ADVERTISEMENT

ഇന്ത്യ കണ്ട എക്കാലത്തെയും ധീരരായ പോരാളികളുടെ മുൻനിരയിലുണ്ട്, നേതാജി സുഭാഷ് ചന്ദ്രബോസ്. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ അദ്ദേഹം ബ്രിട്ടിഷ് സർക്കാരിനെതിരെ നിരന്തരം പോർമുഖങ്ങൾ തുറന്നു. ഭയമെന്നൊരു വാക്ക് ആ ജീവിതനിഘണ്ടുവിൽ ഇല്ലായിരുന്നു. നേതാജി എന്നും പോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. അതുകൊണ്ടാണ് ധീരനായ ആ പോരാളിയെ ഹൃദയവായ്പോടെ രാജ്യം ഇപ്പോഴും ഓർമിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ദേശസ്നേഹ ദിനമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആചരിച്ചിരുന്നു. എന്നാൽ ജനുവരി 23 ‘ധീരതാ ദിന’മായി 2021ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സമരതീക്ഷ്ണമായ ജീവിതം നയിച്ച ഒരു പോരാളി അർഹിക്കുന്ന ദിനം.

 

ഐസിഎസ് 

വിദേശ ഉദ്യോഗസ്ഥ വ്യവസ്ഥയോടു കൂറുപുലർത്തേണ്ടി വരുമെന്ന കാരണത്താൽ ഐസിഎസ് ഇട്ടെറിഞ്ഞു പോകാൻ ബോസ് മടിച്ചില്ല. ആ തീരുമാനമെടുത്തുകൊണ്ട് ജ്യേഷ്ഠൻ ശരത്ചന്ദ്ര ബോസിനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു ‘ഒത്തുതീർപ്പും സന്ധി ചെയ്യലും നല്ല കാര്യമായി ഞാൻ കരുതുന്നില്ല. അതു മനുഷ്യനെ തരംതാഴ്ത്തുകയും ലക്ഷ്യത്തെ വ്രണപ്പെടുത്തുകയും ചെയ്യും’. സ്വയം അധികാരപദവിയിലേക്കെത്താനും അതിന്റെ സുഖശീതളിമയിൽ കഴിയാനുമല്ല, ഇന്ത്യയുടെ അധികാരക്കസേരയിൽ നിന്ന് ബ്രിട്ടനെ കെട്ടുകെട്ടിക്കാനായിരുന്നു ആ യുവാവ് കൊതിച്ചത്.

 

അറസ്റ്റുകളും
ജയിൽവാസവും

ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടതോടെ കോൺഗ്രസിലെ മിതവാദികളിൽ നിന്ന് അദ്ദേഹം മാനസികമായി അകന്നു. സായുധപ്പോരാട്ടത്തിന്റെ വഴിയിലൂടെ സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് അഭികാമ്യമെന്ന് അദ്ദേഹം കരുതി. ബ്രിട്ടിഷുകാർ താലത്തിൽ വച്ച് സ്വാതന്ത്ര്യം കൈമാറുന്നതിനായുള്ള അനന്തമായ കാത്തിരിപ്പ് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഗാന്ധിജിയോടു ബഹുമാനം പുലർത്തുമ്പോൾ തന്നെ തെറ്റെന്നു തോന്നിയ നടപടികളെ രൂക്ഷമായി വിമർശിക്കാനും അദ്ദേഹം മടിച്ചില്ല. സിവിൽ നിയമലംഘന പ്രസ്ഥാനം പിൻവലിച്ചതിനെ പരാജയത്തിന്റെ ഏറ്റുപറച്ചിലെന്നാണ് ബോസ് വിശേഷിപ്പിച്ചത്. ഗാന്ധിജിയുടെ എതിർപ്പുണ്ടായിട്ടും കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാണിക്കുന്നു. അറസ്റ്റുകളും ജയിൽവാസവും ഒരിക്കലും തളർത്തിയില്ല. 1941 ജനുവരിയിൽ ഒരു രാത്രി കൊൽക്കത്തയിലെ പൊലീസ് കാവലുള്ള വീട്ടിൽ നിന്ന് വേഷപ്രച്ഛന്നനായി അദ്ദേഹം കടന്നു. പെഷാവറിൽ നിന്ന് കാബൂളിലും പിന്നീടു മോസ്കോയിലും ബെർലിനിലും എത്തിയതു സാഹസികമായിട്ടായിരുന്നു.

 

ഒർലാൻഡോ മസോട്ട 

ഒർലാൻഡോ മസോട്ട എന്ന രഹസ്യപ്പേരിൽ ബെർലിനിൽ കഴിഞ്ഞ നേതാജി ഫ്രീ ഇന്ത്യ സെന്ററിനും ഫ്രീ ഇന്ത്യാ റേഡിയോയ്ക്കും ഇന്ത്യൻ ലീജിയനെന്ന സൈനിക സംഘത്തിനും തുടക്കമിട്ടു. സഹായം അഭ്യർഥിച്ച് ഹിറ്റ്ലറെപ്പോലും കാണാൻ അദ്ദേഹം മടിച്ചില്ല. ഒരു മുങ്ങിക്കപ്പലിൽ ജപ്പാനിലെത്തി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പ്രധാനമന്ത്രി ടോജോയുടെ പിന്തുണയുറപ്പിക്കാൻ ബോസിനായി.

 

Content Summaery : Netaji Subhas Chandra Bose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com