ADVERTISEMENT

‘ഇന്ത്യയിലെ ആദ്യ അധ്യാപിക’ എന്നു വിശേഷിപ്പിക്കപ്പെടുന്ന സാവിത്രിബായി ഫുലെയുടെ സമർപ്പിത ജീവിതത്തെക്കുറിച്ച് ഇന്ന്, അധ്യാപക ദിനത്തിൽ ഓർക്കാം...അവരുടെ വിയോഗത്തിന്റെ 125–ാം വർഷം കൂടിയാണിത്. 

‘‘അവരെന്നെ കൊല്ലാനാണു

വരുന്നതെങ്കിൽ പോലും 

ഞാൻ അവരോടു പറയും, 

നിങ്ങൾ ചെയ്യുന്നതു തെറ്റാണ്, 

വിദ്യാഭ്യാസം 

ഞങ്ങളുടെ അവകാശമാണ്’’

–മലാല യൂസുഫ്സായ്

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ മലാല യൂസുഫ്സായ് വെടിയേറ്റു വീഴുന്നതിന് ഒന്നര നൂറ്റാണ്ടിലേറെ മുൻപ് അതേ കാര്യത്തിനായി വീറോടെ പൊരുതുകയും എല്ലാ എതിർപ്പുകളെയും ചെറുത്തുതോൽപ്പിക്കുകയും ചെയ്ത കൗമാരക്കാരിയായ ഒരു അധ്യാപികയുണ്ടായിരുന്നു. സ്കൂളിലേക്കു പോകുമ്പോൾ അവർ ഒരു സാരി അധികമായി കയ്യിലെടുത്തിരുന്നു. ഉടുത്ത സാരി സ്കൂളിലെത്തുമ്പോഴേക്കും അഴുക്കാകുമായിരുന്നു. പോകുന്ന വഴിയിൽ പലയിടത്തും ജാതിഭ്രാന്തുള്ള മനുഷ്യർ അവരെ കാത്തിരുന്ന് ചാണകവും ചെളിയും കല്ലുമെല്ലാം എറിഞ്ഞു. സ്ത്രീകൾക്കും ജാതിവിവേചനത്തിന് ഇരയായ മനുഷ്യർക്കുമായി വിദ്യാലയങ്ങൾ നടത്തുകയും അവിടെ പഠിപ്പിക്കുകയും ചെയ്യുന്നതായിരുന്നു യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്. സാവിത്രിബായ് ഫുലെയെന്നായിരുന്നു ആ അധ്യാപികയുടെ പേര്. പുണെയിലെ ഭിഡെ വാഡയിൽ ഇന്ത്യയിലെ ആദ്യ പെൺ പള്ളിക്കൂടം സ്ഥാപിച്ചു. ‘ഇന്ത്യയിലെ ആദ്യ അധ്യാപിക’യെന്നാണ് സാവിത്രി വിശേഷിപ്പിക്കപ്പെടുന്നത്. ഭീഷണികൾക്കും അസഭ്യവർഷങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ മുട്ടുമടക്കാതെ ധീരതയോടെ തലയുയർത്തി നിന്നു. സാമൂഹികതുല്യതയും നീതിയും പുലരുന്ന ലോകമായിരുന്നു അവരുടെ സ്വപ്നം. 

 

1831ൽ മഹാരാഷ്ട്രയിലെ നയ്ഗാവിൽ ജനിച്ച സാവിത്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. വെറും ഒൻപതു വയസ്സുള്ളപ്പോൾ വിവാഹിതയാകേണ്ടി വന്നു. പതിമൂന്നുകാരനായിരുന്നു ഭർത്താവ് ജ്യോതിറാവു ഫുലെ; പിൽക്കാലത്ത് ജനം ‘ജ്യോതിബാ’യെന്നു സ്നേഹത്തോടെ വിളിച്ച സാമൂഹിക പരിഷ്കർത്താവ്. സമൂഹത്തിൽ മാറ്റം വേണമെന്നു വിശ്വസിച്ചിരുന്നയാളായിരുന്നു ജ്യോതിറാവു. ഭാര്യയെ എഴുതാനും വായിക്കാനും പഠിപ്പിക്കുക മാത്രമല്ല, അധ്യാപകപരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. അഹമ്മദ് നഗറിലും പുണെയിലും നിന്നായി അധ്യാപക പരിശീലനം പൂർത്തിയാക്കി. 1848ൽ പെൺകുട്ടികൾക്കായി വിദ്യാലയം തുറന്നു. അവിടെ അധ്യാപികയായി. സാവിത്രിയുടെയും ഭർത്താവിന്റെയും ചെയ്തികൾ മനുസ്മൃതിക്കും മറ്റു വൈദികഗ്രന്ഥങ്ങൾക്കും എതിരാണെന്നും അവരെ വീട്ടിൽ നിന്ന് അടിച്ചിറക്കിയില്ലെങ്കിൽ അതിന്റെ പാപം അനുഭവിക്കേണ്ടി വരുമെന്നുമുള്ള സവർണരുടെ വാക്കുകൾ കേട്ട ജ്യോതിറാവുവിന്റെ പിതാവ് അതുതന്നെ ചെയ്തു. കിടക്കാൻ ഇടം നഷ്ടമായ ഇരുവർക്കും ജ്യോതിറാവുവിന്റെ സുഹൃത്തായ ഉസ്മാൻ ഷെയ്ഖാണ് തുണയായത്. അദ്ദേഹം ഇരുവർക്കും സ്വന്തം വീട്ടിൽ ഇടം നൽകി. 

 

അവിടെ സാവിത്രിക്ക് അമൂല്യമായൊരു സൗഹൃദം ലഭിച്ചു–ഉസ്മാന്റെ സഹോദരി ഫാത്തിമ ബീഗം ഷെയ്ഖ്. എഴുതാനും വായിക്കാനുമെല്ലാം സഹോദരനിൽ നിന്ന് പഠിച്ചിരുന്ന ഫാത്തിമ സാവിത്രിക്കൊപ്പം അധ്യാപന പരിശീലനത്തിനു ചേർന്നു. പിന്നീട് എക്കാലവും അവർ ഒരുമിച്ചുണ്ടായിരുന്നു. ഭർത്താവുമായി ചേർന്ന് സാവിത്രിബായ് വിദ്യാഭ്യാസ സൊസൈറ്റി ആരംഭിക്കുകയും സമീപഗ്രാമങ്ങളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും താഴ്ന്ന ജാതിക്കാരെന്നു മുദ്ര കുത്തപ്പെട്ടവർക്കുമായി കൂടുതൽ സ്കൂളുകൾ തുറക്കുകയും ചെയ്തു. ആ വിദ്യാലയങ്ങളിലേക്ക് എത്താൻ ജാതിയുടെയോ സമ്പത്തിന്റെയോ കടമ്പകളില്ലായിരുന്നു. ‘തൊട്ടുകൂടാത്തവർ’ എന്നു സമൂഹം വിധിയെഴുതിയ സമുദായങ്ങളിൽ നിന്നുള്ള പഠിതാക്കളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

 

നിരക്ഷരരായി അവസാനിക്കുമായിരുന്ന ആയിരക്കണക്കിനു മനുഷ്യർക്ക് അക്ഷരങ്ങളുടെ അഗ്നി പകർന്നു. ഇന്ത്യൻ സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ ചരിത്രത്തിൽ അനശ്വരമായി, സാവിത്രിബായിയുടെ പ്രവർത്തനങ്ങൾ. സാമൂഹികതുല്യതയ്ക്കായി ആരംഭിച്ച സത്യശോധക് സമാജിന്റെ പ്രവർത്തനങ്ങളിൽ ജ്യോതിബാ ഫുലെയ്ക്കൊപ്പം സജീവമായ പങ്കുവഹിച്ചു. ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കായി അഭയകേന്ദ്രം ആരംഭിച്ചു. ജാതിശ്രേണിയിൽ താഴ്‌ന്നവർക്ക് പൊതുകിണറുകൾ വിലക്കപ്പെട്ടിരുന്ന കാലത്ത് അവർക്കായി സ്വന്തം വീട്ടുവളപ്പിൽ കിണർ കുഴിച്ചു. ജാതിവിവേചനത്തിന് എതിരായ പ്രതിഷേധമായിരുന്നു ആ കിണർ. 1852ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം തേടിയെത്തി. ഭർത്താവിന്റെ വിയോഗ ശേഷവും വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ ധീരമായ പ്രവർത്തനങ്ങൾ തുടർന്നു. 1896–97കാലത്ത് മഹാരാഷ്ട്രയിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ, രോഗികൾക്കായി ആശുപത്രി തുറക്കാൻ സാവിത്രിബായ് മുൻകയ്യെടുത്തു. സ്വന്തം സുരക്ഷ നോക്കാതെ, പ്ലേഗ് ബാധിതരായ കുട്ടികളടക്കമുള്ളവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. ഒടുവിൽ പ്ലേഗ് ബാധിതയായി 1897 മാർച്ച് 10ന് സാവിത്രിബായ് ഫുലെ അന്തരിച്ചു. 

 

Content Summar : Savitribai Phule - The first woman teacher in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com