പേരക്കുട്ടികളെ കാണുമ്പോൾ മുത്തശ്ശിയുടെ തലച്ചോറിൽ സംഭവിക്കുന്നത്
Mail This Article
ബാല്യത്തിൽ മുത്തശ്ശിയുടേയും മുത്തച്ഛന്റേയും സ്നേഹവും പരിചരണവും കിട്ടി വളർന്നുവരാൻ ഭാഗ്യം ലഭിച്ചവരാണ് പലരും. കുട്ടിയുടെ വളർച്ചയിൽ മുത്തശ്ശിയും മുത്തച്ഛനും വഹിക്കുന്ന പങ്കും ചെറുതല്ലാത്തതാണ്.
മുത്തശ്ശിയും കൊച്ചുമക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെക്കേ അമേരിക്കയിലെ എമോറി സർവകലാശാല ഗവേഷകർ ഒരു പഠനം നടത്തി. അൻപതു പേരിലാണ് പഠനം നടത്തിയത്. മൂന്നു വയസിനും പന്ത്രണ്ടു വയസിനും ഇടയിൽ പ്രായമുള്ള പേരക്കുട്ടിയുടെ ചിത്രം കാണിച്ചശേഷം അവരുടെ തലച്ചോറ് ഫങ്ഷണൽ മാഗ്നറ്റിക് റസൊണൻസ് ഇമേജിങ്ങ് സ്‌കാൻ (FMRI) ചെയ്‌തു. തലച്ചോറിന്റെ വൈകാരികമായ സഹാനുഭൂതി (emotional empathy) യുമായി ബന്ധപ്പെട്ട ഭാഗമാണ് സ്‌കാൻ ചെയ്‌തത്.
പേരക്കുട്ടിയുടെ ചിത്രം കാണുമ്പോൾ, ആ ചിത്രത്തിലെ കുട്ടിയുടെ വികാരം എന്താണോ അതു തന്നെയാണ് മുത്തശ്ശിയും പ്രകടമാക്കുന്നത് എന്നുകണ്ടു. കുട്ടി ചിരിക്കുകയാണെങ്കിൽ ആ സന്തോഷം മുത്തശ്ശിയും അനുഭവിക്കുന്നു. കുട്ടി കരയുകയാണെങ്കിൽ കുട്ടിയുടെ വേദനയും സങ്കടവും മുത്തശ്ശിയ്ക്കും അനുഭവവേദ്യമാകുന്നു.
എന്നാൽ ഇതുവരെ മുതിർന്ന സ്വന്തം കുട്ടികളുടെ ചിത്രം കാണിച്ചപ്പോൾ തലച്ചോറിന്റെ cognitive empathy യുടെ ഭാഗം കൂടുതൽ ശക്തമായി പ്രവർത്തിച്ചതായി കണ്ടു. തങ്ങളുടെ മകനോ മകളോ ചിന്തിക്കുന്നു അല്ലെങ്കിൽ അനുഭവിക്കുന്ന ഒന്നിനെ വൈകാരികമായല്ല, ബൗദ്ധികമായാണ് സമീപിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
അമ്മ കഴിഞ്ഞാൽ കുഞ്ഞുങ്ങളെ പരിചരിക്കുന്നത് അച്ഛൻ ആണെന്നാണ് നാം കരുതുന്നത്. എന്നാൽ പലപ്പോഴും അത് ശരിയല്ല. അതുകഴിഞ്ഞാൽ മുത്തശ്ശിയാണ് കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. പഠനത്തിനു നേതൃത്വം നൽകിയ, എമോറി സർവകലാശാലയിലെ ആന്ത്രപ്പോളജി വിഭാഗം പ്രൊഫസറായ ജെയിംസ് റില്ലിങ്ങ് പറയുന്നു.
ഒരു മുത്തശ്ശിയോ മുത്തച്ഛനോ ആയിരിക്കുക എന്നതിലെ വെല്ലുവിളി എന്താണെന്ന് പഠനത്തിൽ പങ്കെടുത്തവരോട് ചോദിച്ചു. കുട്ടികളെ എങ്ങനെ വളർത്തിക്കൊണ്ടു വരണം എന്നതിനെക്കുറിച്ച് രക്ഷിതാക്കളുമായുള്ള അഭിപ്രായവ്യത്യാസമാണ് പ്രധാന വെല്ലുവിളിയെന്നവർ പറയുന്നു. തങ്ങളുടെ കുട്ടികളെ വളർത്തുന്ന സമയത്ത് സമയക്കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നെങ്കിലും ഇപ്പോൾ അവർക്ക് ഏറെ സമയമുണ്ടെന്നും പേരക്കുട്ടികളെ വളർത്തിക്കൊണ്ടു വരാൻ ഏറെ സന്തോഷമുണ്ടെന്നും പറയുന്നു. ഒരു അമ്മയായിരുന്ന സമയത്തെക്കാൾ മുത്തശ്ശിയായിരിക്കുക എന്നത് ഏറെ ആസ്വദിക്കുന്നതായും പഠനത്തിൽ പങ്കെടുത്തവർ പറയുന്നു.
English summary : Study says gdrandmothers may hold deeper bond with grandchildren than own children