ADVERTISEMENT

ശാസ്ത്രലോകത്തെ ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് വിട പറഞ്ഞെങ്കിലും അദ്ദേഹം ബാക്കിവെച്ചത് ലോകത്തിനാകെയും ഉപകാരപ്രദമായ, പ്രചോദിപ്പിക്കുന്ന നിരവധി കാര്യങ്ങളാണ്. ശാസ്ത്രരഹസ്യങ്ങളുടെ ചുരുളഴിച്ച ആ മഹാനുഭാവന്‍ വലിയൊരു സര്‍വകലാശാലയാണ് ഓരോ മനുഷ്യനും. എന്നാല്‍ ഓരോ കുട്ടിക്കും മാതാപിതാക്കള്‍ക്കും പഠിക്കാന്‍ ഒത്തിരി കാര്യങ്ങള്‍ കൂടി അടയാളപ്പെടുത്തിയിട്ടുണ്ട് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം.

ചെറുപ്പത്തിലേ തൊട്ട് കുട്ടികളെ അടിച്ച് പഠിപ്പിക്കുന്ന, ഭയപ്പെടുത്തി പഠിപ്പിക്കുന്ന, പരീക്ഷാ പേടിയുണ്ടാക്കി വളര്‍ത്തുന്ന ഓരോ രക്ഷിതാവും അറിയേണ്ട കുറേയധികം കാര്യങ്ങളുണ്ട്.

1. എട്ടാം വയസ്സ് വരെ ഹോക്കിങ്ങിന് മര്യാദയ്ക്ക് വായിക്കാന്‍ അറിയുമായിരുന്നില്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും ബുദ്ധിയുള്ള തലച്ചോറിനുടമയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. അങ്ങനെയുള്ള വ്യക്തിക്കാണ് ചെറുപ്പത്തില്‍ വായിക്കുന്നതിന്റെ പ്രശ്‌നം വന്നത്. കുട്ടി ഒന്ന് വായനയില്‍ പിഴവ് വരുത്തുമ്പോഴേക്കും അവനെ ഒറ്റപ്പെടുത്തുന്ന, കളിയാക്കുന്ന, കുറ്റപ്പെടുത്തുന്ന, സമ്മര്‍ദ്ദത്തില്‍ ഇടുന്ന മാതപിതാക്കളും ടീച്ചര്‍മാരും ഇത് തിരിച്ചറിയണം. വായിക്കാനുള്ള പ്രയാസം ഒന്നിന്റെയും വിലയിരുത്തലല്ല, പ്രത്യേകിച്ച് കുട്ടികളുടെ കഴിവിന്റെ.

2. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അത്ര ബുദ്ധിയുള്ള കുട്ടിയായല്ല സ്റ്റീഫന്‍ ഹോക്കിങ് വിലയിരുത്തപ്പെട്ടത്. വളരെ മോശം പ്രകടനമായിരുന്നു ക്ലാസില്‍. ഗ്രേഡ് ഏറ്റവും പുറകില്‍. ഈ സ്റ്റീഫന്‍ ഹോക്കിങ്ങാണ് ഭാവിയില്‍ തമോഗര്‍ത്തത്തെ ലോകത്തിന് നിര്‍വചിച്ച് നല്‍കിയത്. ടീച്ചര്‍മാരും അച്ഛനമ്മമാരും ഓര്‍ക്കുക. മകന്‍ ഒന്നോ രണ്ടോ വിഷയങ്ങളില്‍ പഠിക്കുന്നില്ലെങ്കില്‍, മാര്‍ക്ക് കുറഞ്ഞാല്‍ വെറുതെ ബഹളം വെക്കാതിരിക്കുക.

3. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ നടക്കുന്ന കാര്യങ്ങളില്‍ ഹോക്കിങ്ങിന് യാതൊരുവിധ താല്‍പ്പര്യവുമുണ്ടായിരുന്നില്ല. ക്ലാസ് റൂമിന് പുറത്ത് എന്ത് നടക്കുന്നുവെന്ന് അറിയാനും പുറമെ കാണുന്ന നൂതന കാര്യങ്ങള്‍ നിരീക്ഷിക്കാനുമായിരുന്നു ഹോക്കിങ് എന്ന കുട്ടിക്ക് താല്‍പ്പര്യം. അതുകൊണ്ടുതന്നെ ടീച്ചര്‍മാരുടെ ഫേവറിറ്റ് ആയിരുന്നില്ല. 

4. ഫിസിക്‌സായിരുന്നു ഹോക്കിങ്ങിന് താല്‍പ്പര്യം. പഠിക്കാന്‍ അത്ര കേമനല്ലാതിരുന്നിട്ടും ഓക്‌സഫോര്‍ഡ് പ്രവേശ പരീക്ഷ ക്ലിയര്‍ ചെയ്തു അവന്‍, അതിലൂടെ ഫിസിക്‌സ് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നേടി, 17ാം വയസില്‍. അതുകൊണ്ട് നമ്മള്‍ കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള വിഷയം ശ്രദ്ധിക്കാന്‍ അവരെ അനുവദിക്കുക, അല്ലാതെ തുമ്പിയെക്കൊണ്ട് എല്ലാ കല്ലും കൂടി എടുപ്പിക്കാതിരിക്കുക. 

5. 20ാം വയസ്സിലാണ് ശരീരമാസകലം തളര്‍ന്ന് മാരകരോഗത്തിന് ഹോക്കിങ് അടിമയായത്. ഡോക്ടര്‍മാര്‍ പോലും വിധിയെഴുതി ഇനി രണ്ട് വര്‍ഷം മാത്രം ജീവിതം. എന്നാല്‍ വീല്‍ചെയറിലേക്ക് ഒതുക്കപ്പെട്ടപ്പോഴും, ഇച്ഛാശക്തി കൈമുതലാക്കി അയാള്‍ ഭൗതിക ശാസ്ത്രത്തിലെ അവസാന വാക്കായി മാറി. കുട്ടിക്ക് ഡിസ്‌ലക്‌സിയയോ, വേറെ വല്ല തിരിച്ചടികളോ വരുമ്പോഴേക്കും തളര്‍ന്നുപോകുന്ന മാതാപിതാക്കളാണ് നമുക്ക് ചുറ്റും. എന്ത് തിരിച്ചടി സംഭവിച്ചാലും എത്ര ഉയരങ്ങളും എത്തിപ്പിടിക്കാമെന്ന സന്ദേശം കൂടി നല്‍കുന്നു ഹോക്കിങ്.

 English Summary: Parents must know these about Stephen Hawking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com