ADVERTISEMENT

സമൂഹമാധ്യമം കുട്ടികളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച്  നിരവധി പഠനങ്ങളാണ് നടക്കുന്നത്. ശ്രദ്ധിക്കാനുള്ള കഴിവ്, ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സ്വാധീനം, അപകടകരമായ ആശയങ്ങൾ അവരിലെത്താനുള്ള സാഹചര്യം എന്നിങ്ങനെ പല കാര്യങ്ങളും സജീവമായി ചർച്ചകളിൽ തുടരുന്നു. ഇതോടൊപ്പം മാതാപിതാക്കളുടെ സമൂഹമാധ്യമ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പഠനങ്ങളിൽ വ്യക്തമാകുന്നു. പലപ്പോഴും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ നൽകാതെ മാതാപിതാക്കൾ വെർച്വൽ ലോകത്ത് മുഴുകുകയാണ്. ഇത് കുട്ടിയെ മാനസികവും വൈകാരികമായും വളരെയധികം ബാധിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

കുട്ടിയോട് സംസാരിക്കാനോ അവർ പറയുന്നതു ശ്രദ്ധിക്കാനോ പലരും തയാറാകുന്നില്ല. മക്കൾ സംസാരിക്കുമ്പോൾ മൊബൈലിൽ നോക്കിയിരിക്കുകയും വെറുതെ തലയാട്ടുകയോ മൂളുകയോ ചെയ്യുന്നതാണ് രീതി. തങ്ങളെ എല്ലാവരും ശ്രദ്ധിക്കണമെന്നും സംസാരിക്കുന്നതു കേൾക്കണമെന്നും ആഗ്രഹിക്കുന്ന ബാല്യത്തിൽ ഇത്തരം പെരുമാറ്റം മാതാപിതാക്കളിൽ നിന്നുണ്ടാകുന്നത് അവരുടെ മനസ്സിനെ അസ്വസ്ഥമാക്കും. പിന്നീട് ശ്രദ്ധ പിടിച്ചു പറ്റാൻ കൂടുതൽ വികൃതിയും വാശിയും കാണിക്കും. ഇതൊരു ശീലമായി മാറാനും കാരണമാകുന്നു.

പലവിധ അപകട സാധ്യതകളിലൂടെ കുട്ടികൾ കടന്നു പോകുന്ന സമയമാണ് ബാല്യം. തങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ തുറന്നു പറയാൻ അവർക്ക് അറിയണമെന്നില്ല. വളരെയധികം ശ്രദ്ധയോടെ അവരിലുണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്താനും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. ആ സമയം സമൂഹമാധ്യമത്തിൽ ചിലവഴിച്ച് നഷ്ടമായി പോകാൻ ഇടവരരുത്.

ബാല്യത്തിൽ മാനസികവും ശാരീരികവും വൈകാരികവുമായ പിന്തുണ മക്കൾക്ക് മാതാപിതാക്കളിൽ നിന്നും ആവശ്യമുണ്ട്. അവരുടെ ആവശ്യങ്ങൾക്കുള്ള സമയം ഏതു തിരക്കിലും മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക. 

Content Summary : Impact of social media on parent-child relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com