അഴകത്തിന്റെ കൃതികളുടെ വിശേഷാൽ അഴക് !
Mail This Article
മലയാള സാഹിത്യത്തിൽ മഹാകാവ്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം’ എന്ന മഹാകാവ്യം ഇന്നും സാഹിത്യലോകം വേണ്ടവിധം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. കൊല്ലം കരുനാഗപ്പള്ളി താലൂക്കിൽ ചവറ തെക്കുംഭാഗം അഴകത്ത് വീട്ടിൽ 1869ലാണ് അദ്ദേഹം ജനിച്ചത്. നാരായണനും കുഞ്ഞൂഞ്ഞമ്മയുമായിരുന്നു മാതാപിതാക്കൾ. പത്മനാഭക്കുറുപ്പ് കുട്ടിക്കാലം മുതൽക്കേ കാവ്യരചനയിൽ ഏർപ്പെട്ടു തുടങ്ങി. 'മലയാളരാജ്യം', 'മലയാളി', 'വിദ്യാ വിനോദിനി' തുടങ്ങിയ പത്രമാസികകളിൽ അദ്ദേഹത്തിന്റെ കവിത പ്രസിദ്ധീകരിച്ചിരുന്നു.
സംസ്കൃത ഭാഷയിൽ മഹാകാവ്യങ്ങൾ രചിച്ചിരുന്ന ഒരു കാലത്താണ് ലളിത സുന്ദര പദങ്ങൾ ഉപയോഗിച്ച് നല്ല മലയാളത്തിൽ അഴകത്ത് മഹാകാവ്യം രചിച്ചത് എന്നതു ശ്രദ്ധേയമാണ്. രാമായണയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം രചന ആരംഭിച്ചത്. രാമാവതാരം മുതൽ പട്ടാഭിഷേകം വരെയുള്ള കഥയാണ് 'രാമചന്ദ്രവിലാസ'ത്തിലുള്ളത്. ആകെ 21 സർഗവും 1833 ശ്ലോകവും ആണ് ഉള്ളത്.
1899ൽ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലയാളി'യിലാണ് രാമചന്ദ്രവിലാസം ഖണ്ഡശ്ശയായി പ്രസിദ്ധപ്പെടുത്തിയത്. ഇടത്തുനിന്ന് വലത്തോട്ടും വലത്തു നിന്ന് ഇടത്തോട്ടും ഒരു പോലെ വായിക്കാവുന്ന അനുലോമ പ്രതിലോമമെന്ന അലങ്കാരം 'നീതിയോ കപടം? വിട്ടിട്ടിവിടംപക യോതിനീ രിപുരാമന്നവനമായ് മാനവന്നമരാപുരി' എന്ന വരികളിൽ കാണുവാൻ കഴിയുന്നത് അഴകത്തിന്റെ അഗാധമായ ഭാഷാ പാണ്ഡിത്യത്തിനുദാഹരണമാണ്. അഴകത്തിന്റെ കൃതികൾക്ക് വിശേഷാൽ ഒരഴകുണ്ടെന്ന് മഹാകാവ്യത്തിന് അവതാരിക എഴുതിയിരിക്കുന്ന ഏ.ആർ.രാജരാജവർമ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
കേരളവർമ വലിയകോയിത്തമ്പുരാൻ, ഏ.ആർ.രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കെ.സി.കേശവപിള്ള തുടങ്ങിയവരുടെ പ്രോത്സാഹന ഫലമായിട്ടാണ് അദ്ദേഹം രാമചന്ദ്രവിലാസം പൂർത്തീകരിച്ചത്. 1932ൽ അഴകത്ത് പത്മനാഭക്കുറുപ്പ് അന്തരിച്ചു.
Content Summary :Azhakathu Padmanabha Kurup