ADVERTISEMENT

പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളി സ്വൈര്യ ജീവിതത്തിനു ഭീഷണിയാകുന്ന കാഴ്ച ഇത്ര രൂക്ഷമായി ആദ്യമായാണ് മലയാളികൾ സാക്ഷ്യം വഹിക്കുന്നത്. കൊച്ചി മാലിന്യപ്പുകയിൽ ശ്വാസം മുട്ടിയപ്പോൾ ഉയർന്ന ആശങ്ക ചെറുതൊന്നുമല്ല. ഭാവിയിൽ കൂടുതൽ പ്രശ്നങ്ങളായിരിക്കും കാത്തിരിക്കുന്നത്. അനിയന്ത്രിതമായി മാലിന്യം കുന്നു കൂടുകയാണ്. ജലാശയങ്ങളും വായുവും മണ്ണും മലീനകരണത്താൽ വീർപ്പുമുട്ടുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിലും  മാലിന്യ നിർമാജനത്തിലുമെല്ലാം പുലർത്തുന്ന അശ്രദ്ധയ്ക്ക് നൽകേണ്ടി വരുന്ന വില കൂടിയാണിത്. ഒറ്റ ദിവസം കൊണ്ടോ ഒരു തീരുമാനം കൊണ്ട് ഇന്ന് സമൂഹം നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാനാവില്ല. എന്നാൽ വളർന്നു വരുന്ന തലമുറയ്ക്ക് മതിയായ ഇക്കാര്യത്തിൽ അറിവും വിദ്യാഭ്യാസവും നൽകി, അവരുടെ ജീവിതശൈലിയെ പുതുക്കുക എന്താണ് പ്രശ്നം  ലഘൂകരിക്കാനുള്ള മാർ​ഗം. 

 

ചെറിയ പ്രായത്തിൽ അവരിൽ വളർത്തുന്ന ശീലത്തിലൂടെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാനാവും. വിദ്യാഭ്യാസ രീതിയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങൾ, മാലിന്യ നിർമാർജനം, ഊർജസ്രോതസ്സുകളുടെ ശരിയായ വിനിയോഗം എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്താം. മാലിന്യം വലിച്ചെറിയുന്നതിലൂടെ പ്രകൃതിയ്ക്കും ജീവിജാലങ്ങൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ വ്യക്തമാക്കുന്ന നിരവധി ഡോക്യുമെന്ററികളും സിനിമകളും ലഭ്യമാണ്. ഇവ കണ്ടു വളരാനും മനസ്സിലാക്കാനുമുള്ള സാഹചര്യം അധ്യാപകരും മാതാപിതാക്കളും ഒരുക്കണം. 

 

വീട്ടിലും സ്കൂളിലും മാലിന്യ സംസ്കരണം കണ്ടു വളരാനുള്ള അവസരം ഉണ്ടാകണം. മാലിന്യം വലിച്ചെറിയുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടി അതു തന്നെ പിന്തുടരാനുള്ള സാധ്യത കൂടുതലാണ്. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കാനും മറ്റു പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ശീലിപ്പിക്കാം.

 

നിർമാർജനത്തിന് ആവശ്യമായ പ്ലാന്റുകൾ സ്ഥാപിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. എന്നാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ എല്ലാവർക്കും സാധിക്കും. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ സാധിക്കും. മാറ്റം വീടുകളിൽ നിന്നു തുടങ്ങട്ടെ. ഓരോരുത്തരിലൂടെയും തുടങ്ങുന്ന മാറ്റം കുട്ടികളിലൂടെ തുടരാനായാൽ നാടിന്റെ മനോഹാരിത വീണ്ടെടുക്കാം. നിരവധി അസുഖങ്ങളോട് അടുത്ത തലമുറയ്ക്ക് വിട പറയാം.

 

Content Summary : Teaching waste management to children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com