ADVERTISEMENT

സന്തോഷങ്ങളും സങ്കടങ്ങളും കൗതുകങ്ങളുമൊക്കെ മാനസിക വിലക്കുകളില്ലാതെ  കുട്ടികൾ വിശ്വസിക്കാവുന്ന ആരോടെങ്കിലുമൊക്കെ തുറന്നു പറയണം. തുറന്നു പറച്ചിലുകളോട് മുതിർന്നവർ പ്രകടിപ്പിച്ച  മോശം പ്രതികരണങ്ങളെക്കുറിച്ചുള്ള ഓർമകളായിരിക്കാം അവരെ മൗനത്തിലേക്ക് തള്ളി വിടുന്നത്. പരിഹാസം, പുച്ഛം, ഇതാണോ വലിയ കാര്യമെന്ന മട്ടിലുള്ള നിസ്സാരവൽക്കരിക്കൽ, കുറ്റപ്പെടുത്തൽ ഇത്തരം സമീപനങ്ങൾ  ഇളം മനസ്സിനെ ‘മ്യുട്ടാക്കും’. ഉള്ളു തുറന്നാലും എന്തു കാര്യമെന്ന നിസ്സഹായതയിലേക്ക്  തള്ളി വിടും. പല  കുട്ടികളും ഉള്ളിലെ വിഷമങ്ങളും ആശയക്കുഴപ്പങ്ങളും പങ്കു വയ്ക്കാറില്ല. അത് മനസ്സിൽ ഒരു വിങ്ങലായി വളർന്ന്  ശ്വാസം മുട്ടിക്കുമ്പോഴാണ് ആത്മഹത്യാ പ്രവണത ശക്തി പ്രാപിക്കുന്നത്. 

 

ഇളം മനസ്സിന്റെ വൈകാരിക ഭാവങ്ങളോട്  ചങ്ങാത്തം പുലർത്തുന്ന ഇടങ്ങളാകാൻ  അവർ വസിക്കുന്ന വീടുകൾക്ക് കഴിയുന്നുണ്ടോ? മക്കളുടെ മനസ്സറിയുന്ന മാതാപിതാക്കളുടെ എണ്ണം കുറയുന്നുണ്ടോ? കുട്ടികൾ ഏതാണ്ട് പൂർണ്ണമായും സ്വന്തം വീടുകളിൽ കഴിയുമ്പോഴും ആത്മഹത്യകൾ സംഭവിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തി കൂടുന്നു.

 

 

മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്

കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാവുന്ന നല്ലതും കെട്ടതുമായ  എല്ലാ വ്യത്യാസങ്ങളും തിരിച്ചറിയുകയും സ്നേഹത്തോടെ അന്വേഷിക്കുകയും ചെയ്യുന്ന ശൈലിയാണോയെന്ന്   അവരുമായി അടുത്ത് ഇടപഴകുന്ന മാതാപിതാക്കളും അധ്യാപകരും സ്വയം വിലയിരുത്തുക. ആഹ്ലാദകരമായ ഭാവങ്ങൾ കണ്ടാൽ എന്താണ് സന്തോഷത്തിന്റെ  കാരണമെന്ന്  തിരക്കുകയും കുട്ടിയുടെ ആനന്ദത്തിൽ പങ്കു ചേരുകയും ചെയ്യാം. മുഖം വാടിയിരിക്കുന്നത് കണ്ടാൽ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ ആകുലതയുടെ കാരണങ്ങൾ തേടാം. കളി  ചിരികളും പ്രോത്സാഹനങ്ങളുമൊക്കെയുള്ള നല്ല  അനുഭവങ്ങൾ കുട്ടികൾക്ക്  പതിവായി  നൽകണം. സംഘർഷം എത്ര തീവ്രമായാലും അമ്പരപ്പുളവാക്കുന്നതായാലും ഇത്തരമൊരു പരിപാലന സാഹചര്യത്തിൽ കുട്ടികൾ എന്തും തുറന്നു പറയും. അത്തരമൊരു പരിസരം കുറഞ്ഞു വരുന്നതായി തോന്നുന്നു. അത് വീണ്ടെടുക്കണം.

 

സൂചനകൾ തിരിച്ചറിയുക

 

ആത്മഹത്യാ ശ്രമങ്ങൾ നടന്നതിന് ശേഷവും ആത്മഹത്യ സംഭവിച്ചതിനു ശേഷവും എന്തേ  എന്റെ കുട്ടി ഇങ്ങനെ ചെയ്തതെന്ന്  അന്തിച്ചു  നിൽക്കുന്ന മാതാപിതാക്കൾ  ധാരാളം. ദുരന്ത വാർത്ത മനസ്സിലുണ്ടാ ക്കുന്ന  മരവിപ്പ് മാറി കഴിയുമ്പോൾ ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കണ്ട പല മാറ്റങ്ങളും അവർ   ഓർത്തെടുത്തു പറയാറുണ്ട്. കുറേ നാളുകളായി  മൂകനായിരുന്നുവെന്നും ഒന്നിലും താൽപര്യമില്ലാതെ നടക്കുകയായിരുന്നുവെന്നും ചിലർ വെളിപ്പെടുത്തും. ഇങ്ങനെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് പറഞ്ഞതായും നൈരാശ്യത്തിന്റെ സൂചനകളുള്ള പോസ്റ്റുകൾ ഫേസ് ബുക്കിൽ വായിച്ചതായും കൂട്ടുകാർ പറഞ്ഞതായി  സാക്ഷ്യപ്പെടുത്തും.

 

ഉന്മേഷം ഇല്ലാതെ തലയും കുനിച്ചു എപ്പോഴും ഇരിക്കുന്നതായും എന്തെങ്കിലും ചോദിച്ചാൽ ഒരു വിളറിയ ചിരിയായിരുന്നു മറുപടിയെന്നും ഓർക്കും. ശ്രദ്ധ കുറഞ്ഞതായും പഠനത്തിൽ പിന്നോക്കം പോയതായും മുഖ്യ അധ്യാപിക ചൂണ്ടിക്കാണിച്ചതായി പറയും. പെട്ടെന്നുള്ള കരച്ചിലും ദേഷ്യവും ശ്രദ്ധിച്ചവരുമുണ്ട്. വിശപ്പും ഉറക്കവുമൊക്കെ തീരെ കുറവായിരുന്നുവെന്നും എന്തോ ആലോചിച്ചു എല്ലാവരിൽ നിന്നും അകന്ന് കുറെ മാസമായി ഇരിക്കാറുണ്ടായിരുന്നുവെന്നും പൊട്ടിക്കരച്ചിലുകൾക്കിടയിൽ മാതാ പിതാക്കൾ  സമ്മതിക്കും.

 

മാറ്റങ്ങൾ ഉണ്ടായിരുന്നു. എന്താണ് വിഷമമെന്ന ചോദ്യവും ഒപ്പം ഉണ്ടെന്ന വിശ്വാസം നൽകലും സംഭവിക്കാറില്ലെന്നതാണ്  പല ആത്മഹത്യകളിലും കാണുന്നത്. ഇത് സ്നേഹ ശൂന്യത മൂലമല്ല. കുട്ടിയുടെ മാനസിക ഭാവവുമായി താദാത്മ്യം പ്രാപിച്ചു  ആശയ വിനിമയം ചെയ്യാൻ പറ്റാതെ പോകുന്നത് മൂലമാണ് . എന്തും പങ്കു വയ്ക്കാൻ സ്വാതന്ത്ര്യമുള്ള  വിധത്തിൽ  ‘അൺമ്യൂട്ടാക്കിയില്ലെങ്കിൽ’  ഇളം മനസ്സുകൾ ഏതെല്ലാം വിധത്തിൽ ഷട്ട് ഡൗണാകുമെന്ന്  പ്രവചിക്കാൻ കഴിയില്ല .

 

നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും  സൂചനകൾ ഉണ്ടാകുമ്പോൾ തന്നെ  മാതാപിതാക്കൾ ക്കോ അധ്യാപകർക്കോ കൂട്ടുകാർക്കോ തിരിച്ചറിയാൻ കഴിയണം. പിന്തുണക്കേണ്ടവരെ അറിയിക്കാം. ഒപ്പമുണ്ടെന്ന വിശ്വാസം നൽകാം. കുറ്റപ്പെടുത്തലുകളോ ഉപദേശങ്ങളോ ഇല്ലാതെ ക്ഷമയോടെ കേൾക്കണം. ഒറ്റപ്പെട്ടു പോയിയെന്ന കെണിയിൽ പെടാതെ നോക്കണം. തുറന്നു പറച്ചിലിലൂടെ   മനസ്സിലെ കാർമേഘങ്ങൾ പെയ്തോട്ടെ. തെളിമ വന്നോട്ടെ. പ്രത്യാശ നൽകാം. ചില കുട്ടികൾക്ക് മാനസികാരോഗ്യ സഹായവും   വേണ്ടി വരാം.

 

ഉള്ളിൽ വിഷമങ്ങൾ തിങ്ങുമ്പോൾ ഉള്ളം തുറക്കണം 

 

സങ്കടങ്ങളും ആശയക്കുഴപ്പങ്ങളും ഉള്ളിൽ നിറയുമ്പോൾ അത് വിശ്വസിക്കാവുന്ന ആരോടെങ്കിലും പങ്കുവച്ച്  ആശ്വാസം തേടുന്ന ഒരു ജീവിത പാഠം  കുട്ടികളിൽ വളർത്തിയെടുക്കണം .ഇത് ഉള്ളിൽ പുകയുമ്പോൾ പെരുമാറ്റങ്ങൾ വിനാശകരമായ ദിശയിലേക്ക്  പോകാനുള്ള സാധ്യത വർധിക്കും. ആശ്വാസം നൽകുമെന്ന വാഗ്ദാനവുമായി ആരെങ്കിലും ലഹരി പദാർഥങ്ങൾ നൽകിയാൽ അത് പരീക്ഷിക്കും. കാണുന്ന ഏതെങ്കിലും സിനിമയിൽ ഇത്തരം വേളയിൽ ജീവൻ ഒടുക്കി രക്ഷപ്പെടുന്നതാണ് നല്ലതെന്ന മട്ടിലുള്ള രംഗം കണ്ടാൽ അത് പകർത്തും. 

 

വീടും നാടും വിട്ടു ഒളിച്ചോടുന്നതാണ് ശരിയെന്ന്  തോന്നിയാൽ അത് ചെയ്യും. ആകുലതയുടെ പുക മറ  സൃഷ്ടിക്കുന്ന വികൃതികളാണിതൊക്കെ. ആരോടെങ്കിലും മനസ്സ്  തുറന്നാൽ ആ പുക മഞ്ഞു  അകന്നു പോകും നാശത്തിലേക്കു നയിക്കുന്ന പ്രവർത്തികളിലെ അബദ്ധം കാണുവാനുമാകും. ഉള്ളിൽ വിഷമങ്ങൾ തിങ്ങുമ്പോൾ ഉള്ളം തുറക്കണമെന്നൊരു   മാനസികാരോഗ്യ മുദ്രാവാക്യം പള്ളിക്കൂടങ്ങളിൽ പ്രചരിപ്പിക്കണം. ഉപദേശങ്ങളുടെ അലോസരമില്ലാതെ ആർദ്രതയോടെ കേൾക്കുന്ന കാതുകൾ വീട്ടിലും പള്ളിക്കൂടങ്ങളിലും ഉണ്ടാകണം. കേൾക്കലും കരുത്തേകലാണ്. എന്നെ കേൾക്കാനും മനസ്സിലാക്കാനും  ആരുമില്ലന്നതാണ് പല കുട്ടികളുടെയും ആവലാതി.

 

ജീവിതം പഠിച്ചു  വളരട്ടെ 

 

മാർക്കും ഉയർന്ന ജോലിയും നേടേണ്ടവരായി കുട്ടികളെ പരുവപ്പെടുത്തിയെടുക്കാനുള്ള  നെട്ടോട്ടത്തിൽ ജീവിത പാഠങ്ങൾ പിന്തള്ളപ്പെട്ടു പോകുന്നു. മികച്ച  ഗ്രേഡുകൾ വാങ്ങുന്നവർ പോലും നിസ്സാര പ്രതിസന്ധികളുടെ മുമ്പിൽ തളർന്നു പോകുന്ന തൊട്ടാവാടികളായി മാറുന്നു. മുതിർന്നവർ പ്രതിസന്ധികളിൽ സ്വീകരിക്കുന്ന അനാരോഗ്യകരമായ പരിഹാര മാർഗ്ഗങ്ങളും മുതിർന്നവരുടെ അനുഭവ തലത്തിൽ നിൽക്കുന്ന ഈ കുട്ടികളുടെ മുമ്പിലുണ്ട്. പല മാതാപിതാക്കളും നല്ല ജീവിത മാതൃകകളല്ല കുട്ടികളുടെ മുമ്പിൽ കാണിക്കുന്നത്. നീ പരീക്ഷയിൽ മോശം മാർക്ക് വാങ്ങിയാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുന്ന അമ്മ എന്ത് തരം  സന്ദേശമാണ് നൽകുന്നത്?

 

ജീവിത നിപുണതകൾ ക്ലാസുകളിലൂടെ മാത്രമല്ല ഉണ്ടാകേണ്ടത്. അത് അനുഭവത്തിലൂടെ രൂപപ്പെട്ട്  വരേണ്ടതാണ്. പക്വമായ വ്യക്തി ബന്ധങ്ങളുടെ പൊരുൾ,സ്വയം അറിവിന്റെയും സ്വയം മതിപ്പിന്റെയും വഴികൾ ,പ്രതിസന്ധികളെ നേരിടാനുള്ള വൈഭവം ഉണ്ടാക്കൽ, അഭിലഷണീയമല്ലാത്ത  കാര്യങ്ങളിൽ പറ്റില്ലെന്ന്  പറയാനുള്ള ധൈര്യം,വിമർശനാത്മകമായി വിലയിരുത്താനുള്ള കഴിവ് ഇങ്ങനെ നിരവധി മിടുക്കുകൾ വളർച്ചയുടെ ഘട്ടങ്ങളിൽ നേടേണ്ടതുണ്ട്. ഇതിന്റെയൊക്കെ മാതൃകകൾ വീട്ടിൽ ഉണ്ടാകണം . അതിനൊന്നും പ്രാധാന്യം കൊടുക്കാതെയും പഠ്യേതര അഭിരുചികൾക്ക് അവസരം നൽകാതെയും വളരുന്ന കുട്ടികൾക്ക് ജീവിത പ്രതിസന്ധികളിൽ പ്രതിരോധ ശക്തി കുറയും. ആത്മഹത്യാ പ്രവണത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൂടും. അതുകൊണ്ട് കുട്ടികൾ ജീവിതം അറിഞ്ഞു വളരട്ടെ. മാതാപിതാക്കളും അധ്യാപകരും കേൾക്കുന്നുണ്ടോ ?

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ )

English Summary : DR.C. J. JOHN Talks About Suicidal Behavior in Children 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com