സ്ക്രീൻ ടൈം കൂടിയാൽ കുട്ടികളിൽ ഈ കഴിവുകള് കുറയും – പഠനം
Mail This Article
കുട്ടികൾ പലരും പങ്കുവയ്ക്കുന്ന സങ്കടം അവർക്കു മാതാപിതാക്കളുടെ സാമിപ്യം ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ്. മറുവശത്തു മാതാപിതാക്കളാകട്ടെ കുട്ടികളുടെ മൊബൈൽ, വിഡിയോ, കംപ്യൂട്ടർ ഗെയിം അഡിക്‌ഷനെ കുറിച്ച് പരാതിപ്പെടുന്നു. രണ്ടു കൂട്ടരും പറയുന്നതിൽ കാര്യം ഇല്ലാതില്ല. സാങ്കേതിക വിദ്യയുടെ വളർച്ച നമ്മളെ അറിഞ്ഞോ അറിയാതെയോ സ്‌ക്രീനുകളിൽ തളച്ചിടുകയാണ്. അതൊരുപക്ഷേ ഓഫിസിലെ കംപ്യൂട്ടറോ, പേഴ്സണൽ ലാപ്‍ടോപ്പോ, പലരുടെയും ശരീരത്തിലെ ഒരു അവയവം തന്നെയായി മാറിക്കഴിഞ്ഞ മൊബൈൽ ഫോണോ സ്വീകരണ മുറിയിലെ അതികായൻ ടെലിവിഷനോ എന്തുമാകാം.
കോവിഡ് കാലം നമ്മുടെ മുന്നിൽ തുറന്നു വച്ചത് ഡിജിറ്റൽ സാധ്യതകൾ കൂടിയാണ്. അത് നമ്മുടെ സ്ക്രീൻ ടൈമിനെ വല്ലാതെ വർധിപ്പിച്ചു. ഓൺലൈനിൽ ആയിരിക്കുന്നത് ഒരു അനിവാര്യതയായി മാറി. സ്ക്രീൻ അഡിക്ഷൻ നമ്മെ ശാരീരികമായും , വൈകാരികമായും മാനസികമായും തളർത്തുന്നു എന്നതാണ് വസ്തുത.
മാതാപിതാക്കളുടെയും മറ്റു മുതിർന്നവരുടെയും സ്ക്രീൻ ഉപയോഗം കണ്ടുവളരുന്ന കുട്ടികൾ സ്വാഭാവികമായും ആ മേഖലയിൽ ആകൃഷ്ടരാകുന്നതിൽ അവരെ നമുക്കെങ്ങനെ കുറ്റപ്പെടുത്താനാകും. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനപ്രകാരം ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ ടൈം ഉള്ള കുട്ടികളിൽ ചിന്താ ശേഷിയും ഭാഷാപരമായ കഴിവുകളും കുറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
അതുകൊണ്ട് ഓരോരുത്തരും ഈ മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിക്കുക
1 നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?
2 കുടുംബത്തിലെ സ്വാഭാവികമായ താളത്തിനു നിങ്ങളുടെ സ്ക്രീൻ ടൈം ഒരു തടസം ആണോ?
3 നിങ്ങളുടെ ഉറക്കത്തെ അതുവഴി ആരോഗ്യത്തെ ഡിജിറ്റൽ ഡിവൈസ് അഡിക്‌ഷൻ എങ്ങനെയാണു ബാധിക്കുന്നത്..?
സ്ക്രീൻ ടൈം കുറച്ചു ഫാമിലി ടൈം വർധിപ്പിക്കാൻ സാധിക്കട്ടെ.
English summary : Dr Semichan Joseph's writes on screen time and children