ADVERTISEMENT

നമ്മുടെ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് നാളെ ചുമതലയേൽക്കുന്ന കാര്യം കൂട്ടുകാർക്കറിയാമല്ലോ. അദ്ദേഹം ഈ പദവി ഏറ്റെടുക്കുമ്പോൾ ഒരു പ്രത്യേകതയുണ്ട്. അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ടു സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ലളിത്. 1971 ജനുവരി 22 മുതൽ 1973 ഏപ്രിൽ 25 വരെ ചീഫ് ജസ്റ്റിസായിരുന്ന എസ്.എം.സിക്രിയാണ് ആദ്യത്തെയാൾ.

 

justice-uu-lalit-appointed-49th-chief-justice-of-india1
ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.എം.സിക്രി

നമ്മുടെ ഭരണഘടനയുടെ 124(3) വകുപ്പനുസരിച്ച്, സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക്  മൂന്നു ഗണത്തിലുള്ളവരെയാണ് പരിഗണിക്കാവുന്നത്:  5 വർഷമെങ്കിലും ഹൈക്കോടതി ജഡ്ജിയായിരുന്നയാൾ, 10 വർഷമെങ്കിലും ഹൈക്കോടതിയിൽ അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളയാൾ, വിശിഷ്ട നിയമജ്ഞനായ ആൾ. എന്നാൽ, സാധാരണ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ / ജഡ്ജിമാർ എന്നിവരിൽ നിന്നാണു സുപ്രീംകോടതി ജഡ്ജിമാരെ രാഷ്ട്രപതി നിയമിക്കുന്നത്. എന്നാൽ അപൂർവം അവസരങ്ങളിൽ, ഹൈക്കോടതികളിലോ സുപ്രീം കോടതിയിലോ പ്രാക്ടിസ് ചെയ്യുന്ന പ്രഗല്ഭരായ അഭിഭാഷകരിൽ ചിലരെ നേരിട്ടു ജഡ്ജിമാരായി നിയമിച്ച ചരിത്രമുണ്ട്. ഇതുവരെ 9 പേർക്കു മാത്രമേ ഈ അവസരം ലഭിച്ചുള്ളൂ.

 

ജസ്റ്റിസ് എസ്.എം.സിക്രി തന്നെയാണ് ആദ്യം നിയമിക്കപ്പെട്ടത്. പഞ്ചാബിൽ അഡ്വക്കറ്റ് ജനറൽ പദവിയിലിരിക്കെ 1964 ഫെബ്രുവരി 3ന് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.

2014 ഓഗസ്റ്റ് 13ന് ആണ് യു.യു.ലളിത് ജഡ്ജിയായി നിയമിക്കപ്പെട്ടത്. ഈ വർഷം നവംബർ 8നു വിരമിക്കും. അദ്ദേഹത്തിനു പുറമേ, നിലവിൽ സുപ്രീംകോടതിയിലുള്ള ജസ്റ്റിസ് പി.എസ്.നരസിംഹയും ഇങ്ങനെ നിയമിക്കപ്പെട്ടയാളാണ്. 2021 ഓഗസ്റ്റ് 3നു ചുമതലയേറ്റു. ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് സുപ്രീംകോടതിയിൽ നേരിട്ടു നിയമിക്കപ്പെട്ട ഏക വനിത. 2018 ഏപ്രിൽ 27നു ജഡ്ജിയായ അവർ 2021 മാർച്ചിൽ വിരമിച്ചു. ഇന്ദു മൽഹോത്രയും ലളിതും നരസിംഹയും സുപ്രീംകോടതി അഭിഭാഷകരായിരിക്കെയാണു ന്യായാധിപരായത്.

 

നേരിട്ടു നിയമിക്കപ്പെട്ട മറ്റുള്ളവർ

 

∙ജസ്റ്റിസ് എസ്.സി.റോയ്

കൽക്കട്ട ഹൈക്കോടതി അഭിഭാഷകനായിരിക്കെ 1971 ജൂലൈ 19നു ജ‍ഡ്ജിയായി. ആ വർഷം നവംബറിൽ അന്തരിച്ചു.

∙ജസ്റ്റിസ് കുൽദീപ് സിങ്

സുപ്രീംകോടതിയിൽ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. 1988 ഡിസംബർ 14നു ജഡ്ജി പദവിയിലെത്തി. 1996ൽ വിരമിച്ചു.

∙ജസ്റ്റിസ് എൻ.സന്തോഷ് ഹെഗ്‍ഡെ

സോളിസിറ്റർ ജനറലായിരിക്കെ 1999 ജനുവരി 8നു ജഡ്ജിയായി. 2005ൽ വിരമിച്ചു.

∙ ജസ്റ്റിസ് റോഹിന്റൻ എഫ്.നരിമാൻ

സുപ്രീംകോടതി അഭിഭാഷകനായിരുന്നു. 2014 ജൂലൈ 7നു ജഡ്ജിയായി നിയമിതനായി. 2011 മുതൽ 2013 വരെ സോളിസിറ്റർ ജനറലായിരുന്നു.

∙ ജസ്റ്റിസ് എൽ.നാഗേശ്വര റാവു

സുപ്രീംകോടതി അഭിഭാഷകനായിരുന്നു. 2016 മേയ് 13നു ജഡ്ജിയായി. മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ.

 

English Summary :Justice U.U. Lalit appointed 49th Chief Justice of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com