വായനയെന്നതു മനുഷ്യൻ ആർജിച്ചെടുത്ത ശേഷിയാണ്. നിരന്തരമായ പരിശീലനത്തിലൂടെയേ അതിൽ മികവ് ആർജിക്കാനാകൂ. മൊബൈലിന്റെ ചെറിയ സ്ക്രീൻ ശീലമായ നമ്മുടെ കണ്ണുകൾക്കും മസ്തിഷ്കത്തിനും പുസ്തകങ്ങളോട് അകൽച്ച തോന്നുക സ്വാഭാവികം. നിത്യാഭ്യാസി ആനയെ എടുക്കുമെന്നു പറയുന്നതുപോലെ എല്ലാ ദിവസവും വായിക്കാൻ സമയം കണ്ടെത്തുക.
കൂട്ടുകാർ ‘മാർജിനാലിയ’യെന്നു കേട്ടിട്ടുണ്ടോ? വായിക്കുന്ന പുസ്തകങ്ങളുടെ മാർജിനിൽ ഇഷ്ടമുള്ള ഭാഗമോ നിരീക്ഷണങ്ങളോ കുറിച്ചിടുന്ന രീതിയാണ് അത്. വായിച്ച കാര്യങ്ങൾ ഓർത്തുവയ്ക്കാനും വേണ്ടപ്പോൾ എളുപ്പത്തിൽ കണ്ടെത്താനും ഇതു സഹായിക്കും. പുസ്തകം വീണ്ടും മുഴുവനായും വായിക്കാതെ ഒറ്റനോട്ടത്തിന് ആവശ്യമുള്ള ഭാഗങ്ങൾ കണ്ടെത്താനാകും. പുസ്തകം സ്വന്തമാണെങ്കിൽ കുറിപ്പുകളെഴുതാൻ മടിക്കേണ്ട കാര്യമില്ല.
എവിടെപ്പോകുമ്പോഴും ഇഷ്ടമുള്ളൊരു പുസ്തകം കയ്യിൽ കരുതുക; പ്രത്യേകിച്ചും യാത്രകളിലും മറ്റും. വീണുകിട്ടുന്ന സമയങ്ങൾ വിരസമാകാതിരിക്കുകയും ചെയ്യും, അറിവും സന്തോഷവും കിട്ടുകയും ചെയ്യും. ഒരു പുസ്തകം വായിച്ചെന്നു വരുത്താൻ മാത്രം താളുകൾ മറിക്കുന്നതിൽ കാര്യമില്ല. നിങ്ങളുടെ മനസ്സിനെയോ മസ്തിഷ്കത്തെയോ സ്പർശിക്കുന്നില്ലെങ്കിൽ തൽക്കാലം അതു മാറ്റിവച്ച് മറ്റു പുസ്തകങ്ങളിലേക്കു തിരിയുന്നതിൽ തെറ്റില്ല. ലക്ഷക്കണക്കിനു പുസ്തകങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് ഓർമിക്കുക.
സാഹിത്യേതര പുസ്തകങ്ങളാണു വായിക്കുന്നതെങ്കിൽ ആദ്യമേ അതിലെ ആശയങ്ങൾ ഒന്നോടിച്ചു നോക്കുന്നതു ഗുണം ചെയ്യും. നല്ല തെളിച്ചത്തോടെ വായിച്ചുപോകാമെന്നതാണ് ഇതിന്റെ ഗുണം. വാക്കുകൾ ഓരോന്നായി പെറുക്കിപ്പെറുക്കി വായിക്കരുത്. അതു വായനയുടെ വേഗം കുറയ്ക്കും. വാചകങ്ങളായി വായിച്ചെടുക്കാൻ ശീലിക്കണം. വാക്യത്തിന്റെ തുടക്കത്തിലെ മൂന്നോ നാലോ വാക്കുകൾ കഴിഞ്ഞുള്ള വാക്കിൽ വേണം കണ്ണുകൾ പതിയാൻ. അപ്പോൾ ആദ്യ വാക്കുകളും ഒപ്പം പതിഞ്ഞോളും. വാക്യങ്ങളെ ദൃശ്യങ്ങളായി ഒപ്പിയെടുക്കാൻ പരിശീലിക്കണം. ഇതു വലിയ സംഭവമൊന്നുമല്ല. മനസ്സർപ്പിച്ചു വായിച്ചാൽ നിങ്ങൾക്കും സാധിക്കാവുന്നതേയുള്ളൂ. മിനിറ്റുകൾ കൊണ്ട് ആയിരക്കണക്കിനു വാക്കുകൾ വായിച്ചെടുക്കാനാകും.
വായന വേഗത്തിലാക്കാൻ കൈവിരലുകൾ പോലെ പറ്റിയൊരു ഉപകരണമില്ല. വിരലോടിച്ചു വായിക്കുന്നതു വായനയുടെ വേഗം കൂട്ടും. അല്ലെങ്കിൽ പേനയോ പെൻസിലോ ഉപയോഗിക്കുകയുമാകാം. വായിക്കുന്നതിനിടെ പിന്നിലേക്കു തിരിച്ചുപോകുന്ന പതിവ് ചിലർക്കുണ്ട്. കാര്യങ്ങൾ വേണ്ടത്ര മനസ്സിൽ പതിയാത്തതുകൊണ്ടാകാം ഇത്. പ്രധാന ആശയങ്ങൾ അടയാളപ്പെടുത്തിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ഇത്.
ഉറക്കെ വായിക്കുന്ന ശീലമുള്ളവരുണ്ട്. ഇതുകൊണ്ടു ഗുണമില്ലെന്നു മാത്രമല്ല, ദോഷമുണ്ടു താനും. വായനയുടെ വേഗം കുറയുകയും അതിവേഗം മടുക്കുകയും ചെയ്യും. എന്നാൽ കവിതകളൊക്കെ ചൊല്ലിപ്പഠിക്കുന്നതു നല്ലതാണ്. വായനയ്ക്കായി ഏറ്റവും സ്വസ്ഥതയുള്ള ഒരിടം തിരഞ്ഞെടുക്കുക. പുസ്തകത്തിനും നിങ്ങൾക്കും ഇടയിൽ ശല്യമായി ഒന്നും കടന്നുവരാതിരിക്കട്ടെ. അപ്പോൾ മനസ്സ് ഏകാഗ്രവും സ്വതന്ത്രവുമായിരിക്കും. ആശയങ്ങൾ എളുപ്പത്തിൽ പതിയും.
Content Summary : Interesting reading facts