ADVERTISEMENT

 

കുഞ്ഞിന് മുടി ഇല്ല.. നിറമില്ല... കനമില്ല... മൂക്കിന് നീളമില്ല.. എന്നിങ്ങനെ ആദ്യമായി കുഞ്ഞു ജനിച്ചപ്പോൾ മറ്റുള്ളവരിൽ നിന്ന് നേരിടേണ്ടി വന്ന കമന്റുകളെകുറിച്ച് തുറന്നെഴുതുന്നു ആതിര എന്ന അമ്മ –

ആത്രേയന്റെ രണ്ടാം പിറന്നാൾ ആണ്.. 

കഴിഞ്ഞു പോയ വർഷം. ഓർക്കാൻ സുഖവും ദുഃഖവും പോരാത്തേന് ലോക്ഡൗൺ വരെ തന്ന വർഷം 

ആത്രേയൻ ജനിച്ച് നാലാം ദിവസം ആദ്യ കർഫ്യു.

തുടർന്ന് ലോക്ഡൗൺ!

കൊറോണയെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ഒക്കെപ്പറ്റി പേടി അത്യാവശ്യതിന് ഉണ്ടാരുന്നു. കൂടെ ഡോക്ടർമാരുടെ ഉപദേശം കൂടി ആയപ്പോ ഭയങ്കര ടെൻഷൻ. മാവേലിക്കര ഗവ. ഹോസ്പിറ്റലിൽനിന്ന് എങ്ങനെയെങ്കിലും വീടെത്തണം എന്നായിരുന്നു ആകെ ചിന്ത. കൊറോണയുടെ തുടക്കം അത്ര വലിയ സീൻ അല്ലേ ഉണ്ടാക്കിയതാ.

ശേഷം ലോക്ഡൗൺ.

മൂന്നു മാസം  

മദ്യം ഇല്ലാതെ അച്ഛൻ. അടുക്കളയിൽ പാചക പരീക്ഷണം ആയി അമ്മ. ആഹാ എത്ര സുന്ദരം ആയിരുന്നു!! എല്ലാരും വീട്ടിൽ പോസ്റ്റ്‌. 

ഞാൻ ഓപറേഷന്റെ ആഘാതത്തിൽ റെസ്റ്റ്...  വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം... 

അങ്ങനെ കൃത്യം ആയി സർക്കാർ പറഞ്ഞ നിർദേശം അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങൾ കൊറോണയെ കൊതിപ്പിച്ച് കടന്നു കളഞ്ഞു.

എല്ലാരും ചക്കക്കുരു വരെ ഷേക്ക്‌ ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്ത് അമ്മയോട് വഴക്കുണ്ടാക്കി കിടന്ന ദിവസങ്ങൾ  (പച്ചമരുന്ന് കഴിക്കുമ്പോൾ ചക്ക കഴിക്കരുത് എന്നാണത്രേ ശാസ്ത്രം!)

എല്ലാം ഏറെ വേദനയോടെ ഓർക്കുന്നു... അതു പോട്ടെ പുല്ല്. 

 

ആത്രേയന്റെ ആറു കെട്ട് ഉടുപ്പുകൾ ആണ് മെയിൻ. ആകെ അതേ വാങ്ങിയുള്ളു. കടകൾ എല്ലാം പൂട്ടിക്കെട്ടി 28 കെട്ട് വരെ അവന്റെ കൂട്ടിന് ആ ഉടുപ്പുകൾ ആയിരുന്നു. ഉടുപ്പിൽ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ്പ് അപ്പൊത്തന്നെ കൊണ്ട് കഴുകി ഇടും. വേനൽക്കാലം, പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടൺ ഉടുപ്പ്. അതുകൊണ്ട് ഉണക്കി എടുക്കാൻ എളുപ്പം.

ചിലപ്പോൾ ഓക്കെ സങ്കടം തോന്നി. കൊറോണയെ ശപിച്ചു. അല്ലാതെ ആരോട് പറയാൻ.. അത് ഇപ്പോഴും അങ്ങനെത്തന്നെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

അങ്ങനെ ഓരോ പരിപാടികൾ ആയി കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞ് എന്നു പറഞ്ഞ് ഇരിക്കുമ്പോൾ... 

കുഞ്ഞിന് മുടി ഇല്ല.. നിറമില്ല... കനമില്ല... മൂക്കിന് നീളമില്ല.. കാല് അങ്ങനെ, ചെവി ഇങ്ങനെ.. തല അങ്ങനെ...കുണ്ടി ലങ്ങനെ.. 

എന്നുവേണ്ട 3 കിലോ തികച്ചില്ലാത്ത ഈ കൊച്ചേർക്കനെ പറ്റി എന്തെല്ലാം. കെട്ടിരിക്കുന്നു..!

(ഇപ്പോ ഓർക്കുമ്പോൾ പുച്ഛം ഇമോജി മനസിൽ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാർന്നു )

 

എന്റെ ല്ലേ മോൻ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ അവന് കഴിയും എന്നോർത്ത്  സമധാനിച്ചു. 

മുടി ഇല്ലെന്നു പറഞ്ഞവരോട് അവൻ ഫഹദ് ഫാസിൽ ന്റെ ഫാൻ ആണെന്ന് പറഞ്ഞു

അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്നു പറഞ്ഞു..

ദുൽഖകർ സൽമാന്റെ മൂക്ക് കിട്ടാൻ ന്റെ കൊച്ചിന്റെ അപ്പൻ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു 

അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിയിട്ടുണ്ട്.. 

 

‘പോകാൻ പറ പുല്ല്’ എന്നു പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോൻ ആണെന്നുള്ളതാ ആകെ ഒരു സന്തോഷം. ഇവന് എന്തൊരു കളർ ആണ്. എന്തൊരു കറുപ്പാണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതൽ കേട്ട ചോദ്യം. ഞങ്ങളുടെ നിറം അല്ലേ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലേ...!

അതിനെന്താ കുഴപ്പം എന്നു പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേൾക്കാറുണ്ട്.. കൊച്ച് കറുത്തു പോയി എന്നത്..

അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തിൽ അവൻ ബോധവാൻ ആകുമെന്നും അവനതിൽ അഭിമാനിക്കും എന്നതിൽ എനിക്കും അർജുനും ഉറപ്പ് ഉണ്ട്. കറുപ്പ് ഒരു മോശം നിറമായി തോന്നിയവർക്കുള്ള ഉത്തരം അതു മാത്രമായിരിക്കും 

 

ഞാൻ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിയല്ലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അതോർക്കുമ്പോൾ ചിരി വരുന്നു. ഞാൻ പഠിച്ച അംഗൻവാടിയിൽ രണ്ടു ആതിരമാർ ഉണ്ടാരുന്നു ഒന്നു ‘വെളുത്ത ആതിര’, മറ്റേതു ‘കറുത്ത ആതിര’. ഭാഗ്യവാശാൽ കറുത്ത ആതിര ഞാൻ ആയിരുന്നു. ഒരു ദിവസം അച്ഛൻ എന്നെ വിളിക്കാൻ അംഗൻവാടിയിൽ വന്നപ്പോ കറുത്ത ആതിരേടെ അച്ഛൻ വന്നൂന്ന് ഏതോ സഹപാഠി പറഞ്ഞു. അച്ഛൻ അതുകേട്ടു. തിരിച്ചു പോരുന്ന വഴി അച്ഛൻ എന്നോടു ചോദിച്ചു: ‘നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്നേ എന്ന്’. 

ആണെന്ന് ഞാൻ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടൻസ് മനസ്സിലായില്ല. എന്റെ അച്ഛൻ എനിക്കൊന്നും പറഞ്ഞു തന്നുമില്ല.

 

ഒന്നാം ക്ലാസ്സിൽ ആയപ്പോ കറുത്ത ആതിരയെന്ന് പേര് വിളിക്കാതെ ഇരിക്കാൻ അച്ഛൻ സ്കൂളിൽ എനിക്ക് ഹരിത എന്നു പേരിട്ടു. ഒരുതരത്തിൽ അപ്പൻ ഉദേശിച്ചത്‌ ഒരു വിപ്ലവം ആയിരുന്നു എന്ന് ഇപ്പോ തോന്നുന്നു. എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കിൽ എന്റെ പേര് എന്തെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ. 

എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്ത് ആത്രേയന്റ അച്ചയ്ക്കും ഉണ്ടായിട്ടുണ്ട്... ‘ഇരുട്ട്’ എന്നാണ് അർജുനെ ക്ലാസിലെ കുട്ടികൾ വിളിച്ചിരുന്ന  ഇരട്ടപ്പേര്.

(എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്) സഹനശക്തിയിൽ അദ്ദേഹം പണ്ടേ കേമൻ ആയിരുന്നു. വിഷമം ഉള്ളിൽക്കൊണ്ട് അങ്ങ് നടന്നു.. ഒരു ദിവസം ക്ലാസിൽ സങ്കടപെട്ട് ഇരിക്കുന്നതു കണ്ടു ടീച്ചർ കാരണം അന്വേഷിച്ചു. ടീച്ചറോട് കാര്യം പറഞ്ഞു. ടീച്ചർ പ്രശ്നത്തിനു പരിഹാരം കണ്ടു–ഇരട്ടപ്പേര് വിളിച്ചവരെയൊക്കെക്കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താക്കീതും ചെയ്തു. എന്നൊക്കെയാണ് അർജുൻ പറഞ്ഞ കഥ.

 

ജീവിതത്തിൽ ഇങ്ങനെയൊക്കെ അനുഭവം ഉണ്ടായതിൽ ഞങ്ങൾക്ക് ആരോടും പരാതി ഇല്ല. കറുപ്പ് മോശം നിറമാണ് എന്നോർത്ത് പലയിടത്തും മാറി നിന്നിട്ടുണ്ട്. ഏതൊക്കെയോ നിറത്തിൽ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു. ഞങ്ങളുടെ അനുഭവങ്ങൾ ഞങ്ങളെക്കൊണ്ട് അങ്ങനെയൊക്കെ തോന്നിച്ചു.

ഇതു ജീവിതത്തിൽ ഉണ്ടായ ചെറിയ സംഭവം  മാത്രം ആണ്. ഇത്രയും ബോൾഡ് ആയി ചിന്തിക്കാൻ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച്ചതു പോലെ, അവഗണന നേരിട്ടതു പോലെ, ഒന്നും അവന് ഉണ്ടാകരുത് എന്ന ആഗ്രഹമേ ഉള്ളു , അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ ആത്രേയന് അലങ്കാരം ആയിരിക്കും.

നിറം ഇല്ല, നിറത്തിലൊക്കെ എന്തിരിക്കുന്നു.

കറുപ്പ് ആണേലും സുന്ദരിയല്ലേ, സുന്ദരൻ അല്ലേ എന്നൊക്കെയുള്ള താളം ഞങ്ങൾക്ക് വെറും പുല്ല് ആണ്... അത്തരം ക്ലീഷേകളിൽ ഒതുക്കാൻ പറ്റാത്ത ഒന്നാണ് കറുപ്പ്.

അതുകൊണ്ടുതന്നെ അവന്റ നിറത്തിൽ ഞങ്ങൾക്കൊരു സങ്കടവും ഇല്ല.

കാര്യം പറഞ്ഞു വന്നപ്പോ മാറ്റർ കയ്യിൽനിന്നു പോയി. 

കറുപ്പ് എപ്പോഴും അങ്ങനെയല്ലേ, ആവേശമല്ലേ..

 

ബാക്കി...

ലേബർ റൂമിൽ കിടന്ന  മണിക്കൂറുകളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവൻ മാത്രം ഓർത്തു കിടന്ന അവസ്ഥ...അതിന്റെ ഇടയ്ക്ക് നീണ്ട മൂക്കും വിടർന്ന നെറ്റിത്തടവും മാൻപേടക്കണ്ണുകളും തുടുത്ത കവിൾത്തടങ്ങളും ബലിഷ്ഠമായ കരങ്ങളും ഒക്കെ വാർത്ത് എടുക്കീനുള്ള സാഹചര്യം ഉണ്ടായില്ല.

അതിൽ ഞങ്ങൾക്ക് ഒട്ടും വേദനയുമില്ല... 

അന്നും ഇന്നും അതേയുള്ളു... ജീവനോടെ ആരോഗ്യത്തോടെ... ഞങ്ങൾടെ കുഞ്ഞ്.. 

28 കെട്ടാൻ പ്രത്യേകം പെർമിഷൻ ഒക്കെ എടുത്ത് ആണ് അച്ഛാ വന്നത്... 

വിഐപി ആണ് അന്നേ കൊച്ചിന്റെ അച്ഛ...

(അല്ലാതെ ലോക്ഡൗൺ ആയോണ്ടും അച്ഛയും അമ്മയും രണ്ടു ജില്ലക്കാർ ആയോണ്ടുമല്ല )

ലോക്ഡൗൺ  വിന ആയത് അപ്പോഴാണ്..ടിവിയിൽ പൊലീസ് ലാത്തിക്ക് അടിക്കുന്ന സീൻ കണ്ട് അതിൽ അത്ര സുഖം തോന്നാത്തതു കൊണ്ട് പെർമിഷൻ എടുത്ത് 28 കെട്ട് ദിവസത്തിൽ അർജുനും അമ്മയും എത്തി. ചടങ്ങ് നടത്തി. ആത്രേയൻ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും (ചേട്ടനും ചേട്ടത്തിയും )ആണ്

മൂന്നു മാസങ്ങൾക്കു ശേഷം തിരിച്ചു കോട്ടയത്തെ വീട്ടിൽ. അവിടെ അവന്റ കുസൃതികൾക്ക് ഒപ്പം നിൽക്കുന്ന കുറേ കുട്ടികൾ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം...

 

ഞങ്ങളെപ്പോലെ അവന്റെ ചിരികൾ കുസൃതികൾ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങൾ ആണ്.

ചുറ്റുമുള്ള എല്ലാത്തിനോടും സ്നേഹം ഉള്ളവൻ ആകണം..എല്ലാ ജീവജാലങ്ങളോടും സ്നേഹം ഉള്ളവൻ ആകണം... കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെയുള്ള ആഗ്രഹങ്ങളേ ഇപ്പോ ഉള്ളൂ.. മണ്ണിൽ ചെരുപ്പിടാതെ ഓടി കളിക്കുമ്പോൾ, തോട്ടിലെ വെള്ളത്തിൽ തുള്ളിക്കളിക്കുമ്പോൾ... ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. അവനു കളിക്കാൻ ഇഷ്ടം ഉള്ള എല്ലായിടത്തും അവൻ അങ്ങനെ അർമാദിച്ചു നടക്കുന്നത് കാണാൻ ആണ് എല്ലാ മാതാപിതാക്കളേയും പോലെ ഞങ്ങൾക്കും ഇഷ്ടം.

 

എഫ്ബിയിൽ ഇടുന്ന ഫോട്ടോകളും വിഡിയോകളും ഒക്കെ ദൂരത്ത് ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം. അവനെ ഇഷ്ടപ്പെടുന്ന ചിലർ.... ബന്ധുക്കൾ കൂട്ടുകാർ.. എഫ്ബിയിൽ മാത്രം കണ്ടിട്ടുള്ളവർ. ആശയങ്ങൾ കൊണ്ടോ യാതൊരു കാരണവും ഇല്ലാതെയും സുഹൃത്തുക്കളായി തുടരുന്നവർ... എല്ലാവരോടും ഉള്ള സ്നേഹം...വാക്കുകൾകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റില്ല.

ആത്രേയന്റ ഒന്നാം പിറന്നാളിന് വില്യംസ് പായിപ്പാട് അച്ചായൻ വരച്ചു തന്ന ചിത്രം ആണ് ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളിൽ ഒന്ന്.

അവനു കിട്ടിയ സ്നേഹ സമ്മാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു

അതുകൊണ്ടുതന്നെ ഈ ചിത്രം ഓർക്കാതെ അവന്റ ജന്മദിനം പൂർണമാകില്ല 

രണ്ടു വയസ്സു വരെ അവന്റെ വളർച്ചയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാരോടും സ്നേഹം 

 

English summary : Athira Haridas's social media post on her kid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com