളോടു പോലും ആലോചിക്കാതെ ഇന്ത്യ രണ്ടാംലോകയുദ്ധത്തിൽ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കു സ്വാതന്ത്രൃം ലഭിച്ചതായി പ്രഖ്യാപിക്കുകയോ അധികാരം കൈമാറുകയോ ചെയ്യണമെന്ന കോൺഗ്രസിന്റെ വാദത്തോടു ബ്രിട്ടൻ മുഖം തിരിച്ചു. കുതന്ത്രങ്ങളുമായി അതിനെ എതിരിടാനായിരുന്നു അവരുടെ പദ്ധതി. മത ന്യൂനപക്ഷങ്ങളെയും നാട്ടുരാജ്യങ്ങളെയും കോൺഗ്രസിന് എതിരായി തിരിക്കുകയായിരുന്നു ബ്രിട്ടൻ.
ക്വിറ്റ് ഇന്ത്യാ പ്രമേയം
കോൺഗ്രസും നിലപാടു കടുപ്പിച്ചു. ജപ്പാൻ സൈന്യത്തിന്റെ ഭീഷണി നിലനിന്നിരുന്നെങ്കിലും ബ്രിട്ടനു വഴങ്ങേണ്ടതില്ലെന്നതായിരുന്നു നിലപാട്. ഇന്ത്യയ്ക്ക് ഉടൻ സ്വാതന്ത്ര്യം നൽകണമെന്നു ഗാന്ധിജി ആവശ്യപ്പെട്ടു. 1942 ഓഗസ്റ്റ് എട്ടിന് എഐസിസിയുടെ(അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ഇന്ത്യയുടെ അനിഷേധ്യമായ സ്വാതന്ത്ര്യാവകാശം നേടാൻ അക്രമരാഹിത്യത്തിലൂന്നി അതിവിപുലമായ ബഹുജനസമരം തുടങ്ങാൻ കമ്മിറ്റി അനുവാദം നൽകുന്നതായി പ്രമേയം പ്രഖ്യാപിച്ചു. ജവാഹർലാൽ നെഹ്റുവാണ് പ്രമേയം അവതരിപ്പിച്ചത്. പിന്താങ്ങിയതു സർദാർ പട്ടേൽ. വൻ ഭൂരിപക്ഷത്തോടെ പ്രമേയം പാസായി. ഗാന്ധിജിയുടെ മനസ്സറിഞ്ഞ് ‘ക്വിറ്റ് ഇന്ത്യ’ എന്ന ശക്തമായ മുദ്രാവാക്യം സൃഷ്ടിച്ചത് യൂസഫ് മെഹ്റലിയാണ്. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു അത്. ‘സൈമൺ ഗോ ബാക്ക്’ എന്ന മുദാവാക്യം രൂപപ്പെടുത്തിയതും അദ്ദേഹമാണ്.
സ്വാതന്ത്ര്യം അല്ലെങ്കിൽ ഒരുപിടി ചാരം
ഗാന്ധിജിക്കായിരുന്നു പ്രക്ഷോഭത്തിന്റെ നേതൃത്വം. അക്രമരഹിത നിസ്സഹകരണത്തിന്റെ പാത പിന്തുടരാൻ ഗാന്ധിജി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ബ്രിട്ടിഷുകാരുടെ ഉത്തരവുകളെ അവഗണിക്കാനും ഒരു സ്വതന്ത്രരാജ്യത്തെപ്പോലെ പെരുമാറാനും അദ്ദേഹം പറഞ്ഞു. ‘ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുക’യെന്ന് ഉറച്ച സ്വരത്തിൽ മഹാത്മാഗാന്ധി പറഞ്ഞു. ‘പോരാടുക അല്ലെങ്കിൽ മരണം വരിക്കുക’ എന്ന ഗാന്ധിജിയുടെ വാക്കുകളുടെ ബലത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം പടർന്നു പന്തലിച്ചത്. പൂർണ സ്വാതന്ത്രൃത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും താൻ തൃപ്തനാവില്ലെന്നു ഗാന്ധിജി കോൺഗ്രസ് സമ്മേളനത്തിൽ പറഞ്ഞു. ‘നമ്മൾ ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും. അല്ലെങ്കിൽ ആ ശ്രമത്തിനിടെ മരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘ഇന്ത്യ ഇതാ കാൽച്ചങ്ങലകളും കൈവിലങ്ങുകളും പൊട്ടിച്ചു തീച്ചൂളയിലേക്ക് എറിയാൻ തുടങ്ങുന്നു. ഒന്നുകിൽ ഈ തീച്ചൂളയിൽ നിന്ന് ഒരു സ്വതന്ത്ര ജനത ഉയർന്നുവരും. അല്ലെങ്കിൽ ഈ പരാധീന ജനത ഒരുപിടി ചാരമായി മണ്ണിലടിയും’ എന്നായിരുന്നു നെഹ്റുവിന്റെ വാക്കുകൾ. ബ്രിട്ടിഷുകാർക്ക് എതിരായ പോരാട്ടത്തിന്റെ ‘മൂന്നാം മഹാതരംഗം’ എന്നും ‘ഓഗസ്റ്റ് പ്രക്ഷോഭ’മെന്നും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം അറിയപ്പെടുന്നു
ആളിക്കത്തിയ വികാരം
ഗാന്ധിജി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്താണ് ബ്രിട്ടൻ പക വീട്ടിയത്. കോൺഗ്രസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് സമരത്തെ അടിച്ചമർത്താനായിരുന്നു ശ്രമം. അഹിംസയിൽ അടിയുറച്ചു തുടങ്ങിയ പോരാട്ടം സംഘർഷഭരിതമായി. ക്ഷുഭിതരായ ജനം പാലങ്ങൾ തകർത്തു. റെയിൽവേ ലൈനുകളിൽ അട്ടിമറി നടത്തി. വൈദ്യുതിയും വാർത്താവിനിമയവും മുറിഞ്ഞു. പോസ്റ്റ് ഓഫിസുകളും റെയിൽവേ സ്റ്റേഷനുകളും പ്രക്ഷോഭത്തിൽ തകർത്തു. പലയിടങ്ങളിലും ബ്രിട്ടിഷുകാരെ തൂത്തു നീക്കിക്കൊണ്ടു സമാന്തര ഭരണവ്യവസ്ഥ നിലവിൽ വന്നു.
ഉദ്യോഗസ്ഥരും സമൂഹത്തിലെ വരേണ്യരും ബ്രിട്ടിഷുകാർക്കൊപ്പം ചേർന്നുനിന്നപ്പോൾ അനീതിയുടെയും അടിച്ചമർത്തലിന്റെയും കയ്പു രുചിച്ച കർഷകർ ബ്രിട്ടനു നേരെ തിരിഞ്ഞു. ഹർത്താലുകളും സമരങ്ങളും പതിവായി. കലാലയങ്ങൾ അടഞ്ഞു. ലാത്തിച്ചാർജുകൾ നിത്യേനയുണ്ടായി. പ്രധാന നേതാക്കൾ ജയിലിലായിരുന്നെങ്കിലും ജയപ്രകാശ് നാരായണനെയും റാം മനോഹർ ലോഹ്യയെയും അരുണ ആസഫലിയെയും പോലുള്ളവർ ഒളിവിലിരുന്ന് പോരാട്ടം നയിച്ചു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ബ്രിട്ടിഷുകാർ ആഞ്ഞു ശ്രമിച്ചു. തോക്കുകളും ബോംബുകളുമായാണ് അവർ ജനങ്ങളുടെ പോരാട്ടത്തെ എതിരിട്ടത്. ബ്രിട്ടനു നേരെ തിരിഞ്ഞ ഗ്രാമങ്ങൾ വൻ തുക പിഴയൊടുക്കേണ്ടി വന്നു. ആയിരക്കണക്കിനു പേരാണു കൊല്ലപ്പെട്ടത്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ബ്രിട്ടനുള്ള ശക്തമായ താക്കീതായിരുന്നു. ഇന്ത്യയിൽ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് അവർക്കു ബോധ്യമായി. ദേശീയവികാരം ആളിക്കത്തി. ഇന്ത്യ ഒരുമിച്ചുനിന്നാൽ എത്രത്തോളമുണ്ടാകും ആ സമരശേഷിയെന്നു ബ്രിട്ടൻ തിരിച്ചറിഞ്ഞു.
English Summary : Quit India movement