ADVERTISEMENT

ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ലഹരിക്ക് അടിമകളാകുന്നുവെന്ന വാർത്തകൾ ഞെട്ടലോടെയാണ് നമ്മൾ ഓരോരുത്തരും കേൾക്കുന്നത്. പലതരം ലഹരി വസ്തുക്കൾ നാട്ടിൽ സുലഭമായിരിക്കുന്ന സാഹചര്യത്തിൽ, അവ ലഭിക്കാൻ നിരവധി മാർ​ഗങ്ങളാണ് കുട്ടികൾക്ക് മുമ്പിൽ ഇന്നുള്ളത്. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലഹരിക്ക് അടിമകളാക്കി മാറ്റുകയെന്ന ലക്ഷ്യവുമായി റാക്കറ്റുകൾ വലവിരിച്ച് കാത്തിരിക്കുന്ന ഇക്കാലഘട്ടത്തിൽ മാതാപിതാക്കൾക്ക് കുടുതൽ ഉത്തരവാദിത്തങ്ങളാണുള്ളത്.

 

മക്കളെ അറിയുക എന്നതാണ് ഏറ്റവും പ്രധാനം. അവർ എപ്പോൾ വരുന്നു, ആർക്കൊപ്പം വരുന്നു, എവിടെയെല്ലാം പോകുന്നു എന്നതെല്ലാം മാതാപിതാക്കൾ അറിയണം. എവിടെയെങ്കിലും പോയി എപ്പോഴെങ്കിലും വരട്ടെയെന്നു കരുതുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കും, പുതിയ കാര്യങ്ങൾ അറിയാനുള്ള താൽപര്യം സഹജമാകുന്ന കൗരമപ്രായത്തിൽ പ്രത്യേകിച്ചും. അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ അതിനു കാരണമെന്തെന്നു മനസ്സിലാക്കണം. മുറിയടച്ച് മണിക്കൂറുകളോളം ഇരിക്കുന്നതും ഒന്നും പറയാതെ വീടു വിട്ടു പോകുന്നതുമെല്ലാം ശ്രദ്ധിക്കുക. തെറ്റിനെ ആദ്യം തന്നെ കണ്ടെത്തി തിരുത്താനായില്ലെങ്കിൽ അതൊരിക്കലും തിരുത്താനാകാത്ത രീതിയിൽ വളരും.

 

ലഹരി ഉപയോ​ഗിക്കരുത് എന്നു മാത്രം പറഞ്ഞതു കൊണ്ട് അർഥമൊന്നുമില്ല. എന്താണ് ലഹരിയെന്നും അതിന്റെ ഭവിഷ്യത്തുകൾ എന്തെല്ലാമാണെന്നും അവരെ പറഞ്ഞ് മനസ്സിലാക്കണം. ലഹരി തകർത്ത ജീവിതങ്ങളെ ചൂണ്ടി കാണിച്ചു കൊടുക്കണം. ലഹരി ഉപയോ​ഗിക്കുന്ന കൂട്ടുകാരെ നേർവഴിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് അവരോട് പറയുന്നതും അതിനു പ്രേരിപ്പിക്കുന്നതും വലിയ ​ഗുണം ചെയ്യും.

 

വീട്ടിൽ സൗഹൃദാന്തരീക്ഷവും സന്തോഷവും സമാധാനവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കളോട് എന്തും തുറന്നു പറയാൻ അവർക്കു ധൈര്യം വേണം. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ അച്ഛനും അമ്മയുമുണ്ടെന്ന തോന്നൽ മറ്റു വലകളിൽപ്പെടുന്നതിൽ നിന്നും രക്ഷിക്കാൻ ഫലപ്രദമാണ്. പണം അനിയന്ത്രിതമായി കുട്ടികളുടെ കയ്യിൽ കിട്ടുന്നതും നല്ലതല്ല. ആവശ്യത്തിലധികം പണം വരുമ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ചെലവിടാനുള്ള പ്രവണതയുണ്ടാകുന്നു. 

 

ലഹരിയുടെ മായിക വലയ്ക്കുള്ളിൽ കുടുങ്ങാതെ മക്കളെ സംരക്ഷിക്കാനുള്ള പ്രഥമ ഉത്തരവാദിത്തം മാതാപിതാക്കൾക്കു തന്നെയാണ്. മികച്ചതും ഫലപ്രദവുമായി പേരന്റിങ്ങിലൂടെ അതു സാധ്യമാക്കണം..

Eng;ish Summay :  Drug prevention Tips in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com