ADVERTISEMENT

ലോകമെമ്പാടും പ്രേക്ഷകർ കാത്തിരിക്കുന്ന പോസ് പോസ്സ് ഗ്ലോബൽ ടോക്കിന് താരത്തിളക്കം. പോസ് പോസ് ഗ്ലോബൽ ടോക്കിന്റെ ആറാമത്തെ എപ്പിസോഡിൽ സംവദിക്കാനെത്തുന്നത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ, ഇന്ന് ലോകമെമ്പാടും ആൾക്കാരെ തന്റെ പ്രഭാഷണങ്ങളിലൂടെ പ്രചോദിപ്പിക്കുന്ന ആശിഷ് വിദ്യാർത്ഥി എന്ന ബഹുമുഖ പ്രതിഭയാണ്.  

മിഷൻ ബെറ്റർ ടുമോറോയുടെ ഈ സംവാദം നടക്കുന്നത് അടുത്ത വെള്ളിയാഴ്ച, മെയ് 21-ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്കാണ്. രാഷ്ട്രം ലോക്ക് ഡൗണിലേക്കും നിരാശയിലേക്കും പോയ സമയത്താണ് MBT പോസ് പോസ്സ് (Pos Poss) സംവാദ പരമ്പര തുടങ്ങുന്നത്. Pos എന്നത് പോസിറ്റിവിറ്റിയെയും (Positivity) Poss എന്നത് ജീവിതത്തിലെ സാധ്യതകളെയും (Possibilities) പ്രതിനിധാനം ചെയ്യുന്നു. 52 സംവാദങ്ങളിലൂടെ 120 പരം പ്രഗത്ഭർ, മഹാനടൻ മോഹൻലാൽ, ഇൻഫോസിസ് മുൻ തലവൻ ഷിബുലാൽ, ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ് തുടങ്ങി ഒരു നീണ്ട നിര തന്നെ പോസ് പോസ്സ് പരമ്പരയിൽ വന്നു കഴിഞ്ഞു. 

ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. പി. വിജയൻ IPS എന്ന പ്രതിഭാധനനായ പോലീസ് ഉദ്യോഗസ്ഥന്റെ അനിരത സാധാരണമായ പ്രവർത്തന മേഖലയിൽ നിന്ന് പ്രചോദനം ആർജ്ജിച്ചു മൂല്യാധിഷ്ഠിതമായ സാമൂഹ്യ പ്രവർത്തനത്തിന് തയ്യാറായ കൂട്ടായ്മയാണ് മിഷൻ ബെറ്റർ ടുമോറോ (MBT).

എംബിടിയുടെ ഏറെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലാണ്. ഇന്നിൽ നമ്മൾ നടത്തുന്ന ബോധപൂർവ്വമായ ഇടപെടലുകളാണ് നല്ല നാളെകളെ സൃഷ്ടിക്കുന്നത് എന്നതാണ് ഈ കൂട്ടായ്മയുടെ അടിസ്ഥാന തത്വം. ജീവിതത്തെ പോസിറ്റീവായി സമീപിച്ചാൽ തുറക്കുന്ന സാധ്യതകളുടെ വാതിലുകളിലേക്കാണ് നമ്മൾ പോകേണ്ടത് എന്ന തിരിച്ചറിവും. 

പോസ് പോസ്സ് സംവാദങ്ങൾ കേൾക്കാൻ ഓരോ വെള്ളിയാഴ്‌ചയും ഏഴു മണിക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ മൂന്ന് ലക്ഷം ആൾക്കാർ കാത്തിരിക്കുന്നു എന്നത് ഈ പരമ്പരയുടെ വിജയത്തെ സൂചിപ്പിക്കുന്നു. അതിൽ നിന്നാണ് ഒരു ഗ്ലോബൽ സീരിസ് തുടങ്ങാനുള്ള പ്രേരണയും. നോബൽ സമാധാന സമ്മാന ജേതാക്കളായ കൈലാഷ് സത്യാർത്ഥിയും ബംഗ്ലാദേശ് ഗ്രാമീണ ബാങ്കിന്റെ ഉപജ്ഞാതാവ് പ്രൊഫ. മുഹമ്മദ് യൂനുസും, എഴുത്തുകാരനും മുൻ ഡിപ്ലോമാറ്റുമായ ഡോ. ശശി തരൂർ, യൂണിസെഫിന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ. യാസ്മിൻ അലി ഹഖ്, തെലങ്കാനയിലെ പിന്നോക്ക സമൂഹത്തിൽ ഒരു നിശ്ശബ്ദ വിപ്ലവം വിജയകരമായി നടപ്പാക്കിയ ഡോ. RS പ്രവീൺ കുമാർ IPS എന്നിവരായിരുന്നു ഇതിനു മുൻപുള്ള ഗ്ലോബൽ ടോക്കുകളിൽ പങ്കെടുത്തത്. 

ഇത്തവണ ഗ്ലോബൽ ടോക്കിന് എത്തുന്നതും തന്റെ നടന വൈഭവത്തിലൂടെ പതിനൊന്നോളം ഭാഷകളിൽ ഇരുന്നൂറിലധികം വേഷങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ച ആശിഷ് വിദ്യാർത്ഥിയാണ്. ഇന്ന് തന്റെ പ്രഭാഷണങ്ങളിലൂടെ അനേകം വ്യക്തികളെ സ്വാധീനിക്കുന്ന ആശിഷ് വിദ്യാർത്ഥിക്ക് ഒരു കേരള ബന്ധം കൂടിയുണ്ട്. ബഹുഭാഷാ പണ്ഡിതനും കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ആദ്യകാല സജീവ നേതാക്കളിൽ ഒരാളുമായ തലശ്ശേരിയിൽ ജനിച്ച ഗോവിന്ദ് വിദ്യാർത്ഥിയാണ് അദ്ദേഹത്തിന്റെ അച്ഛൻ. ലക്നൗ ഘരാനയിലെ കഥക് നർത്തകിയും അധ്യാപികയുമായ രേബാ വിദ്യാർത്ഥി അമ്മയും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ആശിഷ് വിദ്യാർത്ഥി 1994-ൽ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ദ്രോഹ്കാൽ എന്ന ചലച്ചിത്രത്തിന്റെ അഭിനയത്തിന് ദേശീയ പുരസ്‍കാരം നേടുന്നതോടെയാണ് പ്രശസ്തനാകുന്നത്. അതിനും മുൻപും, ഇന്നും അദ്ദേഹം നാടകവേദികളിൽ ഒരു സജീവ സാന്നിധ്യമാണ്. നാദിറ സഹീർ ബബ്ബാർ സംവിധാനം ചെയ്ത ഏകാഭിനയ നാടകം 'ദയാശങ്കർ കി ഡയറി' ആശിഷ് വിദ്യാർത്ഥിയുടെ ശ്രദ്ധേയമായ അരങ്ങു സാന്നിധ്യമാണ്.  

കോവിഡ് രണ്ടാം തരംഗം നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തുന്ന ഈ കാലത്ത് നമ്മിൽ കെടാതെ സൂക്ഷിക്കേണ്ട പ്രത്യാശയെ കുറിച്ചാണ് ആശിഷ് വിദ്യാർത്ഥി സംസാരിക്കുന്നത്. അടുത്ത പോസ് പോസ്സിന്റെ വിഷയം Hope, the Foundation of Life (പ്രതീക്ഷ, ജീവന്റെ ആധാരം) എന്നതാണ്. ഈ സംവാദം എംബിറ്റിയുടെ സൂം ചാനലിലാണ് നടക്കുന്നത്. (സൂം ഐഡി: 889 1747 5443 പാസ്സ്‌കോഡ്: 123123) ഇത് തന്നെ മിഷൻ ബെറ്റർ ടുമോറോയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ തത്സമയം കാണാവുന്നതാണ്.

http://facebook.com/mbtunited 

http://instagram.com/mbtunited 

http://youtube.com/mbtunited 

 

English summary : National Award winning Actor, Prolific Speaker & Motivational Interventionist Mr. Ashish Vidyarthi in pos poss global talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com