ADVERTISEMENT

പതിനഞ്ചു വയസ്സുള്ള മകന് ഒറ്റയ്ക്കിരിക്കാനാണു താൽപര്യം. വീട്ടിൽ മറ്റുള്ളവർ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ അവൻ പുസ്തക വായനയിലോ സ്മാർട്ട് ഫോൺ കളികളിലോ മുഴുകും. കുടുംബച്ചടങ്ങുകൾക്കു വിളിച്ചാൽ വരില്ല. കൂട്ടുകാരും ഇല്ല. പഠിക്കാൻ വലിയ മിടുക്കനാണ്. ഈ സ്വഭാവം ഭാവിയിൽ ദോഷം ചെയ്യുമോയെന്ന് അവന്റെ മാതാപിതാക്കൾക്ക് അറിയണം. 

ഇങ്ങനെ ഏകാന്തതയെ കൂട്ടുകാരനാക്കുന്ന ചില കുട്ടികളുണ്ട്. അവർക്ക് അതാണ് ഇഷ്ടം. ആർക്കും ഒരു ശല്യവും ഉണ്ടാക്കാത്തതു കൊണ്ടു പലരും ഇതിനെ ഗൗരവമുള്ള പ്രശ്നമായി കണക്കാക്കാറില്ല. പഠിക്കാൻ മിടുക്കനാണെങ്കിൽ നല്ല കുട്ടിയെന്ന പേരും ചാർത്തിക്കൊടുക്കും. സാമൂഹികങ്ങളായ ഇടപെടലുകളിൽ നിന്ന് അകലുന്ന ഈ ശീലം മനസ്സിന്റെ വളര്‍ച്ചയിൽ പരാധീനതകൾ സൃഷ്ടിക്കാനിടയുണ്ട്. ചുറ്റുമുള്ള ലോകത്തെ കണ്ടും കേട്ടും ആളുകളുമായി ഒത്തു ചേർന്നുമൊക്കെ ലഭിക്കേണ്ട ഒത്തിരി ജീവിതപാഠങ്ങളുണ്ട്. ഒറ്റയ്ക്കിരിക്കുന്നതിൽ രസം കാണുന്ന കുട്ടികൾക്ക് തുടർജീവിതത്തിൽ വ്യക്തിബന്ധങ്ങളുണ്ടാക്കാനും മറ്റുള്ളവരുമായി കൂട്ടുചേർന്ന് കാര്യങ്ങൾ ചെയ്യുവാനുമൊക്കെ ബുദ്ധിമുട്ടുകൾ വരാം. പ്രതിസന്ധികളുണ്ടാകുമ്പോൾ ഉള്ളു തുറക്കാൻ ആരുമില്ലാത്ത അവസ്ഥയുമുണ്ടാകും. നിത്യജീവിതത്തിനുതകേണ്ട തോതിലുള്ള സാമൂഹിക വൈഭവങ്ങൾ പോലും നേടുവാൻ തടസ്സമാകുന്നതരത്തിലുള്ള ഒറ്റയ്ക്കിരിപ്പ് നിരുൽസാഹപ്പെടുത്തണം. സ്വതവേയുള്ള പ്രകൃതമാണെങ്കിൽ പോലും ഒരു പരിധി വരെ ഇതു തിരുത്തിയെടുക്കാം. 

കൊച്ചു കൊച്ചു കൂട്ടായ്മകളിലും മറ്റു കുടുംബച്ചടങ്ങുകളിലും പങ്കു ചേരാൻ ഇവനെ പ്രേരിപ്പിക്കണം. ആളുകളെ അഭിമുഖീകരിക്കുമ്പോഴുള്ള ഉത്കണ്ഠയുണ്ടെങ്കിൽ അതു പരിഹരിക്കണം. വീട്ടിൽ എല്ലാവരും ചേർന്നു സൊറ പറയുന്ന വേളകളിലുള്ള അവന്റെ മൊബൈൽ ഫോൺ സല്ലാപവും പുസ്തകവായനയും വിലക്കണം. ഇതു വീട്ടിലെ പെരുമാറ്റച്ചട്ടമായി മാറണം. 

ഒറ്റയ്ക്കിരിക്കുന്നതിൽ താൽപര്യമുള്ള കുട്ടികൾ നവസാങ്കേ തിക വിദ്യകളുടെ രസത്തിൽ പെട്ടുപോകുന്നതായി കാണാറുണ്ട്. യഥാർഥ ലോകം എന്തിനെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലുള്ള ഇലക്ട്രോണിക് സ്ക്രീൻ അനുഭവങ്ങളിൽ പലരും കുടുങ്ങിപ്പോകും.

അറിഞ്ഞോ അറിയാതെയോ ഇവർ സ്വയം ക്ഷണിച്ചു വരു ത്തുന്ന മറ്റൊരുതരം ഏകാന്തതയുടെ കെണിയിൽ പെടുന്നു. ഒറ്റയ്ക്കിരിക്കുന്നവരിൽ ഇത്തരക്കാരുമുണ്ട്. നേരത്തേ തിരിച്ചറിഞ്ഞ് യഥാർഥ ലോകത്തിലെ രസങ്ങളിലേക്കു കൂടി കൂട്ടിക്കൊണ്ടു വരേണ്ടതുണ്ട്. കുട്ടികളുമായി രസകരമായി വർത്താനം പറയുവാനും അവർ നല്ലപോലെ ആസ്വദിക്കുന്ന പ്രവൃത്തികളിൽ ഒത്തു ചേരുവാനും വീട്ടിലെ മുതിർന്നവരും മാതാപിതാക്കളും ശ്രദ്ധ പുലർത്തണം. ഏകാന്തതയേക്കാൾ സന്തോഷം കിട്ടുന്നതു കൂട്ടായ്മയിൽ നിന്നാണെന്ന പാഠം വീട്ടിൽ നിന്നു തന്നെയുണ്ടാകണം. എല്ലാവരുമായി ഇടപെട്ടു കഴിഞ്ഞിരുന്ന ഒരു കുട്ടി ഒറ്റയ്ക്കിരിക്കുന്ന പ്രവണത കാട്ടിയാൽ മാനസികാരോഗ്യ പ്രശ്നമെന്ന സാധ്യത പരിഗണിക്കേണ്ടി വരും. 

English Summary- Loneliness in Kids; Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com