മറികടക്കാൻ പറ്റാത്ത അനേകം ട്രാപ്പുകൾ! കിട്ടുമോ ആ നിധി? കാനഡയിലെ മണി പിറ്റ്

Mail This Article
കാനഡയിലെ നോവ സ്‌കോട്ടിയ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലൻഡ് മണി പിറ്റ്. മഹോനി ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ ഒരു നിധിയുണ്ടെന്നാണു വിശ്വാസം. പതിനെട്ടാം നൂറ്റാണ്ടുമുതൽ ഇതു കണ്ടെത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. 1795ൽ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരൻ ഒരു ഓക്ക് മരത്തിനു സമീപം 13 അടി വ്യാസമുള്ള ഒരു വൃത്തം കണ്ടെത്തി. അമ്പരന്നു പോയ അദ്ദേഹം തന്‌റെ കൂട്ടുകാരുമായി അവിടെ വന്നു കുഴിക്കാൻ തുടങ്ങി. 10 അടി കുഴിച്ചപ്പോൾ പ്രത്യേകതരം കല്ലുകളും പിന്നെയും പത്തടി കൂടി കുഴിച്ചപ്പോൾ ഓക്ക് തടികളും പിന്നെയും 10 അടി കൂടി കുഴിച്ചപ്പോൾ കരിയും ചകിരിയും ഇവർ കണ്ടെത്തി.
അവിടെങ്ങും തെങ്ങുകളൊന്നും വളരുന്നുണ്ടായിരുന്നില്ല. പിന്നെങ്ങനെ ചകിരി വന്നു. മണിപിറ്റിന്‌റെ നിഗൂഢതകൾ തുടങ്ങുകയായിരുന്നു. പിന്നെയും പത്തടി കൂടി കുഴിച്ചപ്പോൾ തടികൊണ്ടുള്ള ചില ഘടനകൾ കണ്ടെത്തി. എന്നാൽ അപ്പോഴേക്കും ആ മേഖലയിൽ വെള്ളപ്പൊക്കമുണ്ടായി. സംഘം കുഴിക്കുന്നതു നിർത്തി മടങ്ങി. എന്നാൽ വലിയ അഭ്യൂഹങ്ങൾ ഇതു സംബന്ധിച്ച് ഉയർന്നു തുടങ്ങി.ഈ കുഴിക്കുള്ളിൽ വലിയ നിധി ഒളിഞ്ഞിരിക്കുന്നുണ്ടെന്നായിരുന്നു അത്.1804ൽ ഓൺസ്ലോ എന്ന കമ്പനി 90 അടി വരെ ഇവിടെ കുഴിയെടുത്തു. ഏതോ വിചിത്ര സന്ദേശമുള്ള ഒരു കല്ലാണ് അവർക്കു കിട്ടിയത്. താഴെ നിധി ഉണ്ടെന്നായിരുന്നു ആ സന്ദേശം എന്നു പിന്നീട് ചിലർ വാദമുയർത്തി.1849ൽ ട്രൂറോ എന്ന മറ്റൊരു കമ്പനി കുറേക്കൂടി താഴ്ചയിലേക്കു കുഴിച്ചു.
തങ്ങൾ ഏതോ ഒരു പെട്ടിക്കു സമീപം എത്തിയെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു. പക്ഷേ വെള്ളപ്പൊക്കമുണ്ടായതോടെ തിരച്ചിൽ അവസാനിച്ചു. പിന്നീട് പലകാലങ്ങളിലായി ഇതുവരെ ധാരാളം പര്യവേക്ഷണങ്ങൾ ഇവിടെ നടന്നു. സ്വർണമാലയുടെ കഷ്ണവും പ്രാചീന ആയുധങ്ങളും നാണയങ്ങളും എല്ലുകളുമൊക്കെ ഇവിടെ നിന്നു കിട്ടിയിട്ടുണ്ട്. എന്നാൽ നിധി മാത്രം കിട്ടിയില്ല. ക്യാപ്റ്റൻ കിഡ് എന്ന കടൽക്കൊള്ളക്കാരന്‌റെ നിധി ഒളിപ്പിച്ചിരിക്കുന്ന സ്ഥലമാണ് മണി പിറ്റ് എന്ന രീതിയിലും കഥകളുണ്ട്. ഇന്നും മണിപിറ്റിൽ പര്യവേക്ഷണങ്ങൾ നടക്കുന്നു. എന്നാൽ ഈ ഘടനയുടെ രഹസ്യം ഇതുവരെ വെളിവായിട്ടില്ല.