ADVERTISEMENT

എല്ലാത്തിലും നിഷേധ ചിന്തകളുമായി നടക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലേ. ഏതു കാര്യത്തിന്റെയും മോശം വശം മാത്രം കാണുന്ന ഇക്കൂട്ടർ ഒന്നിനു വേണ്ടിയും ശ്രമിക്കുന്നില്ല. അതൊന്നും നടക്കില്ല. വെറുതെ ശ്രമിക്കുന്നതെന്തിന് എന്നാണ് രീതി. ചെറുപ്പത്തിൽ തന്നെ കൂടെക്കൂടുന്ന സ്വഭാവമാണിത്. പിന്നീടിത് ജീവിതത്തിന്റെ ഭാ​ഗമാകുന്നു. ഇത്തരം സ്വഭാവം വ്യക്തിത്വത്തിന്റെ ഭാ​ഗമാകുന്നതിന് പലപ്പോഴും മാതാപിതാക്കളാണ് കാരണമാകുന്നത്. പേരന്റിങ്ങിലെ വലിയൊരു തെറ്റാണത്.

 

മക്കൾ കലാപരമോ കായികമോ ആയ മത്സരത്തിൽ പങ്കെടുക്കാൻ ആ​ഗ്രഹം പ്രകടിപ്പിക്കുമ്പോൾ അതൊന്നും നിന്നെക്കൊണ്ട് പറ്റില്ലയെന്നു പറഞ്ഞ് തളർത്തുന്ന മാതാപിതാക്കൾ നമുക്ക് ഇടയിൽ തന്നെയുണ്ട്. അവർ ഒരു ആഗ്രഹം പങ്കുവച്ചാൽ അതു നടത്തിക്കൊടുക്കാനുള്ള സാധ്യത തിരയാതെ അതിന്റെ മോശം വശങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കും. മക്കൾക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന പേടിയാകാം ഇത്തരം നെ​ഗറ്റിവിറ്റികൾ പറയാനുള്ള മറ്റൊരു കാരണം. മാതാപിതാക്കളുടെ ഈ സ്വഭാവം അവരെ കണ്ടുപഠിച്ച് കുട്ടിയിലേക്ക് കൈമാറുന്നതാകാനും മതി. 

 

എന്തു തന്നെയായാലും ഇത്തരം നിഷേധത്മക രീതി ഉള്ളിലുറച്ചു പോയാൽപ്പിന്നെ പുറത്തു കടക്കുക അത്ര എളുപ്പമാകില്ല. ജീവിതത്തിന്റെ മുന്നോട്ടുള്ള ഘട്ടങ്ങളില്ലൊം നിഷേധാത്മക ചിന്തകൾ അവരെ വേട്ടയാടും. മറ്റുള്ളവർ അകലം പാലിക്കുന്നതിനും ഒറ്റപ്പെടുന്നതിനും വരെ ഇതെല്ലാം കാരണമാകും. നമ്മുടെ ചിന്തകളും അതിലൂടെയുണ്ടാകുന്ന പ്രവർത്തികളുമാണ് നമ്മെ നിർണയിക്കുന്നതെന്നിരിക്കെ ഇതു ജീവിതത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കും. നേട്ടങ്ങൾ സൃഷ്ടിക്കാനാവാതെ ജീവിച്ചു പോകുകയെന്ന അവസ്ഥയിലാകും.

 

മക്കളെ ശുഭാപ്തി വിശ്വാസത്തോടു കൂടി വളർത്തുകയെന്നത് പേരന്റിങ്ങിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ജീവിതത്തിൽ തുടർച്ചയായി പ്രശ്നങ്ങൾ വരുമ്പോൾ അതിനോട് പോരാടി ജയിക്കാൻ മക്കളെ  പ്രാപ്തരാക്കുകയാണ് ഇതിലൂടെ മാതാപിതാക്കൾ ചെയ്യുന്നത്. ആ​ഗ്രഹങ്ങൾ സഫലമാക്കാൻ അവർക്ക് പ്രോത്സാഹനം നൽകണം. ഒരു അവസരം നഷ്ടമായാൽ ആയിരം അവസരങ്ങൽ ഇനിയും വരുമെന്നും അതിനായി പരിശ്രമിക്കണമെന്നും മാതാപിതാക്കൾ പഠിപ്പിക്കണം.

 

English Summary : Common parenting mistakes that demotivate your children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com