ADVERTISEMENT

സാമൂഹിക ജീവിതത്തിന്റെ ഭാഗമാകുന്ന ഘട്ടത്തിൽ മുതിർന്നവരെപ്പോലെ തന്നെ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ കുഞ്ഞുങ്ങൾക്കും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. കുടുംബത്തിലെ ചിലരുടെ പെരുമാറ്റം, സ്കൂളിലെത്തുമ്പോൾ ചില അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും നേരിടേണ്ടി വരുന്ന ചില സമ്മർദങ്ങൾ മുതിർന്നവരു‌ടെ കുത്തുവാക്കുകൾ ഇവയൊക്കെ കുഞ്ഞുങ്ങളിലെ സമ്മർദത്തെ വർധിപ്പിച്ചേക്കാം.

 

മുതിർന്നവർക്കു മാത്രമാണു സമ്മർദം (സ്‌ട്രെസ്) എന്നു കരുതരുത്. കുട്ടികൾക്കും അവരുടേതായ തലത്തിൽ സമ്മർദങ്ങളുണ്ട്. ചെറിയ കാര്യങ്ങൾക്കു പോലും കുട്ടികൾ വിഷമിച്ചേക്കാം. അടുത്ത സുഹൃത്തു പിണങ്ങുമ്പോഴോ മികച്ച പ്രോത്സാഹനം നൽകിയിരുന്ന അധ്യാപകർ പഴയ താൽപര്യം കാണിക്കാതിരിക്കുമ്പോഴോ ഒക്കെ അവർ മാനസികമായി സമ്മർദത്തിന് അടിപ്പെടും. കുടുംബാംഗങ്ങൾ, അധ്യാപകർ, സഹപാഠികൾ തുടങ്ങിയവരുമായുള്ള പ്രശ്‌നങ്ങൾ മാനസിക സമ്മർദമാകും സമ്മാനിക്കുക. പഠനഭാരവും പരീക്ഷാഭയവും മറ്റുള്ളവർക്കു തങ്ങളിലുള്ള അമിത പ്രതീക്ഷകളും സമ്മർദമേറ്റുന്ന ഘടകങ്ങളാണ്. മോശമായ കുടുംബാന്തരീക്ഷമാണു മറ്റൊരു ഘടകം. സമ്മർദം കുട്ടികളുടെ പെരുമാറ്റത്തെ ബാധിക്കും. വൈകാരികമായ സമ്മർദം നിരാശ, ആകുലത, ഏകാഗ്രതയില്ലായ്‌മ, ഉറക്കമില്ലായ്‌മ, പഠനത്തിൽ പിന്നോക്കമാകുക, അകാരണമായ കോപം, അപകർഷതാബോധം, അമിതമായ ആകാംക്ഷ തുടങ്ങിയ പല അവസ്‌ഥകളിലേക്കും നയിക്കും. സമ്മർദത്തിന്റെ മൂർധന്യത്തിൽ അവർ വിഷാദത്തിലേക്കു വഴുതാം. ശാരീരിക വൈഷമ്യങ്ങളിലും എത്തിപ്പെടാം.

 

ചില കുട്ടികളിൽ കടുത്ത അനുസരണക്കേടും ദേഷ്യവും മുതിർന്നവരോടു വഴക്കിടാനുള്ള പ്രവണതയുമൊക്കെ (ഒപ്പോസിഷണൽ ഡിഫിയന്റ് ഡിസോഡർ) കാണാം. ഇതും പഠനത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കാം. പെരുമാറ്റ വൈകല്യങ്ങളും കുട്ടികളെ പിന്നോട്ടടിക്കാം. മോഷണവും എന്തും നശിപ്പിക്കാനുള്ള വാസനയും ക്രൂരതയും തുടർച്ചയായ അനുസരണക്കേടും കളവുപറയലുമെല്ലാം പെരുമാറ്റ വൈകല്യങ്ങളിൽപ്പെടുന്നു. ലഹരിവസ്‌തുക്കളുടെ ഉപയോഗം, മോശമായ പദപ്രയോഗങ്ങൾ, പരസ്യമായ ലൈംഗിക ചേഷ്‌ടകൾ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ചില കുട്ടികൾ വീടുവിട്ടു പോകാനുള്ള പ്രവണതയും കാണിക്കാറുണ്ട്. ലൈംഗിക ചൂഷണങ്ങളും കുട്ടികളെ പലവിധ മാനസിക, ശാരീരിക വിഷമതകളിലേക്കു നയിക്കുന്നു.

 

പഠനവൈകല്യങ്ങളാണു കുട്ടികൾ അനുഭവിക്കുന്ന മറ്റൊരു പ്രയാസം. 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അനുഭവം പറയാം. ഏതു ചോദ്യത്തിനും ഉത്തരം പറയാൻ ആ കുട്ടിക്കു കഴിയും. പക്ഷേ, പരീക്ഷ എഴുതുമ്പോൾ ആകെ പാളിപ്പോകും. ഇടയ്‌ക്കു ക്ലാസിൽ തലചുറ്റി വീഴും. സ്‌കൂളിൽ പോകാൻ നേരം ഓരോരോ വേദനകളുടെ പേരു പറയും. ഈ കുട്ടിക്കു പഠനവൈകല്യമായിരുന്നു. ഇത്തരം പഠനവൈക്യലങ്ങൾ തിരിച്ചറിയാതെ പോകുമ്പോൾ കുട്ടികൾ കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്കു വീഴും. പക്ഷേ, പഠനത്തിൽ പിന്നോക്കം പോകുന്ന കുട്ടികൾക്കെല്ലാം പഠനവൈകല്യമുണ്ടെന്നു കരുതരുത്. ചുരുക്കം കുട്ടികൾക്കു മാത്രമേ പഠനവൈകല്യമുള്ളൂ.

 

പ്രോത്സാഹിപ്പിച്ചോളൂ, പക്ഷേ തോൽവിയിലും താങ്ങാകണം

 

മാനസികമായി തളർന്നിരിക്കുമ്പോഴാണു കുട്ടികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയുമൊക്കെ പിന്തുണ കൊതിക്കുന്നത്. ജയിക്കുമ്പോൾ പ്രോത്സാഹിപ്പിക്കുന്നതു പോലെ തന്നെ തോൽവിയിൽ താങ്ങാകാനും മാതാപിതാക്കൾക്കു കഴിയണം. പക്ഷേ, പലപ്പോഴും മാതാപിതാക്കളുടെ പ്രതികരണം അങ്ങനെയല്ല. പതിനൊന്നു വയസ്സുള്ള ഒരു കുട്ടിയെ റയിൽവേ ട്രാക്കിൽ ആളൊഴിഞ്ഞ ഒരിടത്തുനിന്നു നാട്ടുകാർ കണ്ടെത്തി വീട്ടിലെത്തിച്ചു. സ്‌കൂൾ വിട്ടിറങ്ങിയ തന്നെ ആരോ ബലമായി പിടിച്ചുകൊണ്ടു പോയെന്നായിരുന്നു അവൻ പറഞ്ഞത്. ബാഗും തട്ടിയെടുത്തുവത്രേ.

 

യഥാർഥ സംഭവം മറ്റൊന്നായിരുന്നു. അന്നു പ്രോഗ്രസ് കാർഡ് കിട്ടിയ ദിവസമായിരുന്നു. മാർക്ക് കുറഞ്ഞുവെന്ന സത്യം അംഗീകരിക്കാൻ അച്‌ഛനുമ്മയും തയാറാവില്ലെന്ന് അവനറിയാമായിരുന്നു. ഒപ്പം ആരുമുണ്ടാകില്ലെന്നു തോന്നിയ അവൻ ലക്ഷ്യമില്ലാതെ റയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ വെറും കഥ മാത്രം. രക്ഷിതാക്കൾ തന്നെ മനസ്സിലാക്കുമെന്നു കുട്ടിക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സംഭവം ഉണ്ടാകില്ലായിരുന്നു. കുട്ടികളുടെ ഭാഗത്തുനിന്നു വീഴ്‌ചയുണ്ടാകുമ്പോൾ പറഞ്ഞുമനസ്സിലാക്കാനും പിന്തുണ നൽകാനുമാണു രക്ഷിതാക്കളും മാതാപിതാക്കളും ശ്രമിക്കേണ്ടത്. തങ്ങളെ പരിഗണിക്കുന്ന, കേൾക്കുന്ന, മനസ്സിലാക്കുന്ന, നർമബോധമുള്ള അധ്യാപകരെയാണു കുട്ടികൾ ഇഷ്‌ടപ്പെടുന്നത്. അതു മനസ്സിലാക്കി വേണം അധ്യാപകർ പെരുമാറേണ്ടത്.

 

 

കഴിവുകൾ കണ്ട‌െത്തി പ്രോത്സാഹിപ്പിക്കാം

 

ഓരോ കുട്ടിയും വ്യത്യസ്‌ത സ്വഭാവക്കാരാണ്; കഴിവുകളും അങ്ങനെ തന്നെ. കഴിവുകളെ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. ഇല്ലെങ്കിൽ, അതു കുട്ടികളെ മാനസികമായി തളർത്തും. എനിക്കറിയാവുന്ന ഒരു പത്താം ക്ലാസുകാരൻ പഠിക്കാൻ മിടുക്കനായിരുന്നു. നന്നായി ഫുട്‌ബോളും കളിക്കും. ഒൻപതാം ക്ലാസുവരെ പഠനവും കളിയും ഒരുപോലെ നടന്നു. പത്തിലെത്തിയപ്പോൾ രക്ഷിതാക്കൾ ഫുട്‌ബോളിനു നിരോധനമേർപ്പെടുത്തി. ഇനി പഠനത്തിൽ പൂർണമായി ശ്രദ്ധിക്കണമെന്നായിരുന്നു അവരുടെ നിർദേശം. അതോടെ കുട്ടിയുടെ ഊർജം നഷ്‌ടമായി. പഠനത്തിൽ പിന്നോക്കമായി. അവന്റെ ഊർജസ്വലതയുടെ ഉറവിടം തന്നെ ഫുട്‌ബോൾ കളിയായിരുന്നു. അവനു പ്രചോദനം നൽകുന്ന ഒരു കാര്യം രക്ഷിതാക്കൾ കവർന്നെടുക്കുകയായിരുന്നു. നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങൾ പോലും അവഗണിക്കരുത്. പല സ്‌കൂളുകളിലും കളിസ്‌ഥലങ്ങൾ മാത്രമേയുള്ളൂ; കളിയില്ല. വിനോദങ്ങൾ കുട്ടികളുടെ പഠനത്തിനുപോലും സഹായകരമാകുമെന്നു രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കണം.

 

 

വീഴ്ചകൾ തിരുത്തി മുന്നേറാൻ അവസരം കൊടുക്കാം

 

എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ട്. ഏറ്റവും പ്രധാനം രക്ഷിതാക്കളും അധ്യാപകരും കുട്ടികളുമായി മികച്ച ആശയവിനിമയം നടത്തുക എന്നതാണ്. കുട്ടികളുടെ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. അവർക്കു കരുതലും പിന്തുണയും നൽകണം; ഏതു സാഹചര്യത്തിലും. പിഴവുകളുടെ പേരിൽ അവരെ തള്ളിക്കളയരുത്. വീഴ്‌ചകൾ തിരുത്തി മുന്നേറാൻ സഹായിക്കണം. അധ്യാപകരുടെ മുന്നിലാണു കുട്ടികൾ ഏറ്റവും കൂടുതൽ നേരം ചെലവഴിക്കുന്നത്. അവരുടെ പ്രശ്‌നങ്ങൾ പെട്ടെന്നു തിരിച്ചറിയാനും മാതാപിതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അധ്യാപകർക്കു കഴിയണം.

 

Content Summary : Childhood Stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com